Thursday 3 May 2012

മാപ്പിളമാരുടെ ചെറുത്തുനില്‌പിന്റെ ആന്തരികമായ പ്രേരണകള്

സൈനുദ്ദീന്‍ മന്ദലാംകുന്ന്‌
 
മുസ്‌ലിം അസ്‌തിത്വവും ഇസ്‌ലാമിക പ്രതിനിധാനവും ആഗോള വ്യാപകമായി വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭമാണിത്‌. സ്വന്തം ധാര്‍മിക ദൗര്‍ബല്യവും അന്യ സംസ്‌കാരങ്ങളുടെയും രാഷട്രീയ സാമൂഹിക ദര്‍ശനങ്ങളുടെയും കടന്നാക്രമണങ്ങളാല്‍ ഉളവായ ബാഹ്യഭീഷണിയും അങ്ങനെ ഒട്ടേറെ ഘടകങ്ങളും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്‌. അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ തീവ്രതയനുസരിച്ച്‌ അതിനെ അതിജീവിക്കാനുള്ള ശേഷി ആര്‍ജിക്കുന്നതിന്‌ പകരം കൂടുതല്‍ പരിദേവനങ്ങളും മാപ്പുസാക്ഷിത്വപരമായ സമീപനങ്ങളുമായി മുസ്‌ലിം സമൂഹം സമകാലിക ലോകത്ത്‌ പ്രതിലോമകരമായി നിലകൊള്ളുകയാണ്‌.
സാംസ്‌കാരികവും രാഷ്‌ട്രീയവും മതകീയവുമൊക്കെയായ ഏത്‌ അധീശത്വ പ്രവണതയോടും നീതിബോധത്തോടെയും ഉജ്ജ്വലമായ സ്വാതന്ത്ര്യവാഞ്‌ഛയോടെയും പൊരുതി മുന്നേറിയ ഒരു സമൂഹമായിരുന്നു മുസ്‌ലിംകളെന്ന ചരിത്ര യാഥാര്‍ഥ്യം ഇന്നു വല്ലാതെ വിസ്‌മരിക്കപ്പെട്ടുപോയിട്ടുണ്ട്‌. ജനതതികളെ അതിക്രമികളും അധിനിവേശക്കാരുമായ കുടില ശക്തികളില്‍ നിന്ന്‌ സ്വതന്ത്രരാക്കുന്ന യഥാര്‍ഥ വിമോചന രാഷ്‌ട്രീയത്തിന്‌ ചരിത്രത്തില്‍ എക്കാലത്തും തുടക്കവും നേതൃത്വവും നല്‍കിവന്ന മുസ്‌ലിം സമൂഹം ഇന്ന്‌ വല്ലാത്തൊരു ആലസ്യത്തിലാണ്‌ അകപ്പെട്ടിട്ടുള്ളത്‌.

ഇന്ത്യയുടെയും വിശേഷിച്ച്‌ കേരളത്തിന്റെയും അധിനിവേശത്തിന്നെതിരായ സമര മുന്നേറ്റങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്‌ മുസ്‌ലിംകളില്‍ നിന്നാണെന്ന്‌ കാണാന്‍ കഴിയും. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ അനുശീലിച്ചുവന്ന ചില മൂഢധാരണകളാലും മുന്‍വിധികളാലും മുസ്‌ലിം സമൂഹത്തിന്റെ വിമോചനപരമായ രാഷ്‌ട്രീയ നിര്‍വഹണങ്ങളെ അതിന്റെ യഥാര്‍ഥ മാനത്തില്‍ പരിഗണിക്കാന്‍ പൊതുമണ്ഡലം ഇനിയും സന്നദ്ധമായിട്ടില്ല. അധീശത്വത്തിന്നെതിരെ സ്ഥൈര്യത്തോടെ പോരാടി മുന്നേറിയ യഥാര്‍ഥ സ്വാതന്ത്ര്യ പോരാളികള്‍ ദേശീയവാദപരമായ ചരിത്ര വ്യാഖ്യാനങ്ങള്‍ക്ക്‌ പുറത്താണെന്ന വസ്‌തുത ഒരു ഞെട്ടലോടെ നാം തിരിച്ചറിയേണ്ടി വരുന്നു. സ്വന്തം ചരിത്രത്തെയും പാരമ്പര്യങ്ങളെയും സംബന്ധിച്ച ശരിയായ ആത്മപരിശോധനയോ അവലോകനമോ നടത്താത്ത സമകാലിക മുസ്‌ലിംകള്‍ തന്നെയാണ്‌ ഇതിലെ ഒന്നാമത്തെ അപരാധി.

ഇന്ത്യാചരിത്രത്തില്‍ യൂറോപ്യന്‍ അധീശത്വത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നുവോ അക്കാലം മുതല്‍ തന്നെ ചെറുത്തുനില്‌പിന്റെ ചരിത്രവും ആരംഭിച്ചിട്ടുണ്ട്‌. യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രാരംഭം എന്നാല്‍ കുരിശുയുദ്ധ തേരോട്ടങ്ങളുടെ തുടര്‍ച്ച എന്നാണ്‌ അതിന്നര്‍ഥം. ആയിരത്തോളം വര്‍ഷം അജയ്യതയോടെ നിലനിന്ന മഹത്തായ ഇസ്‌ലാമിക നാഗരികതയ്‌ക്കെതിരായാണ്‌ കുരിശുയുദ്ധ മുന്നേറ്റങ്ങള്‍ വികസിച്ചുവന്നിട്ടുള്ളത്‌. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധീശത്വത്തിന്റെ ഏതു ഘട്ടത്തിലും ഒരു മുസ്‌ലിം അപരം കൃത്യമായി പ്രതിഷ്‌ഠിക്കപ്പെടുന്നുണ്ട്‌. പോര്‍ച്ചുഗീസ്‌ രേഖകളില്‍ കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെ എട്ടാം കുരിശുയുദ്ധമായാണ്‌ പരിഗണിച്ചിട്ടുള്ളതെന്ന്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഈ വസ്‌തുത മുന്നില്‍ വെച്ച്‌ വിശകലനം ചെയ്യുമ്പോള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നത്‌ കുരിശുയുദ്ധങ്ങളുടെ തന്നെ ചരിത്രമായി പരിഗണിക്കേണ്ടതായി വരും

സാമ്പത്തികവും രാഷ്‌ട്രീയവുമായ ഘടകങ്ങള്‍ എല്ലാതരം അധിനിവേശങ്ങളുടെയും അന്തര്‍ധാരയാണ്‌. ഇത്തരം പ്രചോദക ഘടകങ്ങളെ മാത്രം ഊന്നുമ്പോള്‍ അധിനിവേശങ്ങള്‍ക്കു പിന്നിലെ വംശീയവും മതകീയവുമായ പ്രേരണകള്‍ തമസ്‌കരിക്കപ്പെടുക തന്നെ ചെയ്യും. ആധുനിക കാലത്തെ ചരിത്ര വീക്ഷണങ്ങള്‍ എല്ലാം ഇത്തരം ഭൗതിക ഘടകങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ ആധുനികമായ മൂല്യങ്ങളുടെയും പുരോഗമനപരമായ നിര്‍വഹണങ്ങളുടെയും ഒരു ചരിത്രഘട്ടമായാണ്‌ നമ്മുടെ പൊതു ബോധമണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്നത്‌. അഥവാ പൗരസ്‌ത്യ സമൂഹങ്ങള്‍ ചരിത്രപരമായി തുടര്‍ന്നുവന്ന നിതാന്തമായ ഇരുട്ടിനു മേല്‍ പാശ്ചാത്യ പ്രബുദ്ധതയുടെ പ്രകാശ പ്രസരണത്തിന്റെ ആരംഭകാലമായി അധിനിവേശഘട്ടത്തെ പരിഗണിക്കാന്‍ നാം അനുശീലിക്കപ്പെട്ടിരിക്കുന്നു. ചരിത്രം രേഖീയമായി വികസിക്കുന്ന ഒരു പ്രതിഭാസമായി സങ്കല്‍പനം ചെയ്യുന്ന ആധുനികമായ സൈദ്ധാന്തിക യുക്തികളാണ്‌ ഇത്തരം വിശകലനങ്ങള്‍ക്ക്‌ പ്രചോദനമായിട്ടുള്ളത്‌. ഈ വീക്ഷണത്തോടെ സമീപിച്ചാല്‍ ചരിത്രത്തിലെ ഏത്‌ അധിനിവേശവും ബലപ്രയോഗത്തിലൂടെയുള്ള ഏത്‌ ആധിപത്യ സംസ്ഥാപന യത്‌നവും ചരിത്ര വികാസ ഗതിയിലെ ആപേക്ഷിക പ്രാമുഖ്യമുള്ള അനിവാര്യ ഘട്ടങ്ങളാണ്‌.

ജീവശാസ്‌ത്ര രംഗത്തെ പരിണാമ നിര്‍ദ്ധാരണങ്ങളെ സംബന്ധിച്ച ഡാര്‍വീനിയന്‍ പരികല്‌പനകളെ സാമൂഹിക ശാസ്‌ത്രത്തിലേക്ക്‌ പരാവര്‍ത്തനം ചെയ്‌ത്‌ രൂപപ്പെടുത്തിയ മാര്‍ക്‌സിന്റെ വൈരുധ്യാധിഷ്‌ഠിത ഭൗതികവാദ ചരിത്ര സമീപനവും, ആധുനിക ഘട്ടത്തിലെ മറ്റ്‌ ശാസ്‌ത്രീയ ചരിത്ര സമീപനങ്ങളുമെല്ലാം പൊതുവായി പങ്കുവെക്കുന്നത്‌ ചരിത്രത്തെ രേഖീയമായി പരിഗണിക്കുന്ന വിശകലന രീതിയാണ്‌. ഇത്തരം യാന്ത്രികമായ സൈദ്ധാന്തിക സമവാക്യങ്ങളോടെ ചരിത്രസംഭവങ്ങളെ വിശകലനം ചെയ്‌ത ആധുനിക തലമുറ യൂറോപ്യന്‍ അധിനിവേശത്തിന്റെ ഘട്ടത്തെ `പുരോഗമനപരമായി' ആന്തരികവത്‌കരിക്കുകയോ അതിനെതിരെ നടന്ന ചെറുത്തുനില്‌പുകളെ യഥാര്‍ഥ വിമോചന മുന്നേറ്റമായി പരിഗണിക്കാതിരിക്കുകയോ, അവഗണിക്കുകയോ ആണ്‌ ചെയ്യുന്നത്‌. തീര്‍ച്ചയായും അധിനിവേശത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച ഏത്‌ ചര്‍ച്ചയും ആരംഭിക്കേണ്ടത്‌ നമ്മുടെ സമീപനങ്ങളെ തന്നെ ബാധിച്ച യൂറോ കേന്ദ്രിതമായ പക്ഷപാതിത്വത്തെ ആത്മവിചാരണ ചെയ്‌തുകൊണ്ടായിരിക്കണം. ചരിത്ര വിജ്ഞാനീയത്തില്‍ മാത്രമല്ല ആധുനിക കാലത്ത്‌ നാം അനുശീലിച്ചു വന്ന മറ്റു ജ്ഞാന വിഷയങ്ങളിലും ഇതുപോലുള്ള ആത്മവിചാരണകള്‍ക്കും അഴിച്ചുപണികള്‍ക്കും പശ്ചാത്തലമൊരുക്കേണ്ടത്‌ ഏറെ അനിവാര്യമാണ്‌.

