Thursday 3 May 2012

മാപ്പിളമാരുടെ ചെറുത്തുനില്‌പിന്റെ ആന്തരികമായ പ്രേരണകള്

സൈനുദ്ദീന്‍ മന്ദലാംകുന്ന്‌
 
മുസ്‌ലിം അസ്‌തിത്വവും ഇസ്‌ലാമിക പ്രതിനിധാനവും ആഗോള വ്യാപകമായി വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്‌. സ്വന്തം ധാര്‍മിക ദൗര്‍ബല്യവും അന്യ സംസ്‌കാരങ്ങളുടെയും രാഷട്രീയ സാമൂഹിക ദര്‍ശനങ്ങളുടെയും കടന്നാക്രമണങ്ങളാല്‍ ഉളവായ ബാഹ്യഭീഷണിയും അങ്ങനെ ഒട്ടേറെ ഘടകങ്ങളും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്‌. അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ തീവ്രതയനുസരിച്ച്‌ അതിനെ അതിജീവിക്കാനുള്ള ശേഷി ആര്‍ജിക്കുന്നതിന്‌ പകരം കൂടുതല്‍ പരിദേവനങ്ങളും മാപ്പുസാക്ഷിത്വപരമായ സമീപനങ്ങളുമായി മുസ്‌ലിം സമൂഹം സമകാലിക ലോകത്ത്‌ പ്രതിലോമകരമായി നിലകൊള്ളുകയാണ്‌.
സാംസ്‌കാരികവും രാഷ്‌ട്രീയവും മതകീയവുമൊക്കെയായ ഏത്‌ അധീശത്വ പ്രവണതയോടും നീതിബോധത്തോടെയും ഉജ്ജ്വലമായ സ്വാതന്ത്ര്യവാഞ്‌ഛയോടെയും പൊരുതി മുന്നേറിയ ഒരു സമൂഹമായിരുന്നു മുസ്‌ലിംകളെന്ന ചരിത്ര യാഥാര്‍ഥ്യം ഇന്നു വല്ലാതെ വിസ്‌മരിക്കപ്പെട്ടുപോയിട്ടുണ്ട്‌. ജനതതികളെ അതിക്രമികളും അധിനിവേശക്കാരുമായ കുടില ശക്തികളില്‍ നിന്ന്‌ സ്വതന്ത്രരാക്കുന്ന യഥാര്‍ഥ വിമോചന രാഷ്‌ട്രീയത്തിന്‌ ചരിത്രത്തില്‍ എക്കാലത്തും തുടക്കവും നേതൃത്വവും നല്‍കിവന്ന മുസ്‌ലിം സമൂഹം ഇന്ന്‌ വല്ലാത്തൊരു ആലസ്യത്തിലാണ്‌ അകപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യയുടെയും വിശേഷിച്ച്‌ കേരളത്തിന്റെയും അധിനിവേശത്തിന്നെതിരായ സമര മുന്നേറ്റങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌ മുസ്‌ലിംകളില്‍ നിന്നാണെന്ന്‌ കാണാന്‍ കഴിയും. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അനുശീലിച്ചുവന്ന ചില മൂഢധാരണകളാലും മുന്‍വിധികളാലും മുസ്‌ലിം സമൂഹത്തിന്റെ വിമോചനപരമായ രാഷ്‌ട്രീയ നിര്‍വഹണങ്ങളെ അതിന്റെ യഥാര്‍ഥ മാനത്തില്‍ പരിഗണിക്കാന്‍ പൊതുമണ്ഡലം ഇനിയും സന്നദ്ധമായിട്ടില്ല. അധീശത്വത്തിന്നെതിരെ സ്ഥൈര്യത്തോടെ പോരാടി മുന്നേറിയ യഥാര്‍ഥ സ്വാതന്ത്ര്യ പോരാളികള്‍ ദേശീയവാദപരമായ ചരിത്ര വ്യാഖ്യാനങ്ങള്‍ക്ക്‌ പുറത്താണെന്ന വസ്‌തുത ഒരു ഞെട്ടലോടെ നാം തിരിച്ചറിയേണ്ടി വരുന്നു. സ്വന്തം ചരിത്രത്തെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ശരിയായ ആത്മപരിശോധനയോ അവലോകനമോ നടത്താത്ത സമകാലിക മുസ്‌ലിംകള്‍ തന്നെയാണ്‌ ഇതിലെ ഒന്നാമത്തെ അപരാധി.

