Thursday 3 May 2012

മാപ്പിളപ്പാട്ടിന്റെ അവസ്ഥ അതിദയനീയം

വി.എം. കുട്ടി
 

മാപ്പിളപ്പാട്ടിന് നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തില്‍ തനിക്ക് അഗാധമായ ഖേദവും അമര്‍ഷവുമുണ്ടെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും കവിയുമായ വി.എം.കുട്ടി. ഉംറ നിര്‍വഹിക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് ഇവിടെ എത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ആയിരത്തോളം മാപ്പിളപ്പാട്ടുകള്‍ രചിക്കുകയും നിരവധി മാപ്പിളപ്പാട്ട് ഗവേഷണ ലേഖനങ്ങള്‍ എഴുതുകയും ചെയ്ത വി.എം.കുട്ടി മാപ്പിളപ്പാട്ടിന്‍െറ ഇന്നത്തെ ദുര്‍ഗതിയില്‍ അത്യന്തം അസ്വസ്ഥനാണ്.
പഴയകാലത്ത് വിരചിതമായ മാപ്പിളപ്പാട്ടുകള്‍ ആശയ സമ്പുഷ്ടമായിരുന്നു. അതില്‍ ഒരു സന്ദേശം അടങ്ങിയിരിക്കും. ഈ സന്ദേശത്തിന്‍െറ മഹാത്മ്യമാണ് അതിന്‍െറ ധന്യതക്ക് നിദാനമായിരുന്നുതെന്ന് വി.എം കുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് വിരചിതമാവുന്ന മാപ്പിളപ്പാട്ടുകള്‍ ആഭാസകരമാണ്. പ്രണയമാണ് അതില്‍ പ്രധാനം. രചനാ സൗകുമാര്യം തൊട്ടുതീണ്ടാത്ത ഘടന അതിനെ കൂടുതല്‍ അപഹാസ്യമാക്കുന്നു.
പഴയ കാല കവികള്‍ പ്രവാചക ധര്‍മ്മമായിരുന്നു നിര്‍വഹിച്ചിരുന്നത്. മോയിന്‍കുട്ടി വൈദ്യരും പുലിക്കോട്ടില്‍ ഹൈദറും ടി.ഉബൈദുമെല്ലാം പ്രവാചക ധര്‍മ്മം മാപ്പിളപ്പാട്ടിലൂടെ നിര്‍വഹിച്ചതിന്‍െറ ശക്തരായ വാക്താക്കളായിരുന്നു. തിന്മക്കെതിരായ പോരാട്ടം മാപ്പിളപ്പാട്ടുകളിലെ മുഖ്യ ഇതിവൃത്തമായിരുന്നു അക്കാലത്ത്.പഴയകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ കാവ്യകൂട്ടങ്ങളും കവിസമ്മേളനങ്ങളും അരങ്ങേറിയിരുന്നു. ഇന്ന് ആ സാഹചര്യമെല്ലാം മാറി. അതിയായ ദുഃഖമുണ്ട് ഈ അവസ്ഥയില്‍.
സമൂഹത്തില്‍ വര്‍ഗീയത, ജാതീയത, വ്യഭിചാരം, ഭീകരത തുടങ്ങിയ എല്ലാ തിന്മകളും അനുദിനം കൂടിവരുന്നു. ഇതിനെതിരെ പുതിയ തലമുറയിലെ മാപ്പിളപ്പാട്ട് കവികള്‍ക്ക് എന്ത്കൊണ്ട് തൂലിക ചലിപ്പിച്ചൂ കൂടാ എന്ന് അദ്ദേഹം ചോദിച്ചു. മുന്‍കാല കവികള്‍ ജ്ഞാനികളായിരുന്നു. അവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയവരായിരുന്നു. പുതിയ തലമുറകള്‍ക്ക് ചരിത്രവിജ്ഞാനം തീരെ ഇല്ല. കവിതകളെ കുറിച്ച അവബോധവും നന്നേ കുറവ്.
പഴയകാല അനുഭവങ്ങള്‍ വിവരിക്കുന്ന കൃതിയാണ് താന്‍ രചിച്ച ‘കനിവും നിനവും’ എന്ന് വി.എം.കുട്ടി പറഞ്ഞു. 1935 പുളിക്കലില്‍ ജനനം. പാരമ്പര്യമായി സംഗീത ബന്ധമൊന്നുമില്ലെങ്കിലും അതിനോട് നൈസര്‍ഗികമായ ഒരനുരാഗം ഉണ്ടായിരുന്നു. കര്‍ഷക കുടുംബമായതിനാല്‍ കീഴാളരുടെ പല കലാപരിപാടികളും വീട്ട്മുറ്റത്ത് അരങ്ങേറാറുണ്ടായിരുന്നു. സബീനപ്പാട്ടുകള്‍, പക്ഷിപ്പാട്ടുകള്‍, കുപ്പിപ്പാട്ടുകള്‍ എല്ലാം അക്കാലത്ത് പാടി നടക്കുമായിരുന്നു. പിന്നീട് ഗ്രാമഫോണും മൈക്കുമെല്ലാം വന്നപ്പോള്‍ പാട്ട് പാടാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായി. സ്വന്തം കഴിവ് തിരിച്ചറിയാന്‍ സാധിച്ചതാണ് തന്‍െറ കലാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വിളയില്‍ വല്‍സലയെ പോലുള്ള നിരവധി പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. ഇതിനെല്ലാം തുണയായി ആകാശവാണിയും ഒപ്പമുണ്ടായിരുന്നു.1978ലായിരുന്നു ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനം. മാപ്പിളപ്പാട്ടിന്‍െറ ലോകം, മാപ്പിളപ്പാട്ടിന്‍െറ ചരിത്ര സഞ്ചാരങ്ങള്‍, മാപ്പിളപ്പാട്ടിന്‍െറചരിത്രം; വര്‍ത്തമാനം തുടങ്ങിയവ പ്രധാന കൃതികളാണ്.
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ പ്രശസ്തനായ ഇംറാന്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

No comments:

Post a Comment