മുകളില്‍ സൂചിപ്പിച്ചതുപോലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രം എന്നാല്‍ അത്‌ കുരിശുയുദ്ധ മുന്നേറ്റങ്ങളുടെ തന്നെ ചരിത്രമാണ്‌. എന്നാല്‍ അധിനിവേശകര്‍ക്കെതിരെ ചെറുത്തുനിന്ന സമൂഹങ്ങളെ അപകീര്‍ത്തിപ്പെടുത്താനും യഥാര്‍ഥ വിമോചന മുന്നേറ്റങ്ങളെ അവിവേകികളുടെ ലഹളകളായി ഇകഴ്‌ത്താനും ലക്ഷ്യംവെച്ചാണ്‌ അധീശത്വ ശക്തികള്‍ എല്ലാതരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വംശീയവും മതകീയവുമായ മുദ്രണം നല്‍കുന്നത്‌. എന്നാല്‍ സ്വന്തം ചെയ്‌തികളിലെ വംശീയവും മതകീയവുമായ ഘടകങ്ങളെ ഇതിലൂടെ വളരെ സമര്‍ഥമായിത്തന്നെ അവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു. കേരളത്തിലെ അധീശത്വത്തെയും ചെറുത്തുനില്‌പിനെയും സംബന്ധിച്ച സാമ്പ്രദായിക ചരിത്ര രചനകള്‍ പരിശോധിച്ചാല്‍ യൂറോകേന്ദ്രിതമായ പക്ഷപാതിത്വം പങ്കുവെക്കുന്നതാണ്‌ അവയിലെ നിഗമനങ്ങള്‍ എന്ന്‌ കാണാന്‍ കഴിയും.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തുനിന്ന കേരളത്തിലെ മുസ്‌ലിം പോരാളികളെ ബറോസ്‌ മുതല്‍ ലോഗന്‍ വരെയുള്ള യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ആകമാനം `കടല്‍ക്കൊള്ളക്കാര്‍' എന്നാണ്‌ പരിചയപ്പെടുത്തിയിട്ടുള്ളത്‌. വാസ്‌തവത്തില്‍ സമാധാനപരമായും ആരോഗ്യകരമായും നിലനിന്നിരുന്ന കേരളത്തിലെ അക്കാലത്തെ വാണിജ്യവിനിമയരംഗത്ത്‌ കടുത്ത അലോസരങ്ങളുളവാക്കി രംഗപ്രവേശം ചെയ്‌തവരായിരുന്നു പോര്‍ച്ചുഗീസുകാരെന്നും അതുവരെ അറബിക്കടലില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കടല്‍ക്കൊള്ള സാര്‍വത്രികമാക്കിയത്‌ യൂറോപ്യന്‍ ശക്തികള്‍ തന്നെയായിരുന്നുവെന്നും ഇത്തരം അപര മുദ്രണങ്ങളിലൂടെ അവര്‍ മറച്ചുവെക്കുന്നു. ചരക്കു കപ്പലുകള്‍ കൊള്ളയടിച്ച്‌ അതിലെ നിരപരാധികളായ വര്‍ത്തകരെ, നിര്‍ദയം ജീവനോടെ ചുട്ടുകൊല്ലുന്ന വിനോദം സാര്‍വത്രികമാക്കിയ പോര്‍ച്ചുഗീസുകാരോട്‌ ശക്തമായി ചെറുത്തുനിന്നവരായിരുന്നു കുഞ്ഞാലി മരക്കാരും മറ്റ്‌ മുസ്‌ലിം പോരാളികളും എന്ന സത്യം മറച്ചുവെക്കുകയും അവര്‍ മതഭ്രാന്തന്മാരായ കടല്‍ക്കൊള്ളക്കാരാണെന്ന്‌ സ്ഥാപിക്കുകയും ചെയ്യേണ്ടത്‌ കൊളോണിയല്‍ ചരിത്രകാരന്മാരുടെ ആവശ്യമാണ്‌. തീര്‍ച്ചയായും ഏറ്റവും വലിയ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ അപരമായി പ്രതിഷ്‌ഠിച്ച ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിക്കുകയും ഇതേ ഭീകരകൃത്യങ്ങള്‍ തങ്ങള്‍ക്ക്‌ ഇരയാക്കപ്പെടുന്നവര്‍ക്കുമേല്‍ ആരോപിക്കുകയും ചെയ്യുന്ന സമകാലികപ്രതിഭാസം അതേ അനുപാതത്തില്‍ തന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നുവെന്നുമാണല്ലോ ഇത്‌ തെളിയിക്കുന്നത്‌. അഥവാ ലോക വ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ചെറുത്തുനില്‌പുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അവയില്‍ മതഭീകരത ആരോപിക്കുന്ന സമകാലിക കുതന്ത്രങ്ങള്‍ തന്നെയാണ്‌ എക്കാലത്തും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്‌.

ഇങ്ങനെ യൂറോപ്യന്‍ അധീശത്വം കൊണ്ട്‌ പൗരസ്‌ത്യ സമൂഹങ്ങളിലുണ്ടായ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ പുരോഗമന ഫലങ്ങളെ നാം നിര്‍ധാരണം ചെയ്യുകയും അതിന്റ പിന്നിലുള്ള വംശീയവും മതകീയവും സാമ്പത്തികവുമൊക്കെയായ കുടില ലക്ഷ്യങ്ങളെ നാം കാണാതെ പോവുകയും ചെയ്യുന്നു. തീര്‍ച്ചയായും യൂറോകേന്ദ്രിതമായ ചരിത്രബോധവും സാമൂഹിക ബോധവും തന്നെയാണ്‌ നമ്മുടെ ബോധമണ്ഡലത്തെയും നിര്‍ണയിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ ഇത്തരം പുരോഗമനഫലങ്ങളെ നമുക്ക്‌ കണ്ടെത്തേണ്ടി വരുന്നത്‌. ഈ വസ്‌തുത തിരിച്ചറിയാനായാല്‍ അധിനിവേശം എന്നത്‌ ഒരു രാഷ്‌ട്രീയ ആധിപത്യ പ്രതിഭാസം മാത്രമല്ല എന്നും അത്‌ സാംസ്‌കാരികവും ജ്ഞാനശാസ്‌ത്രപരവുമൊക്കെയായ അനേക മാനങ്ങളുള്ളതാണെന്നും നമുക്ക്‌ ബോധ്യമാകും. ഈ തിരിച്ചറിവ്‌ കേരളത്തില്‍ മുസ്‌ലിംകള്‍ പങ്കാളിത്തം വഹിച്ച എല്ലാ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നതാണ്‌ വസ്‌തുത.
അതുകൊണ്ടു തന്നെയാണ്‌ യാറോപ്യന്‍ തൊഴിലാളി വര്‍ഗങ്ങള്‍ക്ക്‌ മാനിഫെസ്റ്റോകള്‍ രചിക്കപ്പെടുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ഉജ്ജ്വലമായ സ്വാതന്ത്ര്യ ബോധത്തോടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ പ്രചോദനമായി തഹ്‌രീള്‌ പോലുള്ള ജിഹാദി കാവ്യങ്ങള്‍ കേരളത്തില്‍ നിന്നു പോലും രചിക്കപ്പെട്ടത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം ഉലമാക്കള്‍ പ്രകടിപ്പിച്ച സ്ഥൈര്യവും ആര്‍ജവവും എക്കാലത്തെയും വിമോചന മുന്നേറ്റങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ്‌. ഇന്നത്തെ അധീശത്വത്തിനെതിരായ ഏതു ചെറുത്തുനില്‌പ്‌ സംരഭങ്ങള്‍ക്കും വിനഷ്‌ടമായിട്ടുള്ളത്‌ ഇത്തരം ഉലമാക്കളുടെ നേതൃത്വവും അവരുടെ വിമോചന ആശയങ്ങളുമാണ്‌. അഥവാ അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രവല്‍കരണ പ്രക്രിയ തുടരാതിരുന്നതിനാല്‍ ഇന്നത്തെ അതിജീവന സമരങ്ങള്‍ ആത്മശൂന്യമാകുകയും അധീശത്വ സംസ്‌കാരത്തിന്റെയും വ്യവഹാര രൂപങ്ങളുടെയും തടങ്കലില്‍ കിടന്നുള്ള കാല്‍പനികമായ വിമോചന മുറവിളികള്‍ മാത്രമായി അത്‌ ഒടുങ്ങിത്തീരുകയുമാണ്‌ ചെയ്യുന്നത്‌.