ഇന്ത്യാചരിത്രത്തില്‍ യൂറോപ്യന്‍ അധീശത്വത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നുവോ അക്കാലം മുതല്‍ തന്നെ ചെറുത്തുനില്‌പിന്റെ ചരിത്രവും ആരംഭിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രാരംഭം എന്നാല്‍ കുരിശുയുദ്ധ തേരോട്ടങ്ങളുടെ തുടര്‍ച്ച എന്നാണ്‌ അതിന്നര്‍ഥം. ആയിരത്തോളം വര്‍ഷം അജയ്യതയോടെ നിലനിന്ന മഹത്തായ ഇസ്‌ലാമിക നാഗരികതയ്‌ക്കെതിരായാണ്‌ കുരിശുയുദ്ധ മുന്നേറ്റങ്ങള്‍ വികസിച്ചുവന്നിട്ടുള്ളത്‌. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധീശത്വത്തിന്റെ ഏതു ഘട്ടത്തിലും ഒരു മുസ്‌ലിം അപരം കൃത്യമായി പ്രതിഷ്‌ഠിക്കപ്പെടുന്നുണ്ട്‌. പോര്‍ച്ചുഗീസ്‌ രേഖകളില്‍ കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ എട്ടാം കുരിശുയുദ്ധമായാണ്‌ പരിഗണിച്ചിട്ടുള്ളതെന്ന്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഈ വസ്‌തുത മുന്നില്‍ വെച്ച്‌ വിശകലനം ചെയ്യുമ്പോള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നത്‌ കുരിശുയുദ്ധങ്ങളുടെ തന്നെ ചരിത്രമായി പരിഗണിക്കേണ്ടതായി വരും

സാമ്പത്തികവും രാഷ്‌ട്രീയവുമായ ഘടകങ്ങള്‍ എല്ലാതരം അധിനിവേശങ്ങളുടെയും അന്തര്‍ധാരയാണ്‌. ഇത്തരം പ്രചോദക ഘടകങ്ങളെ മാത്രം ഊന്നുമ്പോള്‍ അധിനിവേശങ്ങള്‍ക്കു പിന്നിലെ വംശീയവും മതകീയവുമായ പ്രേരണകള്‍ തമസ്‌കരിക്കപ്പെടുക തന്നെ ചെയ്യും. ആധുനിക കാലത്തെ ചരിത്ര വീക്ഷണങ്ങള്‍ എല്ലാം ഇത്തരം ഭൗതിക ഘടകങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ ആധുനികമായ മൂല്യങ്ങളുടെയും പുരോഗമനപരമായ നിര്‍വഹണങ്ങളുടെയും ഒരു ചരിത്രഘട്ടമായാണ്‌ നമ്മുടെ പൊതു ബോധമണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നത്‌. അഥവാ പൗരസ്‌ത്യ സമൂഹങ്ങള്‍ ചരിത്രപരമായി തുടര്‍ന്നുവന്ന നിതാന്തമായ ഇരുട്ടിനു മേല്‍ പാശ്ചാത്യ പ്രബുദ്ധതയുടെ പ്രകാശ പ്രസരണത്തിന്റെ ആരംഭകാലമായി അധിനിവേശഘട്ടത്തെ പരിഗണിക്കാന്‍ നാം അനുശീലിക്കപ്പെട്ടിരിക്കുന്നു. ചരിത്രം രേഖീയമായി വികസിക്കുന്ന ഒരു പ്രതിഭാസമായി സങ്കല്‍പനം ചെയ്യുന്ന ആധുനികമായ സൈദ്ധാന്തിക യുക്തികളാണ്‌ ഇത്തരം വിശകലനങ്ങള്‍ക്ക്‌ പ്രചോദനമായിട്ടുള്ളത്‌. ഈ വീക്ഷണത്തോടെ സമീപിച്ചാല്‍ ചരിത്രത്തിലെ ഏത്‌ അധിനിവേശവും ബലപ്രയോഗത്തിലൂടെയുള്ള ഏത്‌ ആധിപത്യ സംസ്ഥാപന യത്‌നവും ചരിത്ര വികാസ ഗതിയിലെ ആപേക്ഷിക പ്രാമുഖ്യമുള്ള അനിവാര്യ ഘട്ടങ്ങളാണ്‌.

ജീവശാസ്‌ത്ര രംഗത്തെ പരിണാമ നിര്‍ദ്ധാരണങ്ങളെ സംബന്ധിച്ച ഡാര്‍വീനിയന്‍ പരികല്‌പനകളെ സാമൂഹിക ശാസ്‌ത്രത്തിലേക്ക്‌ പരാവര്‍ത്തനം ചെയ്‌ത്‌ രൂപപ്പെടുത്തിയ മാര്‍ക്‌സിന്റെ വൈരുധ്യാധിഷ്‌ഠിത ഭൗതികവാദ ചരിത്ര സമീപനവും, ആധുനിക ഘട്ടത്തിലെ മറ്റ്‌ ശാസ്‌ത്രീയ ചരിത്ര സമീപനങ്ങളുമെല്ലാം പൊതുവായി പങ്കുവെക്കുന്നത്‌ ചരിത്രത്തെ രേഖീയമായി പരിഗണിക്കുന്ന വിശകലന രീതിയാണ്‌. ഇത്തരം യാന്ത്രികമായ സൈദ്ധാന്തിക സമവാക്യങ്ങളോടെ ചരിത്രസംഭവങ്ങളെ വിശകലനം ചെയ്‌ത ആധുനിക തലമുറ യൂറോപ്യന്‍ അധിനിവേശത്തിന്റെ ഘട്ടത്തെ `പുരോഗമനപരമായി' ആന്തരികവത്‌കരിക്കുകയോ അതിനെതിരെ നടന്ന ചെറുത്തുനില്‌പുകളെ യഥാര്‍ഥ വിമോചന മുന്നേറ്റമായി പരിഗണിക്കാതിരിക്കുകയോ, അവഗണിക്കുകയോ ആണ്‌ ചെയ്യുന്നത്‌. തീര്‍ച്ചയായും അധിനിവേശത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച ഏത്‌ ചര്‍ച്ചയും ആരംഭിക്കേണ്ടത്‌ നമ്മുടെ സമീപനങ്ങളെ തന്നെ ബാധിച്ച യൂറോ കേന്ദ്രിതമായ പക്ഷപാതിത്വത്തെ ആത്മവിചാരണ ചെയ്‌തുകൊണ്ടായിരിക്കണം. ചരിത്ര വിജ്ഞാനീയത്തില്‍ മാത്രമല്ല ആധുനിക കാലത്ത്‌ നാം അനുശീലിച്ചു വന്ന മറ്റു ജ്ഞാന വിഷയങ്ങളിലും ഇതുപോലുള്ള ആത്മവിചാരണകള്‍ക്കും അഴിച്ചുപണികള്‍ക്കും പശ്ചാത്തലമൊരുക്കേണ്ടത്‌ ഏറെ അനിവാര്യമാണ്‌.