തഹ്‌രീള്‌, തുഹ്‌ഫത്തുല്‍ മുജാഹിദീന്‍, ഫത്‌ഹുല്‍ മുബീന്‍ എന്നീ കൃതികള്‍ ഒന്നര നൂറ്റാണ്ടില്‍ കൂടുതല്‍ നിലനിന്ന പോര്‍ച്ചുഗീസ്‌ അധിനിവേശത്തിനെതിരെ പൊരുതാന്‍ പ്രത്യയശാസ്‌ത്ര പിന്‍ബലമൊരുക്കിയ വിപ്ലവ സ്രോതസ്സുകളാണ്‌. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍, ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ മഖ്‌ദൂം, ഖാളി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌, സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍, ഖാളീ മുഹമ്മദ്‌, ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ എന്നിവരെല്ലാം പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പലവിധേന നേതൃത്വം വഹിച്ച ഉലമാക്കളാണ്‌. ഈ പ്രക്രിയ ബ്രിട്ടീഷ്‌ ഘട്ടത്തില്‍ കൂടുതല്‍ വിപുലമായി ആവര്‍ത്തിക്കുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചിട്ടുള്ളത്‌.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വവും പിന്‍ബലവുമൊക്കെ നല്‍കാന്‍ നാട്ടുരാജ്യ അധികാര കേന്ദ്രങ്ങളില്‍ ചിലര്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ബ്രിട്ടീഷ്‌ ഘട്ടത്തില്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറുന്നതായി കാണാവുന്നതാണ്‌. പോര്‍ച്ചുഗീസ്‌ ആധിപത്യത്തിന്‌ തിരോധാനം സംഭവിച്ചതിനു ശേഷം ഡച്ചുകാരുടെ വാണിജ്യ രാഷ്‌ട്രീയ സാന്നിധ്യം നിലനില്‍ക്കെ മലബാറിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ജന്മിത്ത, നാടുവാഴിത്ത്വ ശക്തികളുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ചില സംഘടിത ഉന്മൂലന നടപടികള്‍ അവരെ ഫ്യൂഡല്‍ സംവിധാനങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗരൂഗരാക്കുകയാണ്‌ ചെയ്‌തത്‌. മൈസൂര്‍ ആധിപത്യത്തിനും അതിന്റെ തിരോഭാവത്തിനും ശേഷം ഫ്യൂഡല്‍ ശക്തികളുടെ മുസ്‌ലിം വിരോധം അതിന്റെ എല്ലാ രൗദ്രതയോടെയും വെളിപ്പെടുത്തുന്നതിനാണ്‌ ചരിത്രം സാക്ഷ്യംവഹിച്ചത്‌. ഫ്യൂഡലിസത്തിന്റെ എല്ലാ നൃംശംസതകള്‍ക്കും പശ്ചാത്തലമൊരുക്കിയത്‌ കുരിശുയുദ്ധ വികാരത്തോടെ മുസ്‌ലിംകളെ സമീപിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വമായിരുന്നു. ഈയൊരു സാമൂഹികാവസ്ഥയോടുള്ള പ്രതികരണമായാണ്‌ ഒരേസമയം തദ്ദേശീയരായ ഫ്യൂഡല്‍ അധികാര കേന്ദ്രങ്ങളോടും സാമ്രാജ്യത്വ ശക്തികളുടെ നിഷ്‌ഠൂരമായ രാഷ്‌ട്രീയ ആധിപത്യ വ്യവസ്ഥയോടും ചെറുത്തുനില്‍ക്കുന്ന ആര്‍ജവമുള്ള സമൂഹമായി മുസ്‌ലിംകള്‍ രൂപാന്തരപ്പെട്ടത്‌. മാപ്പിളമാരെ സംബന്ധിച്ച്‌ തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അതിജീവനസമരം തന്നെയായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. ഭരണകൂടങ്ങള്‍ മര്‍ദന നടപടികള്‍ പൂര്‍വാധികം പ്രബലപ്പെടുത്തുമ്പോള്‍ മാപ്പിള ചെറുത്തുനില്‌പ്‌ കൂടുതല്‍ കരുത്താര്‍ജിക്കുകയും സാര്‍വത്രികമാകുകയുമാണ്‌ ചെയ്‌തത്‌. ഈ ചെറുത്തുനില്‌പുകള്‍ക്കാകട്ടെ നേതൃത്വവും പ്രത്യയശാസ്‌ത്ര പിന്‍ബലവുമേകാന്‍ സാത്വികരും ധീരരുമായ ഉലമാക്കള്‍ രംഗത്തുണ്ടായിരുന്നു.

ബ്രിട്ടീഷ്‌ ഘട്ടത്തിലെ ആദ്യകാല മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ തിരൂരങ്ങാടിയിലെ അറബി തങ്ങള്‍, പില്‍ക്കാലത്ത്‌ യമനില്‍ നിന്നെത്തിയ ജിഫ്രി തങ്ങന്മാര്‍, ആ പരമ്പരയില്‍ത്തന്നെ സവിശേഷവും ശ്രദ്ധേയവുമായ രാഷ്‌ട്രീയ പ്രതിനിധാനം നിര്‍വഹിച്ച മമ്പുറം തങ്ങന്മാര്‍, അവരുടെ ശിഷ്യഗണങ്ങളും സഹചാരികളുമായിരുന്ന വെളിയങ്കോട്‌ ഉമര്‍ ഖാളി, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവരും, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍, മഖ്‌ദൂം കുടുംബത്തില്‍ നിന്നുള്ള ചില പില്‍ക്കാലക്കാര്‍, ആലി മുസ്‌ലിയാര്‍, ഏറനാട്ടിലും വള്ളുവനാട്ടിലുമുള്ള നിരവിധി ഉലമാക്കള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ എം മൗലവി അങ്ങനെ ഒട്ടേറെ ഉലമാക്കള്‍ ഈ ചെറുത്തുനില്‌പു പ്രക്ഷോഭങ്ങളുടെ തുടര്‍ക്കണ്ണികളാണ്‌.

മമ്പുറം സെയ്‌തലവി തങ്ങള്‍ രചിച്ച സൈഫുല്‍ ബത്വാര്‍, ഫസല്‍ പൂക്കോയ തങ്ങള്‍ രചിച്ച തന്‍ബീഹുല്‍ ഗാഫിലീന്‍, അദ്ദുറുല്‍ മന്‍ളും, പില്‍ക്കാലത്ത്‌ ഈ കൃതികളും മറ്റ്‌ സാമ്രാജ്യത്വ വിരുദ്ധ ഫത്‌വകളുമെല്ലാം ചേര്‍ന്ന്‌ സമാഹരിക്കപ്പെട്ട ഉദ്ദത്തുല്‍ ഉമറാഅ്‌, പാണക്കാട്‌ ഹുസൈന്‍ തങ്ങള്‍ രചിച്ച ബ്രിട്ടീഷ്‌ വിരുദ്ധമായ ചില ഫത്‌വകള്‍, മാപ്പിള മുന്നേറ്റങ്ങളടെ ഉജ്ജ്വലമായ സംഭവ പരമ്പരകള്‍ അവലോകനം ചെയ്‌ത്‌ രചിക്കപ്പെട്ട നിരവധി പടപ്പാട്ടുകള്‍, ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക പ്രാധാന്യമുള്ള യുദ്ധങ്ങള്‍ പ്രമേയമാക്കി രചിക്കപ്പെട്ട മാപ്പിളപ്പാട്ടുസാഹിത്യത്തിലെ ഇതരകൃതികള്‍, ആമിനുമ്മാന്റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ എന്ന അറബി മലയാള സമരകൃതി -ഇങ്ങനെ ഒട്ടേറെ രേഖകള്‍ ബ്രിട്ടീഷ്‌ വിരുദ്ധ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്ര സ്രോതസ്സായി വര്‍ത്തിച്ച മൗലികസംഭാവനകളാണ്‌. നീതിരാഹിത്യങ്ങളോട്‌ ഒരു മുസ്‌ലിമിന്‌ സഹജമായുണ്ടാകുന്ന കേവലമായ അമര്‍ഷവും പ്രതിഷേധവും മാത്രമല്ല ചെറുത്തുനില്‍ക്കുന്ന ഒരു ജനത എന്ന നിലയ്‌ക്ക്‌ ഭരണകൂടത്തില്‍ നിന്നും അവരെ അടിച്ചമര്‍ത്താന്‍ പ്രകടിപ്പിക്കപ്പെട്ട അമിതമായ ഔത്സുക്യമാണ്‌ വലിയൊരു സാമ്രാജ്യത്വശക്തിയോട്‌ ഇടതടവില്ലാതെ പൊരുതാന്‍ അവരെ പ്രേരിപ്പിച്ചത്‌.

കേരള ചരിത്രത്തിലെ അധീശത്വ വിരുദ്ധമായ ഈ മാപ്പിള മുന്നേറ്റങ്ങളെ മാര്‍ക്‌സിയന്‍ വീക്ഷണ കോണില്‍ പരിഗണിക്കാനും ഇതിന്‌ നേതൃത്വം നല്‍കിയ പാരമ്പര്യ ഉലമാക്കളെ തന്നെ `പുരോഗമന' പ്രസ്ഥാനത്തിന്റെ മുസ്‌ലിംകളില്‍ നിന്നുള്ള ആദ്യകാല പ്രതിനിധി എന്ന വിധേന രൂപാന്തരപ്പെടുത്താനും ഈയടുത്തിടെയായി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തെ ഇടതുപക്ഷത്തോട്‌ ആഭിമുഖ്യമുള്ളവരാക്കി മാറ്റാന്‍ ബോധപൂര്‍വമായി നടത്തുന്ന ഈ യജ്ഞങ്ങളെ തിരിച്ചറിയാനും മാപ്പിള പ്രക്ഷോഭങ്ങളുടെ യഥാര്‍ഥ ചരിത്രപശ്ചാത്തലവും അതിന്റെ മൗലികമായ പ്രചോദക ഘടകങ്ങളും അവലോകനം ചെയ്യാനും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉദ്യമങ്ങളുണ്ടാകേണ്ടതുണ്ട്‌. അക്രമങ്ങളോടും നീതിരാഹിത്യങ്ങളോടും മര്‍ദകമായ അധികാര സംവിധാനങ്ങളോടും, അതിനെ പിന്‍തുണയ്‌ക്കുന്നവരോടുമാണ്‌ മാപ്പിള മുസ്‌ലിം സമൂഹം ചെറുത്തുനിന്നതെന്നും ഇവിടത്തെ ജാതിമത ഭേദമന്യേയുള്ള അടിസ്ഥാന ജനവിഭാഗങ്ങളോട്‌ മുസ്‌ലിംകള്‍ സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്വത്തിലായിരുന്നുവെന്നതും ചരിത്ര വസ്‌തുതയാണ്‌. എന്നാല്‍ അതൊരിക്കലും ആധുനിക പ്രബുദ്ധതയുടെ ആശയ സ്വാധീനത്താലായിരുന്നില്ല; ഇസ്‌ലാമികമായ സാക്ഷ്യനിര്‍വഹണം തന്നെയായിരുന്നു. മാപ്പിള മുന്നേറ്റങ്ങളുടെ ചരിത്രത്തെ സംബന്ധിച്ചും അതിന്‌ നേതൃത്വം നല്‍കിയ ഉലമാക്കളെ സംബന്ധിച്ചുമുള്ള പുതിയ `പുരോഗമന' പുനര്‍വായനകളില്‍ ഏറ്റവും സമര്‍ഥമായി മറച്ചുവെക്കപ്പെടുന്നതും ഇസ്‌ലാമിന്റെ വിമോചനപരമായ ഈ പ്രത്യയശാസ്‌ത്ര വീര്യമാണ്‌.