മുകളില്‍ സൂചിപ്പിച്ചതുപോലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ കുരിശുയുദ്ധ മുന്നേറ്റങ്ങളുടെ തന്നെ ചരിത്രമാണ്‌. എന്നാല്‍ അധിനിവേശകര്‍ക്കെതിരെ ചെറുത്തുനിന്ന സമൂഹങ്ങളെ അപകീര്‍ത്തിപ്പെടുത്താനും യഥാര്‍ഥ വിമോചന മുന്നേറ്റങ്ങളെ അവിവേകികളുടെ ലഹളകളായി ഇകഴ്‌ത്താനും ലക്ഷ്യംവെച്ചാണ്‌ അധീശത്വ ശക്തികള്‍ എല്ലാതരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വംശീയവും മതകീയവുമായ മുദ്രണം നല്‍കുന്നത്‌. എന്നാല്‍ സ്വന്തം ചെയ്‌തികളിലെ വംശീയവും മതകീയവുമായ ഘടകങ്ങളെ ഇതിലൂടെ വളരെ സമര്‍ഥമായിത്തന്നെ അവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു. കേരളത്തിലെ അധീശത്വത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച സാമ്പ്രദായിക ചരിത്ര രചനകള്‍ പരിശോധിച്ചാല്‍ യൂറോകേന്ദ്രിതമായ പക്ഷപാതിത്വം പങ്കുവെക്കുന്നതാണ്‌ അവയിലെ നിഗമനങ്ങള്‍ എന്ന്‌ കാണാന്‍ കഴിയും.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തുനിന്ന കേരളത്തിലെ മുസ്‌ലിം പോരാളികളെ ബറോസ്‌ മുതല്‍ ലോഗന്‍ വരെയുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ആകമാനം `കടല്‍ക്കൊള്ളക്കാര്‍' എന്നാണ്‌ പരിചയപ്പെടുത്തിയിട്ടുള്ളത്‌. വാസ്‌തവത്തില്‍ സമാധാനപരമായും ആരോഗ്യകരമായും നിലനിന്നിരുന്ന കേരളത്തിലെ അക്കാലത്തെ വാണിജ്യവിനിമയരംഗത്ത്‌ കടുത്ത അലോസരങ്ങളുളവാക്കി രംഗപ്രവേശം ചെയ്‌തവരായിരുന്നു പോര്‍ച്ചുഗീസുകാരെന്നും അതുവരെ അറബിക്കടലില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കടല്‍ക്കൊള്ള സാര്‍വത്രികമാക്കിയത്‌ യൂറോപ്യന്‍ ശക്തികള്‍ തന്നെയായിരുന്നുവെന്നും ഇത്തരം അപര മുദ്രണങ്ങളിലൂടെ അവര്‍ മറച്ചുവെക്കുന്നു. ചരക്കു കപ്പലുകള്‍ കൊള്ളയടിച്ച്‌ അതിലെ നിരപരാധികളായ വര്‍ത്തകരെ, നിര്‍ദയം ജീവനോടെ ചുട്ടുകൊല്ലുന്ന വിനോദം സാര്‍വത്രികമാക്കിയ പോര്‍ച്ചുഗീസുകാരോട്‌ ശക്തമായി ചെറുത്തുനിന്നവരായിരുന്നു കുഞ്ഞാലി മരക്കാരും മറ്റ്‌ മുസ്‌ലിം പോരാളികളും എന്ന സത്യം മറച്ചുവെക്കുകയും അവര്‍ മതഭ്രാന്തന്മാരായ കടല്‍ക്കൊള്ളക്കാരാണെന്ന്‌ സ്ഥാപിക്കുകയും ചെയ്യേണ്ടത്‌ കൊളോണിയല്‍ ചരിത്രകാരന്മാരുടെ ആവശ്യമാണ്‌. തീര്‍ച്ചയായും ഏറ്റവും വലിയ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ അപരമായി പ്രതിഷ്‌ഠിച്ച ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുകയും ഇതേ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ക്ക്‌ ഇരയാക്കപ്പെടുന്നവര്‍ക്കുമേല്‍ ആരോപിക്കുകയും ചെയ്യുന്ന സമകാലികപ്രതിഭാസം അതേ അനുപാതത്തില്‍ തന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നുവെന്നുമാണല്ലോ ഇത്‌ തെളിയിക്കുന്നത്‌. അഥവാ ലോക വ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനില്‌പുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അവയില്‍ മതഭീകരത ആരോപിക്കുന്ന സമകാലിക കുതന്ത്രങ്ങള്‍ തന്നെയാണ്‌ എക്കാലത്തും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്‌.

ഇങ്ങനെ യൂറോപ്യന്‍ അധീശത്വം കൊണ്ട്‌ പൗരസ്‌ത്യ സമൂഹങ്ങളിലുണ്ടായ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ പുരോഗമന ഫലങ്ങളെ നാം നിര്‍ധാരണം ചെയ്യുകയും അതിന്റ പിന്നിലുള്ള വംശീയവും മതകീയവും സാമ്പത്തികവുമൊക്കെയായ കുടില ലക്ഷ്യങ്ങളെ നാം കാണാതെ പോവുകയും ചെയ്യുന്നു. തീര്‍ച്ചയായും യൂറോകേന്ദ്രിതമായ ചരിത്രബോധവും സാമൂഹിക ബോധവും തന്നെയാണ്‌ നമ്മുടെ ബോധമണ്ഡലത്തെയും നിര്‍ണയിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇത്തരം പുരോഗമനഫലങ്ങളെ നമുക്ക്‌ കണ്ടെത്തേണ്ടി വരുന്നത്‌. ഈ വസ്‌തുത തിരിച്ചറിയാനായാല്‍ അധിനിവേശം എന്നത്‌ ഒരു രാഷ്‌ട്രീയ ആധിപത്യ പ്രതിഭാസം മാത്രമല്ല എന്നും അത്‌ സാംസ്‌കാരികവും ജ്ഞാനശാസ്‌ത്രപരവുമൊക്കെയായ അനേക മാനങ്ങളുള്ളതാണെന്നും നമുക്ക്‌ ബോധ്യമാകും. ഈ തിരിച്ചറിവ്‌ കേരളത്തില്‍ മുസ്‌ലിംകള്‍ പങ്കാളിത്തം വഹിച്ച എല്ലാ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നതാണ്‌ വസ്‌തുത.
അതുകൊണ്ടു തന്നെയാണ്‌ യാറോപ്യന്‍ തൊഴിലാളി വര്‍ഗങ്ങള്‍ക്ക്‌ മാനിഫെസ്റ്റോകള്‍ രചിക്കപ്പെടുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ഉജ്ജ്വലമായ സ്വാതന്ത്ര്യ ബോധത്തോടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ പ്രചോദനമായി തഹ്‌രീള്‌ പോലുള്ള ജിഹാദി കാവ്യങ്ങള്‍ കേരളത്തില്‍ നിന്നു പോലും രചിക്കപ്പെട്ടത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ഉലമാക്കള്‍ പ്രകടിപ്പിച്ച സ്ഥൈര്യവും ആര്‍ജവവും എക്കാലത്തെയും വിമോചന മുന്നേറ്റങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ്‌. ഇന്നത്തെ അധീശത്വത്തിനെതിരായ ഏതു ചെറുത്തുനില്‌പ്‌ സംരഭങ്ങള്‍ക്കും വിനഷ്‌ടമായിട്ടുള്ളത്‌ ഇത്തരം ഉലമാക്കളുടെ നേതൃത്വവും അവരുടെ വിമോചന ആശയങ്ങളുമാണ്‌. അഥവാ അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രവല്‍കരണ പ്രക്രിയ തുടരാതിരുന്നതിനാല്‍ ഇന്നത്തെ അതിജീവന സമരങ്ങള്‍ ആത്മശൂന്യമാകുകയും അധീശത്വ സംസ്‌കാരത്തിന്റെയും വ്യവഹാര രൂപങ്ങളുടെയും തടങ്കലില്‍ കിടന്നുള്ള കാല്‍പനികമായ വിമോചന മുറവിളികള്‍ മാത്രമായി അത്‌ ഒടുങ്ങിത്തീരുകയുമാണ്‌ ചെയ്യുന്നത്‌.