അതുകൊണ്ടുതന്നെയാണ്‌ ഇത്തരം പുനര്‍വായനകള്‍ വികലമാണെന്ന്‌ പറയേണ്ടിവരുന്നത്‌. മറ്റ്‌ സാമ്പ്രദായിക ചരിത്രവായനകളും ഈ വൈകല്യങ്ങളില്‍ നിന്ന്‌ മുക്തമല്ല എന്നതാണ്‌ വസ്‌തുത. ഇതിന്റെ ഒരു കാരണം കോളോണിയല്‍ ചരിത്രകാരന്മാര്‍ നല്‍കിയ അതേ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളുമാണ്‌ നാമും പിന്‍തുടരുന്നത്‌ എന്നാണ്‌. അഥവാ ആധുനികതയെയും അതിന്റെ മൂല്യ മാനദണ്ഡങ്ങളെയും നിരാക്ഷേപമായാണ്‌ നാം പരിഗണിച്ചത്‌. തീര്‍ച്ചയായും കോളനീകരണത്തിന്റെ ഏറ്റവും ദുരന്തമയമായ ഒരു പരിണതിയാണിത്‌. ചെറുത്തുനില്‍ക്കുന്നവരുടെ സ്വന്തം ചരിത്രവും പാരമ്പര്യവും പോലും അധീശത്വശക്തികളുടെ പ്രത്യയശാസ്‌ത്ര പിന്‍ബലത്തോടെയും മൂല്യമാനദണ്ഡങ്ങളോടെയും സമീപിക്കുക എന്നത്‌ വലിയ ഗതികേടുതന്നെയാണ്‌. നമ്മുടെ ചിന്തയെയും പ്രത്യയ ശാസ്‌ത്രങ്ങളെയും മാതൃകാരൂപങ്ങളെയും സ്വപ്‌നങ്ങളെയുമെല്ലാം ബാധിച്ച കൊളോണിയല്‍ ആധുനികതയോടുള്ള ഈ മാരകമായ വിധേയത്വം എന്ന്‌ തിരിച്ചറിയാനാകുന്നുവോ അന്ന്‌ മാത്രമാണ്‌ നാം യഥാര്‍ഥ സാമ്രാജ്യത്വ വിരോധികളും അധിനിവേശത്തിനെതിരായ വിമോചന രാഷ്‌ട്രീയത്തിന്റെ പ്രയോക്താക്കളുമായിത്തീരുന്നത്‌.

മാപ്പിളസാഹിത്യത്തിന് മലപ്പുറത്തിന്റെ സംഭാവന

മലവാരമെന്ന മലൈബാറിന്റെ മാപ്പിള സാഹിത്യ പാരമ്പര്യത്തിന് പ്രബോധകരമായ അറബികളുടെ മലയാള മണ്ണിലേക്കുള്ള കുടിയേറ്റ കാലത്തോളം പഴക്കമുണ്ട്. ഇസ്ലാമിക ധര്‍മ മാര്‍ഗത്തിന്റെ പ്രചാരണം ലക്ഷ്യമിട്ട മിഷനറിമാര്‍ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളുമായി സംവേദിക്കേണ്ടത് അനിവാര്യമായ ഒരാവശ്യമായിരുന്നുവല്ലോ. എന്നാല്‍ ഇത്തരമൊരു സമ്പര്‍ക്ക ഭാഷ ഏകകാലത്ത് ഏകീകൃതമായൊരു രീതിയില്‍ ഉരുത്തിരിഞ്ഞൊരു സാമൂഹിക പ്രതിഭാസമല്ലെന്നതാണ് വാസ്തവം. അതുകൊണ്ട് വാമൊഴി പാരമ്പര്യത്തില്‍ നിന്ന് വരമൊഴി പാരമ്പര്യത്തിലേക്കുള്ള മാപ്പിള സാഹിത്യ വികാസം എന്നാണ് ആരംഭിച്ചതെന്ന് കൃത്യമായി നിര്‍ണ്ണയിക്കാനാവുകയില്ല.
ചരിത്രപരമായ കാരണങ്ങള്‍ നിമിത്തം പശ്ചിമ സമുദ്രതീരം വിട്ട് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള മാപ്പിളമാരുടെ കുടിയേറ്റം വ്യാപകമാവുകയും വാണിജ്യത്തിനപ്പുറത്ത് കാര്‍ഷിക വൃത്തി അവരുടെ മുഖ്യ ഉപജീവനോപാതി ആവുകയും ചെയ്ത ക്രി. പതിനാല് , പതിനഞ്ച് നൂറ്റാണ്ടുകളിലായിരിക്കണം മാപ്പിള ഭാഷയുടെ സാഹിതീയ രൂപ പരിണാമമെന്ന് അനുമാനിക്കേണ്ടതുണ്ട്. കേരളത്തിലെ മാപ്പിള സാഹിതീയ പാരമ്പര്യത്തിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം രചനകളും അവിഭക്ത മലബാറിന്റെ സംഭാവനകളായിരുന്നു. അവയില്‍ തന്നെ സിംഹഭാഗവും കോഴിക്കോട് മലപ്പുറം ജില്ലകളിലധിവസിച്ച പ്രതിഭാശാലികളുടേയും.
ഈ സാഹിതീയ പാരമ്പര്യത്തെ മൂന്ന് തലങ്ങളിലായി വിലയിരുത്തേണ്ടതുണ്ട്. അറബി ഭാഷയുടെ രചനകളാണ് ഒന്നാമത്തെ വിഭാഗം. ഇവയില്‍ മതദര്‍ശനികതയുടെ വിവരങ്ങളോ വ്യാഖ്യാനങ്ങളോ ആയ രചനകളുണ്ട്. കേവലം സാഹിതീയ പരികല്‍പ്പനകളുടെ തലത്തിലുള്ള അറബി കാവ്യങ്ങളുണ്ട്. ചരിത്ര പരാമര്‍ശങ്ങളുണ്ട്. വിപ്ലവാഹ്വാനങ്ങളുമുണ്ട്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്, കിഫായത്തുല്‍ ഫറാഈസ്, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ  മഅ്ലക്കുല്‍ അത്ഖിയാ, ശൈഖ് അബ്ദുല്‍ മസ്ദൂമിന്റെ കിതാബുല്‍ ഈമാന്‍ , കിതാബുല്‍ ഇസ്ലാം, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഖുറത്തില്‍ ഐന്‍ അജീബത്തുല്‍ അജീബ മന്‍ഹജ്ജുല്‍ വാളിഅ് ഫത്ഹുല്‍ മുഈന്‍ , വെളിയങ്കോട് ഉമര്‍ ഖാളിയുടെ നഫാഈസുദ്ദറര്‍ , മഖാസിദുന്നിഖാഹ്, അബ്ദുറഹ്മാന്‍ മഖ്ദൂമിന്റെ സസീദത്തുല്‍ വിത്‌രിയാ, താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ ശറഹ് തുഹ്ഫത്തുല്‍ മുര്‍സല, ഷറഫ് അല്ലഫല്‍ അലിഫ് തുടങ്ങിയവ ഇസ്ലാമിന്റെ ദാര്‍ശനികതയുടെ വ്യാഖ്യാനങ്ങളോ വിശദീകരണങ്ങളോ ആയ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. വൈജ്ഞാനിക സാഹിത്യം എന്ന് കരുതാവുന്ന പ്രസ്തുത രചനകളുടെ കര്‍ത്താക്കള്‍ മതപഠന ശാലകളുടെ നടത്തിപ്പുകാരായിരുന്നുവെന്നതും, പ്രസ്തുത രചനകള്‍ മുസ്‌ലിം സമുദായത്തിലെ ഉലമാക്കളെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും കാണാവുന്നതാണ്. പലപ്പോഴും ഇത്തരം രചനകളില്‍ പലതിനും വ്യാഖ്യാനങ്ങളും പുനര്‍ വ്യഖ്യാനങ്ങളും വേണ്ടിവരുകയുമുണ്ടായിട്ടുണ്ട്. ഉദാഹരണമായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഹിദായത്തുല്‍ അദ്ഖിയ ഇലാ രീഖില്‍ ഔലിയാ എന്ന ഗ്രന്ഥത്തിന് ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം മസ്‌ലക്കുല്‍ അദ്ഖിയ എന്നൊരു വ്യാഖ്യാനം രചിച്ചു. ഇതേ ഗ്രന്ഥത്തിന് പത്തൊമ്പതാം നൂറ്റാണ്ടില്‍ സയ്യിദ് അബൂബക്കര്‍ ബകരി ഖിഫായത്തുല്‍ അദ്ഖിയാ ഫിമീന്‍ , ഹാജിര്‍ അസഫിയ എന്നൊരു വ്യഖ്യാനം രചിച്ചതായി കാണാം.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അര്‍ജൂസ, ഉമര്‍ഖാസിയുടെ നഫാഈസുല്‍ , സല്ലല്‍ ഇലാഹുല്‍ ബൈത്ത്, സയ്യിദ് അലവിക്കോയ തങ്ങളുടെ ശറഹ് ഖസീദത്ത് തുടങ്ങിയ രചനകള്‍ മലപ്പുറം ജില്ലക്കാരായ പണ്ഡിതരുടെ അറബി കാവ്യങ്ങളുടെ സുദീര്‍ഘമായ പട്ടികയില്‍ ചിലതു മാത്രമാണ്. ഫസല്‍ പൂക്കോയ തങ്ങളുടെ ഉമറാഅ് വല്‍ഹുക്കാം ലിഇഹാനത്തില്‍ സഫറത്തി വഅബ്‌ദത്തില്‍ അസ്നാ പോലുള്ള രചനകള്‍ ആംഗല സാമ്രാജ്യത്വത്തിനെതിരെയുള്ള വിപ്ലവാഹ്വാനമാകുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ കേരള ചരിത്രത്തെക്കുറിച്ചള്ള ആധികാരിക രചനയായി വിലയിരുത്തപ്പെടുന്നു. മലപ്പുറം ജില്ലയിലെ നിവാസികളായിരുന്ന നിരവധി കവികള്‍ അറബ് സാഹിത്യത്തിലെ വിലാപ കാവ്യങ്ങളോട് കിടപിടിക്കാവുന്ന ഒട്ടേറെ മര്‍സ്സിയ്യകള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയിലേറെയും സാഹിത്യ പ്രസ്ഥാനത്തില്‍ അംഗീകരിക്കപ്പെടുകയുണ്ടായില്ല. കേരളീയ സാഹിത്യധാരയിലെ വ്യതിരിക്താസ്തി തിത്വമായിരിക്കാം അവയുടെ ദുര്‍ഗതിക്കാധാരം.