തഹ്‌രീള്‌, തുഹ്‌ഫത്തുല്‍ മുജാഹിദീന്‍, ഫത്‌ഹുല്‍ മുബീന്‍ എന്നീ കൃതികള്‍ ഒന്നര നൂറ്റാണ്ടില്‍ കൂടുതല്‍ നിലനിന്ന പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ പൊരുതാന്‍ പ്രത്യയശാസ്‌ത്ര പിന്‍ബലമൊരുക്കിയ വിപ്ലവ സ്രോതസ്സുകളാണ്‌. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍, ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ മഖ്‌ദൂം, ഖാളി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌, സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍, ഖാളീ മുഹമ്മദ്‌, ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ എന്നിവരെല്ലാം പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പലവിധേന നേതൃത്വം വഹിച്ച ഉലമാക്കളാണ്‌. ഈ പ്രക്രിയ ബ്രിട്ടീഷ്‌ ഘട്ടത്തില്‍ കൂടുതല്‍ വിപുലമായി ആവര്‍ത്തിക്കുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചിട്ടുള്ളത്‌.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വവും പിന്‍ബലവുമൊക്കെ നല്‍കാന്‍ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളില്‍ ചിലര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷ്‌ ഘട്ടത്തില്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറുന്നതായി കാണാവുന്നതാണ്‌. പോര്‍ച്ചുഗീസ്‌ ആധിപത്യത്തിന്‌ തിരോധാനം സംഭവിച്ചതിനു ശേഷം ഡച്ചുകാരുടെ വാണിജ്യ രാഷ്‌ട്രീയ സാന്നിധ്യം നിലനില്‍ക്കെ മലബാറിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജന്മിത്ത, നാടുവാഴിത്ത്വ ശക്തികളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ചില സംഘടിത ഉന്മൂലന നടപടികള്‍ അവരെ ഫ്യൂഡല്‍ സംവിധാനങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗരൂഗരാക്കുകയാണ്‌ ചെയ്‌തത്‌. മൈസൂര്‍ ആധിപത്യത്തിനും അതിന്റെ തിരോഭാവത്തിനും ശേഷം ഫ്യൂഡല്‍ ശക്തികളുടെ മുസ്‌ലിം വിരോധം അതിന്റെ എല്ലാ രൗദ്രതയോടെയും വെളിപ്പെടുത്തുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചത്‌. ഫ്യൂഡലിസത്തിന്റെ എല്ലാ നൃംശംസതകള്‍ക്കും പശ്ചാത്തലമൊരുക്കിയത്‌ കുരിശുയുദ്ധ വികാരത്തോടെ മുസ്‌ലിംകളെ സമീപിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വമായിരുന്നു. ഈയൊരു സാമൂഹികാവസ്ഥയോടുള്ള പ്രതികരണമായാണ്‌ ഒരേസമയം തദ്ദേശീയരായ ഫ്യൂഡല്‍ അധികാര കേന്ദ്രങ്ങളോടും സാമ്രാജ്യത്വ ശക്തികളുടെ നിഷ്‌ഠൂരമായ രാഷ്‌ട്രീയ ആധിപത്യ വ്യവസ്ഥയോടും ചെറുത്തുനില്‍ക്കുന്ന ആര്‍ജവമുള്ള സമൂഹമായി മുസ്‌ലിംകള്‍ രൂപാന്തരപ്പെട്ടത്‌. മാപ്പിളമാരെ സംബന്ധിച്ച്‌ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അതിജീവനസമരം തന്നെയായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. ഭരണകൂടങ്ങള്‍ മര്‍ദന നടപടികള്‍ പൂര്‍വാധികം പ്രബലപ്പെടുത്തുമ്പോള്‍ മാപ്പിള ചെറുത്തുനില്‌പ്‌ കൂടുതല്‍ കരുത്താര്‍ജിക്കുകയും സാര്‍വത്രികമാകുകയുമാണ്‌ ചെയ്‌തത്‌. ഈ ചെറുത്തുനില്‌പുകള്‍ക്കാകട്ടെ നേതൃത്വവും പ്രത്യയശാസ്‌ത്ര പിന്‍ബലവുമേകാന്‍ സാത്വികരും ധീരരുമായ ഉലമാക്കള്‍ രംഗത്തുണ്ടായിരുന്നു.

ബ്രിട്ടീഷ്‌ ഘട്ടത്തിലെ ആദ്യകാല മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ തിരൂരങ്ങാടിയിലെ അറബി തങ്ങള്‍, പില്‍ക്കാലത്ത്‌ യമനില്‍ നിന്നെത്തിയ ജിഫ്രി തങ്ങന്മാര്‍, ആ പരമ്പരയില്‍ത്തന്നെ സവിശേഷവും ശ്രദ്ധേയവുമായ രാഷ്‌ട്രീയ പ്രതിനിധാനം നിര്‍വഹിച്ച മമ്പുറം തങ്ങന്മാര്‍, അവരുടെ ശിഷ്യഗണങ്ങളും സഹചാരികളുമായിരുന്ന വെളിയങ്കോട്‌ ഉമര്‍ ഖാളി, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവരും, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍, മഖ്‌ദൂം കുടുംബത്തില്‍ നിന്നുള്ള ചില പില്‍ക്കാലക്കാര്‍, ആലി മുസ്‌ലിയാര്‍, ഏറനാട്ടിലും വള്ളുവനാട്ടിലുമുള്ള നിരവിധി ഉലമാക്കള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ എം മൗലവി അങ്ങനെ ഒട്ടേറെ ഉലമാക്കള്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ തുടര്‍ക്കണ്ണികളാണ്‌.