മുസ്‌ലിംകളുടെ എക്കാലത്തേയും പൗരോഹിത്യത്തിന്റെ ഭാഷ അറബിയായിരുന്നു. അതുകൊണ്ട് അറബി ഭാഷയിലുള്ള രചനകള്‍ സാമൂഹിക തലത്തിലെ വരേണ്യവല്‍ക്കരണത്തെ സഹായിക്കുകയായിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലെ അറബി രചനകള്‍ മുസ്‌ലിം സാമൂഹിക ഘടനക്കകത്തെ ഒരു സമാന്തരവല്‍ക്കരണത്തിന് ആക്കം കൂട്ടിയെന്ന് കരുതാനാവില്ല. ആദ്യകാല ബംഗാളി മുസ്‌ലിം സാഹിത്യ പാരമ്പര്യത്തില്‍ അറബി ഭാഷയില്ലാത്ത രചനകളെ അപവദിക്കുന്ന ഒരു തരം അസഹിഷ്ണുതയുടെയ പ്രവണത നിലനിന്നിരുന്നപ്പോഴും കേരളത്തില്‍ അറബി രചനകളോട് ഒരു തരം ഉദാസീനതയാണ് സമാന്യ ജനതയില്‍ നിലനിന്നിരുന്നത്. പ്രാദേശിക ബംഗാളിയില്‍ നബി വംശകാവ്യം രചിച്ച സയ്യിദ് സുല്‍ത്താനെ വിമര്‍ശകന്മാര്‍ മുനാഫിഖ് എന്ന് അപവദിച്ചിരുന്നുവെങ്കില്‍ അറബി മലയാളത്തില്‍ മുഹിയുദ്ദീന്‍ മാല രചിച്ച ഖാദി മുഹമ്മദിന്റെ കവിത്വമംഗീകരിക്കാന്‍ കേരള മുസല്‍മാന്‍മാര്‍ക്ക് മടിയുണ്ടായിരുന്നില്ല.
പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് അമീര്‍ ഹംസയെന്ന നോവല്‍ ബംഗാളിലേക്ക് പരിഭാഷപ്പെടുത്തിയ അബ്ദുല്‍ നബി തന്റെ സാഹിത്യ രചന ദൈവകോപം വരുത്തിയേക്കാമെന്ന് ഭയപ്പെട്ടിരുന്നപ്പോള്‍ മൂല്‍മഹദ് അറബി മലയാളത്തില്‍ രചിച്ച കുഞ്ഞായീന്‍ മുസ്ലിയാര്‍ക്ക് അത്തരമൊരു മനോവ്യഥ ഉണ്ടായിരുന്നതായി കാണപ്പെടുന്നില്ല. അറബി ഭാഷയോട് ബംഗാളി മുസ്‌ലിം പണ്ഡിതന്മാര്‍ ഭയഭക്തിയുടെ ആരാധ്യ ഭാവം സൂക്ഷിച്ചിരുന്നപ്പോള്‍ , കേരളീയ പണ്ഡിതന്മാര്‍ അതിനെ വിശുദ്ധ വല്‍ക്കരണത്തിന്റെ ഉപാധിയായി കണ്ടിരുന്നുവെന്ന് കരുതാന്‍ തെളിവൊന്നുമില്ല. എന്നാല്‍ ലോക മുസ്‌ലിം പാരമ്പര്യത്തിലേക്കുള്ള വാഹകമെന്ന നിലയില്‍ അതിന് ഗണനീയമായൊരു പദവി ഉണ്ടായിരുന്നുതാനും.
മലപ്പുറത്തിന്റെ മാപ്പിള സാഹിതീയ പൈതൃകത്തിലെ ഏറ്റവും ജനകീയമായ വിഭാഗം ഒരു പക്ഷെ അറബി മലയാള രചനകളായിരുന്നിരിക്കണം. അറിയപ്പെടുന്നവരും അറിയപ്പെടാതെ പോയവരുമായ എണ്ണമറ്റ മാപ്പിള കവികള്‍ ഈ സാഹിതീയ പൈതൃകത്തിലേക്ക് മുതല്‍ കൂട്ടിയതായി കാണാം. പൊന്മള പൂവ്വാടന്‍ കുഞ്ഞാപ്പ ഹാജി, അരീക്കോട് സ്വദേശി മുസ്ലിയാരകത്ത് അഹമ്മദ്കുട്ടി എന്ന ലാഹാജി, പി.ടി. ബീരാന്‍കുട്ടി മൗലവി സി.കെ. അയമു മൊല്ല തോട്ടപ്പാളി കുഞ്ഞഹമ്മദ് മാസ്റ്റര്‍ , മധുരക്കറിയന്‍ അത്തന്‍ മോയിന്‍ അധികാരി തുടങ്ങിയവര്‍ ഏറെയൊന്നും അറിയപ്പെടാതെ പോയവരില്‍ പെടുന്നു. കല്യാണപ്പാട്ടുകള്‍ , ഭക്തിരചനകള്‍ , യുദ്ധകാവ്യങ്ങള്‍ എന്നിങ്ങനെ മാപ്പിള സാഹിതീയ പൈതൃകത്തിന്റെ വിവിധ തലങ്ങളില്‍ ഈ കവികളും ഗ്രന്ഥകാരന്മാരും നല്‍കിയ സംഭാവനകള്‍ ഇനിയും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.
അറിയപ്പെടുന്ന ഗ്രന്ഥകാരന്മാരില്‍ ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍ ബഹ്നസ് മുതലായ രചനകളുടെ കര്‍ത്താവായ മുസ്ലിയാരകത്ത് കുഞ്ഞാവ, തബൂക്ക് പടപ്പാട്ടിന്റേയും, ഖന്ദഖ് പടപ്പാട്ടിന്റേയും കര്‍ത്താവ് പൊന്നാനി സ്വദേശി നൂറുദ്ദീന്‍ , ഖസ്‌വത്ത് ഫതഹ് മക്കയുടെ കര്‍ത്താവ് താനൂര്‍ മച്ചിങ്ങലത്ത് മൊയ്തീന്‍ മൊല്ല, ചെറിയ ഹംസത്ത് മാല, വലിയ ഹംസത്ത് മാല, ഹര്‍ബുല്‍ അഹ്സാബ് എന്ന ഖന്ദഖ് പടപ്പാട്ട്, ഫതുഹു താഹിഫ് മുതലായ കാവ്യങ്ങളുടെ രചയിതാവ് കോടമ്പിയകത്ത് കുഞ്ഞിസീതി തങ്ങള്‍ , മുഅതത്ത് പടപ്പാട്ട്, ജുമുഅത്ത് മാല മുതല്‍ വാദികളിപ്പാട്ട് മുതലായ കാവ്യങ്ങളുടെ രചിയിതാവ് വല്ലാഞ്ചിറ മൊയ്തീന്‍ ഹാജി, മൂസാ സൈനബ കിസ്സപ്പാട്ട്, അഖ്ബാറുല്‍ ഹിന്ദ്, ഫത്ഹുശ്ശാം തുടങ്ങിയ രചനകളുടെ കര്‍ത്താവ് വല്ലാഞ്ചിരി കുഞ്ഞഹമ്മദ്, സ്റീഉറുദുമാലയുടെ കര്‍ത്താവ് അല്ലുസാഹിബ്, അബ്ദുറഹ്മാന്‍ കിസ്സപ്പാട്ട് ചെറിയ കച്ചോടപ്പാട്ട്, താജുല്‍ മുലൂക്ക്, താജുല്‍ ഉമൂറ്, മദീനത്തുന്നജ്ജാര്‍ , കിസ്സപ്പാട്ട് എന്നിവയുടെ രചയിതാവ് നാലകത്ത് അലി, ദാത്തുല്‍ ഹിമാര്‍ അലി യുദ്ധം, ചെറിയ ബഹമസ് മുതലായ കാവ്യങ്ങളുടെ രചയിതാവ് കുറ്റിപ്പുലാന്‍ അഹമ്മദ് കുട്ടി, ബദറുല്‍ മുനീര്‍ കിസ്സപ്പാട്ടിന്റെ കര്‍ത്താവ് പാഴപ്പള്ളി മാമുട്ടി, ആദംനബി കിസ്സപ്പാട്ട്, മര്‍യ്യം ബിവി കിസ്സപ്പാട്ട് തുടങ്ങിയ രചനകളുടെ കര്‍ത്താവ് വൈശ്യാരകത്ത് കുഞ്ഞാവ, ഖിസ്സത്ത് യൂസഫ് പാട്ടിന്റെ കര്‍ത്താവ് വള്ളിക്കാടന്‍ മമ്മദ്, ഹുനൈന്‍ പടപ്പാട്ടിന്റെ രചയിതാവ് പൊന്നാനി മാളിയേക്കല്‍ കുഞ്ഞഹമ്മദ് എന്നിങ്ങനെ ഒട്ടേറെ പേരുകള്‍ അനുസ്മരിക്കപ്പെടേണ്ടതുണ്ട്.

http://malappuram.entegramam.gov.in

ആദ്യത്തെ മാപ്പിളലഹളയും മമ്പുറം തങ്ങളും

മഹ്മൂദ് കൂരിയ

  • ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധം ശരിക്കുംമനസ്സിലാക്കുകും ശക്തമായ പോരാട്ടങ്ങപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്ത മഹാനാണ്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍. പോര്‍ച്ചുഗീസുകാര്‍ വളരെ പരസ്യമായിത്തന്നെ തങ്ങളുടെ മുസ്ലിം വിദ്വേഷം പ്രകടിപ്പിച്ചുവെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നയം. യൂറോപ്പില്‍ നടത്തി പരാജയപ്പെട്ട കുരിശ്‌ യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ചെന്നിടത്തെല്ലാം മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ട നടത്തിയിരുന്നത്‌. ബ്രിട്ടീഷുകാരും അതുതന്നെ ആവര്‍ത്തിച്ചു.
മുസ്ലിംകളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ആവത്‌ ശ്രമിച്ചു. 1766 മുതല്‍ 1792 വരെ മലബാറില്‍ ഭരണം കൈയാളിയിരുന്ന മൈസൂര്‍രാജാക്കന്മാരുടെ നിലപാടുകളോടും സമീപനങ്ങലോടും അനുഭാവം പുലര്‍ത്തുന്നവരായിരുന്നു ഇവിടുത്തെ മുസ്ലിംകള്‍. ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ മുസ്ലിംകളെല്ലാവരും അവസാനമൈസൂര്‍ മുസ്ലിം രാജാവായ ടിപ്പുസുല്‍ത്താന്റെ സഹിഷ്ണുതാപരവുമായ ഭരണത്തില്‍ പൊതുജനങ്ങള്‍ ആകൃഷ്ടരായി. ബ്രിട്ടീഷുകാരുടെ വൈദേശികാധിപത്യത്തിനെതിരെ സിംഹഗര്‍ജനം മുഴക്കിയ ടിപ്പുവിന്‌ അവര്‍ സര്‍വാത്മനാപിന്തുണ പ്രഖ്യാപിച്ചു. വിവിധ വര്‍ഷങ്ങളിലായ നടന്ന ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ മലബാര്‍ മുസ്ലിംകള്‌ മൈസൂരിന്‌ ആവുംവിധം സഹായസഹകരണങ്ങള്‍ ചെയ്തു. മുസ്ലിംകളുടെ ഈ മനോഭാവം ശരിക്കും മനസ്സിലാക്കിയിരുന്നു ബ്രിട്ടീഷുകാര്‍. അതുകൊണ്ട്‌ തന്നെ, 1792ലെ ശ്രീംരംഗപട്ടണം സന്ധിയോടെ മലബാര്‍ തങ്ങള്‍ക്ക്‌ കീഴില്‍ വന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ അവസരം മുതലെടുത്തു. മൈസൂര്‍ ഭരണത്തെ അനുകൂലിച്ചതദിനും ആലിരാജയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ മൈസൂര്‍ പക്ഷത്ത്‌ അണിനിരന്ന്‌ യുദ്ധം ചെയ്തിരുന്നു. പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു ബ്രിട്ടീഷ്‌ ഭരണത്തിന്‌ തുടക്കം കുറിച്ചത്‌ തന്നെ.
1767മുതല്‍ കേരളമുസ്ലിം ജനതയുടെ ഓരോ മിടിപ്പുകളും അറിഞ്ഞ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ ബ്രിട്ടീഷുകാരുടെ നയങ്ങളിലെ മുസ്ലിം വിരോധം മനസ്സിലാക്കി. പുറത്ത്‌ മതസഹിഷ്ണുതയും സമഭാവനയും പ്രകടിപ്പിച്ച്‌ കുതന്ത്രങ്ങളിലൂടെ മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ബ്രിട്ടീഷ്‌ നിലപാട്‌. അവരുടെ ഓരോ പ്രവര്‍ത്തനങ്ങളെയും പരിഷ്കാരങ്ങളെയും മുന്‍നിര്‍ത്തി മഹാനവര്‍കള്‍ എല്ലാം വായിച്ചെടുത്തു. അവര്‍ കൊണ്ടുവന്ന കുടിയായ്മ സമ്പ്രദായം ഇത്തരം നിഗൂഢശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന്‌ മറ്റാരെക്കാളും തങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഹൈദറിന്റെ കാലത്ത്‌ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുകയും നികുതി ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന നിയമം കൊണ്ടുന്നപ്പോള്‍ അതിന്‌ വഴങ്ങാന്‍ തയ്യാറാവാതെ തങ്ങളുടെ സ്ഥലങ്ങളെല്ലാം കാരമക്കാരായ മാപ്പിളമാര്‍ക്ക്‌ തീറെഴുതിക്കൊട്ത്ത്‌ കിട്ടിയപണവുമായി നാടുവിട്ട ജന്മിമാരെ തരിച്ച്കൊണ്ടുവന്ന്‌ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതായിരുന്നു കുടിയായ്മ സമ്പ്രദായത്തിലൂടെ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയത്‌. ജന്മിമാരുടെ പീഡനങ്ങളില്‍ നിന്നും മോചിതരായ സന്തോഷത്തില്‍ കാരണക്കാര്‍ ഭൂനികുതി മുഴുവന്‍ കൃത്യമായി അടച്ചുകൊണ്ടിരുന്നു. അതിനിടയിലാണ്‌ ബ്രിട്ടീഷുകാര്‍ ബലം പ്രയോഗിച്ച്‌ ഭൂമി തിരിച്ചുപിടിച്ച്‌ ജന്മിമാര്‍ക്ക്‌ തിരിച്ചേല്‍പ്പിക്കുന്നത്‌.
ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ വഴിയാണ്‌ പ്രധാനമായും മുസ്ലിംകളില്‍ ബ്രിട്ടീഷ്‌ വിരോധം ഉടലെടുത്തിരുന്നതെങ്കിലും മറ്റൊരു പ്രധാനകാരണം കൂടി നമുക്ക്‌ കണ്ടെത്താനാവുന്നു. സാമൂതിരി രാജാവും ശിങ്കിടികളും പുരുഷാന്തരം എന്ന പേരില്‍ ഒരു നികുതി മുസ്ലിംകളില്‍ നിന്നും പിരിച്ചെടുക്കാന്‍ തുടങ്ങി. മുമ്പും അത്തരമൊരു നികുതി ഉണ്ടായിരുന്നുവെങ്കിലും 1966ല്‍ ഹൈദറലി അത്‌ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ മൈസൂര്‍ ഭരണം അവസാനിച്ച ഉടനെ അവര്‍ അത്‌ പുനരാരംഭിച്ചു. മരണപ്പെടുന്ന മുസ്ലിംകളുടെ സ്വത്തിന്റെ അഞ്ചിലൊന്ന്‌ മുതല്‍ ഇരുപതിലൊന്ന്‌ വരെ രാജകൂടത്തിന്‌ നല്‍കുക എന്നതായിരുന്നു ഈ നികുതി. ഇത്‌ പിരിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ സൈന്യത്തെ വരെ നല്‍കി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 1966 മുതല്‍ മരിച്ചവരുടെ ശേഷക്കാരില്‍ നിന്ന്‌ പോലും ഇത്‌ നിര്‍ബന്ധമായി പിരിച്ചെടുത്തു. മുസ്ലിംകളെ മാത്രം അടിച്ചൊതുക്കുക എന്നതായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌. ഏറെക്കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തന്നെ ഇത്‌ അസഹനീയമായിത്തോന്നിത്തുടങ്ങിയിരുന്നു. അതിന്റെ സാംഗത്യവും ആധികാരികതയും ചോദ്യം ചെയ്ത്‌ പിന്നീടവര്‍ സാമൂതിരിയുടെ കാര്യസ്ഥനെയും മറ്റും വിളിച്ച്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. പക്ഷേ, അപ്പോഴേക്കും ബ്രിട്ടീഷഅ വിരോധം ജനങ്ങളില്‍ ആളിക്കത്തിക്കഴിഞ്ഞിരുന്നു.
ഇംഗ്ലീഷുകാര്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ മാപ്പിളകളില്‍ ശക്തി കൂട്ടി. ഇന്ത്യയിലെമ്പാടുമുള്ള മുസ്ലിംകള്‍ ബ്രിട്ടീഷഅ വിരുദ്ധരായിരുന്നുവെങ്കിലും കേരളത്തില്‍ സ്ഥിതി കുറേകൂടി ശക്തമായിരുന്നു. മൈസൂര്‍ ഭരണത്തിന്‌ കീഴില്‍ വിശ്വസ്തരായി കഴിഞ്ഞിരുന്ന മുസ്ലിംകള്‍ക്ക്‌ ബ്രിട്ടീഷഉകാര്‍ക്ക്‌ കീഴില്‍ അഭിമാനം അടിയറ വെക്കാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. അതിനൊരിക്കലും തയ്യാറാവാത്ത മാപ്പിളമാര്‍ സ്വാതന്ത്യ്‌രത്തിന്‌ വേണ്ടി കൊതിച്ചു. ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അങ്ങനെയാണ്‌ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങള്‍ക്ക്‌ മലബാറില്‍ തുടക്കമാവുന്നത്‌.
ബ്രിട്ടീഷുകാര്‍ മലബാര്‍ കൈവശപ്പെടുത്തിയ 1792 മുതല്‍ തന്നെ അവര്‍ക്കെതിരെ മാപ്പിളമാര്‍ സമരമുറകളുമായി രംഗത്തെത്തി. 1786ല്‍ മൈസൂര്‍ ഭരണത്തിന്‌ കീഴില്‍ ഹര്‍ഷദ്‌ ബെഗ്ഖാന്‍ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഏറനാട്‌, വെള്ളുവനാട്‌ പ്രദേശങ്ങള്‍ നികുതി പിരിക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയമിതരായ നൂറ്‌ യോദ്ധാക്കളുടെ തലവനായ ഉണ്ണിമൂസ, അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്‍ ഹൈദ്രോസ്‌ എന്നിവരായിരുന്നു പ്രധാനമായും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇംഗ്ലീഷ്‌ കമ്പനിയുടെ കീഴിലെ പോലീസ്‌ മേധാവി (ഡെറോഗി)കളായ ചെമ്പന്‍ പോക്കരും അത്തന്‍ കുരുക്കളും ഉണ്ണിമൂസയുടെ സംഘത്തില്‍ ചേര്‍ന്നു. ഇവര്‍ക്കെല്ലാം മമ്പുറം തങ്ങള്‍ സര്‍വ്വവിധ പിന്തുണയും പ്രോത്സാഹനവും നല്‍കി. ഇരുന്നൂറ്‌ രൂപവരെ മൂല്യമുള്ള സിവില്‍ കേസുകളില്‍ തീരുമാനമെടുക്കുവാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നികുതി പിരിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും അധികാരമുള്ള ഒരു പദവിയായിരുന്നു ഡെറോഗ. നാട്ടുപ്രമാണിമാരെയും പ്രാദേശികനേതാക്കളെയും തങ്ങളുടെ പക്ഷത്ത്‌ നിര്‍ത്താന്‍ വേണ്ടിയുള്ള ബ്രിട്ടീഷുകാരുടെ തന്ത്രങ്ങളുടെ ഭാഗമായി വന്ന ഡെറോഗ പദവിയിലേക്ക്‌ പ്രശസ്തരായ മിക്ക നേതാക്കളെയും അവര്‍ നിയമിച്ചു. ഇതെല്ലാം ഇട്ടെറിഞ്ഞ്‌ ചെമ്പന്‍ പോക്കരും അത്തന്‍ ഗുരുക്കളും സമരരംഗത്തേക്കിറങ്ങിയ്ത്‌ അവരുടെ അമിതമായ ദേശസ്നേഹവും തീവ്രമായ ബ്രിട്ടീഷ്‌ വിരോധവും കൊണ്ടായിരുന്നു.