മമ്പുറം സെയ്‌തലവി തങ്ങള്‍ രചിച്ച സൈഫുല്‍ ബത്വാര്‍, ഫസല്‍ പൂക്കോയ തങ്ങള്‍ രചിച്ച തന്‍ബീഹുല്‍ ഗാഫിലീന്‍, അദ്ദുറുല്‍ മന്‍ളും, പില്‍ക്കാലത്ത്‌ ഈ കൃതികളും മറ്റ്‌ സാമ്രാജ്യത്വ വിരുദ്ധ ഫത്‌വകളുമെല്ലാം ചേര്‍ന്ന്‌ സമാഹരിക്കപ്പെട്ട ഉദ്ദത്തുല്‍ ഉമറാഅ്‌, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍ രചിച്ച ബ്രിട്ടീഷ്‌ വിരുദ്ധമായ ചില ഫത്‌വകള്‍, മാപ്പിള മുന്നേറ്റങ്ങളടെ ഉജ്ജ്വലമായ സംഭവ പരമ്പരകള്‍ അവലോകനം ചെയ്‌ത്‌ രചിക്കപ്പെട്ട നിരവധി പടപ്പാട്ടുകള്‍, ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള യുദ്ധങ്ങള്‍ പ്രമേയമാക്കി രചിക്കപ്പെട്ട മാപ്പിളപ്പാട്ടുസാഹിത്യത്തിലെ ഇതരകൃതികള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ എന്ന അറബി മലയാള സമരകൃതി -ഇങ്ങനെ ഒട്ടേറെ രേഖകള്‍ ബ്രിട്ടീഷ്‌ വിരുദ്ധ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്ര സ്രോതസ്സായി വര്‍ത്തിച്ച മൗലികസംഭാവനകളാണ്‌. നീതിരാഹിത്യങ്ങളോട്‌ ഒരു മുസ്‌ലിമിന്‌ സഹജമായുണ്ടാകുന്ന കേവലമായ അമര്‍ഷവും പ്രതിഷേധവും മാത്രമല്ല ചെറുത്തുനില്‍ക്കുന്ന ഒരു ജനത എന്ന നിലയ്‌ക്ക്‌ ഭരണകൂടത്തില്‍ നിന്നും അവരെ അടിച്ചമര്‍ത്താന്‍ പ്രകടിപ്പിക്കപ്പെട്ട അമിതമായ ഔത്സുക്യമാണ്‌ വലിയൊരു സാമ്രാജ്യത്വശക്തിയോട്‌ ഇടതടവില്ലാതെ പൊരുതാന്‍ അവരെ പ്രേരിപ്പിച്ചത്‌.