ഈ നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ തുടര്‍ച്ചയായ സമരങ്ങള്‍ ആദ്യത്തെ മാപ്പിളലഹള എന്ന പേരിലറിയപ്പെടുന്നു. ഉണ്ണിമൂസയും ഹൈദ്രോസും തിരികൊളുത്തിയ കലാപത്തിലേക്ക്‌ അത്തന്‍ഗുരുക്കളും ചെമ്പന്‍ഡ പോക്കരും വഴിയെ ചെന്നെത്തുകയായിരുന്നു. ആദ്യത്തെ മാപ്പിള ലഹളയുടെ നാള്‍ വഴികളും ചരിത്രരേഖകളും നമുക്ക്‌ പരിശോധിക്കാം.
ആദ്യത്തെ മാപ്പിളലഹള
കച്ചവടക്കാരായി ചമഞ്ഞുവന്ന്‌ രാജ്യത്തെയാകമാനം ചെല്‍പ്പടിക്ക്‌ കീഴില്‍ നിര്‍ത്തുന്ന ഒരു വഞ്ചനാത്മകമായ നാടകമാണ്‌ ആംഗലേയാധിപത്യം ഇന്ത്യയില്‍ പിടിമുറുക്കിന്നിടത്ത്‌ നമുക്ക്‌ കാണാനാവുന്നത്‌. സ്വഭാവികമായും അവര്‍ക്കെതിരെ ദേശസ്നേഹത്തിന്റെയും പീഢിതമനോഭാവത്തിന്റെയും കൊടുങ്കാറ്റ്‌ ആഞ്ഞുവീശി. സമരങ്ങളായും ലഹളകളായു ംകലാപങ്ങളായും യുദ്ധങ്ങളായും അത്‌ പ്രകടമായി. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ബ്രിട്ടീഷഅ വിരുദ്ധ സമരപ്രഖ്യാപനവുമായി ആദ്യമായി രംഗത്തെത്തിയത്‌ മാപ്പിളമാരാണ്‌. അവര്‍ നയിച്ച്‌ ആദ്യത്തെ മാപ്പിള ലഹള കേരളത്തിലെ തന്നെ ആദ്യത്തെ ബ്രിട്ടീഷ്‌ വിരുദ്ധ സമരം കൂടിയായിരുന്നു. മുമ്പ്‌ വിവരിച്ചത്‌ പോലെ പ്രധാനമായും ആറ്‌ കാരണങ്ങളാണ്‌ മുസ്ലിംകളെ ലഹളക്ക്‌ പ്രേരിപ്പിച്ചത്‌. അവ ഇങ്ങനെ ചുരുക്കി വായിക്കാം:
ഒന്ന്‌: ബ്രിട്ടീഷഉകാരുടെ ആഗമനം വരെ മലബാര്‍ ഭരിച്ചിരുന്ന ടിപ്പുസുല്‍ത്താനെ പരിപൂര്‍ണമായി അംഗീകരികരിച്ചിരുന്നു ഇവിടുത്തെ മാപ്പിളമാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സിംഹഗര്‍ജ്ജനമായി നിലകൊണ്ട ടിപ്പുവിന്റെ നിലപാടു തന്നെയായിരുന്നു മാപ്പിളമാര്‍ക്കും. അത്‌ കൊണ്ട്‌ ബ്രിട്ടീഷുകാരുടെ ഭരണം അംഗീകരിക്കാന്‍ മുസ്ലിംകള്‍ക്കാവുമായിരുന്നില്ല.
രണ്ട്‌: ടിപ്പുവിന്റെ കാലത്ത്‌ ഉന്നത സ്ഥാനങ്ങളിലായിരുന്നു മുസ്ലിംകള്‍. ഭരണത്തിന്റെ വിവിധ മേഖലകള്‍ കൈയാളിയിരുന്നത്‌ അവരായിരുന്നു. എന്നാല്‍ മുസ്ലിംവിരോധികളായ ബ്രിട്ടീഷഉകാര്‍ അവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ന്‍ഘള്‍ വകവെച്ചുകൊടുത്തില്ല. അതുവഴി അടിമകളെപ്പോലെ വിടേശിയരുടെ പാദസേവ ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്ലിംകള്‍ സ്വാഭാവികമായും ബ്രിട്ടീഷഅ വിരോധികളായി.
മൂന്ന്‌, മാപ്പിളമാരില്‍ ബ്രിട്ടീഷ്വിരോധം വളര്‍ത്തിയ മറ്റൊന്ന്‌ അവര്‍ നടപ്പാക്കിയ കുടിയായ്മ സമ്പ്രദായമായിരുന്നു. ഹൈദറലി കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം അംഗീകരിക്കാനാവാതെ, സ്വന്തം ഭൂമി കാരണക്കാരായ മാപ്പിളമാര്‍ക്ക്‌ വിറ്റഅ നാടുവിട്ട ജന്മിമാരെ ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുകൊണ്ടുവന്ന്‌ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ഈ സമ്പ്രദായത്തിലൂടെ ബ്രിട്ടീഷുകാര്‍. സസന്തോഷം നികുതി അടച്ചിരുന്ന കാരണക്കാരില്‍ നിന്നും ഭൂമി അന്യായമായി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വലിയൊരു കൊളിളക്കം തന്നെ മാപ്പിളമാര്‍ക്കിടയിലുണ്ടായി.
നാല്‌,മരണമടയുന്ന മുസ്ലിംകളുടെ സ്വത്തിന്റെ അഞ്ചിലൊന്ന്‌ മുതല്‍ ഇരുപതിലൊന്ന്‌ വരെ ഭരണകൂടത്തിന്‌ നല്‍കണമെന്ന്‌ നിഷ്കര്‍ഷിക്കുന്ന പുരുഷാന്തരം എന്ന സമ്പ്രദായം. 1792ല്‍ ഹൈദറലി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1792ല്‍ സാമൂതിരിയും കൂട്ടരും ഇത്‌ പുനസ്ഥാപിക്കുവാന്‍ ശ്രമം നടത്തി. ബ്രിട്ടീഷുകാരാവട്ടെ അതിന്‌ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. നികുതി പിരിച്ചെടുക്കാന്‍ സൈനികരെ വരെ അവര്‍ നല്‍കുകയുണ്ടായി. ഇതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ കാരണമായി.
അഞ്ച്‌, നാട്ടുരാജാക്കന്മാര്‍ നിശ്ചിത കപ്പം നല്‍കിയായില്‍ മതിയെന്ന വ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ രാജാക്കന്മാര്‍ക്ക്‌ രാജ്യങ്ങളെ വിട്ടുകൊടുത്തു. നികിതിയുടെ കാര്യത്തില്‍ സുവ്യക്തമായ ഒരു നിലപാട്‌ ബ്രിട്ടീഷാര്‍ സ്വീകരിക്കാത്തതിനാല്‍ നാട്ടുരാജാക്കന്മാര്‍ അവര്‍ക്ക്‌ തോന്നിയ പോലെ നികുതി പിരിച്ചു. മുസ്ലിംകള്‍ക്ക്‌ അമിതമായ നികുതി ഏര്‍പ്പെടുത്തി അവരെ ഞെക്കിപ്പിഴിഞ്ഞു. ഇതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ ആക്കം കൂട്ടി.
ആറ്‌, മലബാറിലെ ഹിന്ദുമുസ്ലിംകളെ തമ്മിലടിപ്പിച്ച്‌ ഭരണം നടത്താനുള്ള ബ്രിട്ടീഷുകാരെട ഹീനമായ ശ്രമങ്ങള്‍ മുസ്ലിംകള്‍ തിരിച്ചറിഞ്ഞു. അതും ബ്രിട്ടീഷ്‌ വിരോധം മാപ്പിളമാരില്‍ വളര്‍ത്തി.
ഈ അടിസ്ഥാന കാരണങ്ങള്‍ക്ക്‌ പുറമെ ദേശസ്നേഹവും വൈദേശികാധിപത്യത്തിനോടുള്ള വെറുപ്പും ബ്രിട്ടീഷുകാരെ അനഭിമതരായി കാണാന്‍ മാപ്പിളമാരെ പ്രോരിപ്പിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ. തുടര്‍ന്നുള്ള സംഭവങ്ങളില്‍ കലാപനേതാക്കളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ വലിയ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടും അതിലൊന്നും വശംവദരാകാതെ ലഹളക്ക്‌ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മാപ്പിള ഹൈന്ദവരില്‍ നമുക്ക്‌ ഈ അടിസ്ഥാന കാരണങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ കാണാം.
1792മുതല്‍ തുടങ്ങുന്ന മാപ്പിളലഹളകള്‌ മലബാറിലെയെന്നല്ല, ഇന്ത്യയിലെത്തന്നെ ആദ്യത്തെ ബ്രി#്ടടീഷ്‌ വിരുദ്ധ സമരമാമ്‌ എന്നത്‌ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നു.
ഇളമ്പുളശ്ശേരി ഉണ്ണിമൂസമൂപ്പനും സഹകാരി ഹൈദ്രോസുമാണ്‌ ആദ്യത്തെ ലഹളക്ക്‌ ശക്തവും സംഘടിതവുമായ നേതൃത്വം നല്‍കിയത്‌. വെള്ളുവനാട്ടിലെയും ഏറനാട്ടിലെയും മാപ്പിളമാരെ കാടന്‍മാപ്പിളമാര്‍ എന്ന്‌ വിളിച്ചിരുന്ന ഇംഗ്ലീഷുകാര്‍ ഉണ്ണിമൂസയെ വിശേഷിപ്പിച്ചത്‌ ‘കാടന്‍മാപ്പിളമാരുടെ നേതാവായ ഉണ്ണിമൂത്തമൂപ്പന്‍’ എന്നാണ്‌. മേലുദ്ധരിച്ച പ്രധാന അടിസ്ഥാന കാരണങ്ങള്‍ക്ക്‌ പുറമെത്തന്നെ മഹാനായ ഉണ്ണിമൂസക്ക്‌ ബ്രിട്ടീഷുകാരോട്‌ മറ്റുചില വിരോധകാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. മാപ്പിളമാരും അല്ലാത്തവരും ഒരുപോലെ ആദരിച്ചിരുന്ന ഒരു ബഹുമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1786 ല്‍ ഹര്‍ഷദ്‌ ബെഗ്ഖാന്‍ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ നികുതി പിരിക്കാനും ക്രമസാധാനപാലനത്തിനമുയി ഇദ്ദേഹ്ത്തിന്റെ നേതൃത്വത്തില്‍ നൂറ്‌ യോദ്ധാക്കളെ നിയമിച്ചിരുന്നു. 1792 വരെ അദ്ദേഹം തല്‍സ്ഥാനത്ത്‌ തുടര്‍ന്നു. പിന്നീട്‌ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാനവര്‍ തയ്യാറായില്ല. അവര്‍ക്ക്‌ എല്ലാം അടിയറ വെക്കാന്‍ അദ്ദേഹവും ഒരുക്കമായിരുന്നില്ല. ഇളമ്പുശ്ശേരിയും പരിസരപ്രദേശങ്ങളും ഉണ്ണിമൂസക്ക്‌ അവകാശപ്പെട്ടതായിരുന്നു. അത്പോലും അദ്ദേഹത്തിന്‌ നല്‍കാതെ അദ്ദേഹത്തെക്കാള്‍ എത്രയോ നിസ്സാരക്കാരായ ഹൈന്ദവജന്മികള്‍ക്ക്‌ അവരുടെ അവകാശവാദങ്ങള്‍ അംഗീകരിച്ച്‌ ആ സ്ഥലങ്ങള്‍ ബ്രിട്ടീഷുകാര്‍ വീതിച്ചു കൊടുത്തു. ഇത്‌ സഹിക്കാനാവാതെ ഉണ്ണിമൂസ ബ്രിട്ടീഷുകാര്‍ക്കെതിരെ വ്യക്തമായ സമരപ്രഖഅയാപനവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.