കേരള ചരിത്രത്തിലെ അധീശത്വ വിരുദ്ധമായ ഈ മാപ്പിള മുന്നേറ്റങ്ങളെ മാര്‍ക്‌സിയന്‍ വീക്ഷണ കോണില്‍ പരിഗണിക്കാനും ഇതിന്‌ നേതൃത്വം നല്‍കിയ പാരമ്പര്യ ഉലമാക്കളെ തന്നെ `പുരോഗമന' പ്രസ്ഥാനത്തിന്റെ മുസ്‌ലിംകളില്‍ നിന്നുള്ള ആദ്യകാല പ്രതിനിധി എന്ന വിധേന രൂപാന്തരപ്പെടുത്താനും ഈയടുത്തിടെയായി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തെ ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുള്ളവരാക്കി മാറ്റാന്‍ ബോധപൂര്‍വമായി നടത്തുന്ന ഈ യജ്ഞങ്ങളെ തിരിച്ചറിയാനും മാപ്പിള പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ ചരിത്രപശ്ചാത്തലവും അതിന്റെ മൗലികമായ പ്രചോദക ഘടകങ്ങളും അവലോകനം ചെയ്യാനും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉദ്യമങ്ങളുണ്ടാകേണ്ടതുണ്ട്‌. അക്രമങ്ങളോടും നീതിരാഹിത്യങ്ങളോടും മര്‍ദകമായ അധികാര സംവിധാനങ്ങളോടും, അതിനെ പിന്‍തുണയ്‌ക്കുന്നവരോടുമാണ്‌ മാപ്പിള മുസ്‌ലിം സമൂഹം ചെറുത്തുനിന്നതെന്നും ഇവിടത്തെ ജാതിമത ഭേദമന്യേയുള്ള അടിസ്ഥാന ജനവിഭാഗങ്ങളോട്‌ മുസ്‌ലിംകള്‍ സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്വത്തിലായിരുന്നുവെന്നതും ചരിത്ര വസ്‌തുതയാണ്‌. എന്നാല്‍ അതൊരിക്കലും ആധുനിക പ്രബുദ്ധതയുടെ ആശയ സ്വാധീനത്താലായിരുന്നില്ല; ഇസ്‌ലാമികമായ സാക്ഷ്യനിര്‍വഹണം തന്നെയായിരുന്നു. മാപ്പിള മുന്നേറ്റങ്ങളുടെ ചരിത്രത്തെ സംബന്ധിച്ചും അതിന്‌ നേതൃത്വം നല്‍കിയ ഉലമാക്കളെ സംബന്ധിച്ചുമുള്ള പുതിയ `പുരോഗമന' പുനര്‍വായനകളില്‍ ഏറ്റവും സമര്‍ഥമായി മറച്ചുവെക്കപ്പെടുന്നതും ഇസ്‌ലാമിന്റെ വിമോചനപരമായ ഈ പ്രത്യയശാസ്‌ത്ര വീര്യമാണ്‌.

അതുകൊണ്ടുതന്നെയാണ്‌ ഇത്തരം പുനര്‍വായനകള്‍ വികലമാണെന്ന്‌ പറയേണ്ടിവരുന്നത്‌. മറ്റ്‌ സാമ്പ്രദായിക ചരിത്രവായനകളും ഈ വൈകല്യങ്ങളില്‍ നിന്ന്‌ മുക്തമല്ല എന്നതാണ്‌ വസ്‌തുത. ഇതിന്റെ ഒരു കാരണം കോളോണിയല്‍ ചരിത്രകാരന്മാര്‍ നല്‍കിയ അതേ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമാണ്‌ നാമും പിന്‍തുടരുന്നത്‌ എന്നാണ്‌. അഥവാ ആധുനികതയെയും അതിന്റെ മൂല്യ മാനദണ്ഡങ്ങളെയും നിരാക്ഷേപമായാണ്‌ നാം പരിഗണിച്ചത്‌. തീര്‍ച്ചയായും കോളനീകരണത്തിന്റെ ഏറ്റവും ദുരന്തമയമായ ഒരു പരിണതിയാണിത്‌. ചെറുത്തുനില്‍ക്കുന്നവരുടെ സ്വന്തം ചരിത്രവും പാരമ്പര്യവും പോലും അധീശത്വശക്തികളുടെ പ്രത്യയശാസ്‌ത്ര പിന്‍ബലത്തോടെയും മൂല്യമാനദണ്ഡങ്ങളോടെയും സമീപിക്കുക എന്നത്‌ വലിയ ഗതികേടുതന്നെയാണ്‌. നമ്മുടെ ചിന്തയെയും പ്രത്യയ ശാസ്‌ത്രങ്ങളെയും മാതൃകാരൂപങ്ങളെയും സ്വപ്‌നങ്ങളെയുമെല്ലാം ബാധിച്ച കൊളോണിയല്‍ ആധുനികതയോടുള്ള ഈ മാരകമായ വിധേയത്വം എന്ന്‌ തിരിച്ചറിയാനാകുന്നുവോ അന്ന്‌ മാത്രമാണ്‌ നാം യഥാര്‍ഥ സാമ്രാജ്യത്വ വിരോധികളും അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കളുമായിത്തീരുന്നത്‌.

No comments:

Post a Comment