ഇവിടം മുതലാണ്‌ കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ്‌ വിരുദ്ധസമരത്തിന്‌ തുടക്കം കുറിക്കുന്നത്‌. ബ്രിട്ടീഷുകാര്‍ ശരിക്കും വിളറി വെളുത്തു. പ്രലോഭനങ്ങളിലൂടെയും സ്ഥാനമാനങ്ങളിലൂടെയും ഉണ്ണിമൂസയെയും മറ്റഉമാപ്പിളമാരെയും വശത്താക്കാന്‍ അവര്‍ ശ്രമിച്ചു. പ്രലോഭനങ്ങളായിരുന്നെല്ലോ പലപ്പോഴും അവരുടെ തന്ത്രം. അവയിലൊന്നും വീഴാതെ ധീരമായ പോരാട്ട വീര്യവുമായി മാപ്പിളമാര്‍ മുന്നേറി.
1792 മെയ്‌ മാസത്തിലാണ്‌ തുറന്ന പോരാട്ടം നടക്കുന്നത്‌. പ്രലോഭനങ്ങള്‍ പ്രയോജനപ്പെടാതെ വന്നപ്പോള്‍ സൈനികശക്തി പ്രയോഗിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ഉണ്ണിമൂസയും ഹൈദ്രോസും അനുയായികളും വള്ളുവനാട്ടിലെ മേലാറ്റഊരിലാണ്‌ സംഘടിച്ച്‌ ക്യാമ്പടിച്ചിരുന്നത്‌. മേജര്‍ ഡോ പട്ടാളത്തോട്‌ അങ്ങോട്ട്‌ നീങ്ങി കലാപകാരികളുടെ താവളങ്ങള്‍ പിടിച്ചെടുക്കാനും നേതാക്കളെ അറസ്റ്റ്‌ ചെയ്യുവാനും ആജ്ഞാപിച്ചു. ഒരു ബെറ്റാലിയന്‍ ഇംഗ്ലീഷ്‌ സൈന്യവും കൂടെ നായര്‍പടയാളികളും സായുധരായി മേലാറ്റൂരിലെത്തി. നായര്‍ പടയാളികള്‍ മാത്രം 2000 പേരുണ്ടായിരുന്നുവെന്നത്‌ സ്മരണീയമാണ്‌. ഉണ്ണിമൂസയുടെ കീഴിലെ മാപ്പിളമാരുടെ പോരിനൊരുങ്ങി. ഒരു ദിവസം നീണ്ടുനിന്ന ഉഗ്രമായ പോരാട്ടത്തിനൊടുവില്‍ ഉണ്ണിമൂസയുടെ കോടടയും കൊട്ടാരവും ബ്രിട്ടീഷ്‌ സൈന്യം തകര്‍ത്തു. നിരവധി മാപ്പിളമാരെ അവര്‍ കൊന്നൊടുക്കി. ഇംഗ്ലീഷഅ പക്ഷത്തും വലിയ ആള്‍നാശമുണ്ടായി. അവര്‍ക്ക്‌ പല നേതാക്കളെ പിടികൂടാനായില്ല. വലിയൊരു സൈന്യവുമായി വന്നിട്ടും നിരാശരായ മടങ്ങേണ്ടി വന്ന അവര്‍ക്ക്‌ കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു. മാപ്പിളമാരുടെ വീടുകള്‍ തീവെച്ച്‌ തൃപ്തിയടയേണ്ടി വന്നു.
കീഴ്പ്പെടുത്താനാവില്ലെന്ന്‌ കാണുമ്പോള്‍ പ്രലോഭനങ്ങളിലൂടെ വശളത്താക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ വീണ്ടും പ്രയോഗിച്ചു. അങ്ങനെ ആയുധം വെച്ച്‌ കീഴടങ്ങുന്നവര്‍ക്ക്‌ മാപ്പ്‌ കൊടുത്തും കമ്പനിയുടെ സുരക്ഷ ഉറപ്പ്‌ കൊടുത്തും വിളംബരം പുറപ്പെടപുവിച്ചു. ഇതിന്‌ ഒരു പ്രതികരണവും ലഭിക്കാതിരുന്നപ്പോള്‍ വീണ്ടും ഓഫറുകള്‍ വന്നു. വെട്ടത്തുനാട്‌, വേലത്തൂര്‍ എന്നീ അംശങ്ങളിലെ അധികാരവും നികുതി പിരിക്കാനുള്ള ചുമതലയും അവരെത്തന്നെ ഏല്‍കപ്പിക്കാമെന്നും ടിപ്പുവിന്‌ കീഴില്‍ ജോലി ചെയ്തിരുന്നവരെ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരായി നിയമിക്കാമെന്നുമായിരുന്നു മേജര്‍ ഡോയുടെ പുതിയ പ്രഖ്യാപനം. അതനുസരിച്ച്‌ മാപ്പിളമാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അ രില്‍ നിന്‍ന്മൂപ്പന്മാരെയും അവരുടെ കീഴില്‍ കുറേ ഉദ്‌#ി‍യോഗസ്ഥരെയും നിയമിച്ച്‌ ഉത്തരവായി. വെട്ടത്ത്നാട്‌, പൊന്നാനി, പാലക്കാട്‌, വേലത്തൂര്‍, ചേരനാട്‌, നാരമനാട്‌ എന്നിവിടങ്ങളിലായിരുന്നു നിയമനം. മൂപ്പന്‌ ഇരുപത്തഞ്ച്‌ രൂപയും ജീ നക്കാരന്‌ നാല്‌ രൂപയുമായിരു#്നനു ശമ്പളം. പക്ഷേ, ദേശസ്നേഹവും സ്വാതന്ത്യ്‌രാഭിലാഷവും വേളിച്ചെറിഞ്ഞ്‌ ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളായി തരംതാഴാന്‍ ആരും തയ്യാറായില്ല. ഉണ്ണി മൂലയും സന്തതസഹചാരി ഹൈദ്രോസും സമരാഗ്നി വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവരെ എങ്ങനെയെങ്കിലും തടയാന്‍ കമ്പനി അധികാരികള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കലാപജ്വരം അനുദിനം പടര്‍ന്നു പന്തലിച്ചുകൊണ്ടിരുന്നു.
ഈ സമയത്ത്‌ ഉണ്ണിമൂസക്കും അനുയായികള്‍ക്കും സന്തോഷത്തിന്‌ വകനല്‍കുന്ന രണ്ട്‌ സംഭവങ്ങളുണ്ടായി. ഒന്ന്‌, സാമൂതിരി വംശത്തിലെ പടിഞ്ഞാറെ കോവിലകത്തെ രാജാക്കന്മാര്‍ ബ്രിട്ടീഷ്‌ അധികാരികളുമായി തെറ്റിപ്പിരിയുന്നത്‌. ബ്രിട്ടീഷുകാര്‍ അവരെ കലാപകാരികളായി മുദ്രകുത്തി വിളംബരം പുറപ്പെടുവിച്ചു. രണ്ട്‌, പാലക്കാട്ടെ നികുതി പിരിക്കാനുള്ള അവകാശം സഷ്ടപ്പെട്ട അവിടുത്തെ രാജാവ്‌ കുഞ്ചിഅച്ചനും കമ്പനി ഭരണത്തിനെതിരെ രംഗത്തിറങ്ങി. കമ്പനിക്കാര്‍ അദ്ദേഹത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കലാപകാരിയായി പ്രഖ്യാപിച്ചു. ഈ അവസരങ്ങള്‍ മുതലെടുത്ത്‌ ഉണ്ണിമൂസ രണ്ട്‌ കൂട്ടരെയും കണ്ട്‌ അവര്‍ക്ക്‌ സകല സഹായങ്ങളും വാഗ്ദാനം ചെയ്ത്‌ സമരത്തില്‍ പങ്കാളികളാക്കി. രണ്ട്‌ പ്രസിദ്ധ രാജവംശത്തിലെ തമ്പുരാക്കന്മാരുടെ ആഗമനത്തില്‍ സന്തുഷ്ടരായ മാപ്പിളമാര്‍ പൂര്‍വ്വാധികം വീറോടെ യുദ്ധരംഗത്തിറങ്ങി. ഇതില്‍ വിളറിപൂണ്ട കമ്പനി പ്രീണ നയം താല്‍കാലികമായി മേറ്റീവ്ച്ചു. ഉണ്ണഇമൂസയെയും പടിഞ്ഞാറെ കോവിലകം രാജാവിനെയും കുഞ്ചിഅച്ചനെയും പിടിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ 5000 രൂപ വീതം പാരിതോഷികം നല്‍കുമെന്ന്‌ അധികാരികള്‍ പ്രഖ്യാപിച്ചു.
ഈ മൂന്ന്‌ നേതാക്കളും സംഘടിതമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം നല്‍കി. പക്ഷേ,, അധികകാലമിത്‌ നീണ്ടു നിന്നില്ല. പടിഞ്ഞാറെ കോവിലകം രാജാവും സഹചടാരികളും തങ്ങളുടെ സൈന്യങ്ങളുമായി തിരുവിതാംകൂറിലേക്ക്‌ അഭയം തേടിപ്പോയി. കുഞ്ചിഅച്ചന്‍ പാലക്കാട്‌ കോട്ടയില്‍ ചെന്ന്‌ മേജര്‍ റാംനെക്ക്‌ കീഴടങ്ങി. അദ്ദേഹത്തെ തലശ്ശേരികോട്ടയില്‍ തടവുകാരനാക്കിയെങ്കിലും ജയിലറകളില്‍ കിടന്ന്‌ അധികകാലം കഴിയുംമുമ്പ്‌ മരണമട്ഞ്ഞു. ഈ സംഭവവികാസങ്ങളൊന്നും ഉണ്ണിമൂസയെ തെല്ലും നിരാശനാക്കിയില്ല. അദ്ദേഹം പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയും കൂടുതല്‍ പേരെ ബ്രിട്ടീഷ്വിരുദ്ധ സമരത്തില്‍ അംഗങ്ങളാക്കുകയും ചെയ്തുകൊണ്ടിരുന്നു.
കലാപം തുടഹ്ങ്ങി കൃത്യം ഒരു വര്‍ഷത്തിന്‌ ശേഷം കമ്പനിഅധികാരികള്‍ ഒത്തുതീര്‍പ്പുവ്യവസ്ഥ എന്ന പുതിയ പ്രീണന തന്ത്രവുമായി രം#ംഗത്തെത്തി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ മേജര്‍ മൂറെയാണ്‌ ഇതന്‌ മുന്‍കൈ എടുത്തത്‌. അങ്ങനെ 1793 മെയ്‌ നാലിന്‌ കമ്പനിയെ പ്രതിനിധീകരിച്ച്‌ മേജര്‍ മുറെയും മാപ്പിളമാര്‍ക്ക്‌ വേണ്ടി ഉണ്ണിമൂസയും ഉടമ്പടിയില്‍ ഒപ്പുവെച്ചു. എളുമ്പുളശ്ശേരി അംശം ഉണ്‍ഇമൂസക്ക്‌ തരിച്ചുനല്‍കാമെന്നും വര്‍ഷന്തോറും 1000 ഉറുപ്പിക പെന്‍ഷന്‍ അനുവദിക്കാമെന്നും കമ്പനിയുടെ സര്‍വീസില്‍ നല്ലൊരു പദവിയില്‍ നിയമിക്കാമെന്നും ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, ഉണ്ണിമൂസ ഇവയിലൊന്നും വശംവദനായില്ല. അദ്ദേഹത്തിന്‌ മുന്നില്‍ പ്രീണനങ്ങള്‍ വിലപോവില്ലെന്ന്‌ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വീണ്ടും രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ 5000 രൂപ വാഗ്ദാനം ചെയ്തു.
മാപ്പിളലഹള തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്ക പറയത്തക്ക ഒരു നേട്ടം കൈവരിക്കാനായത്‌ 1794 ജൂലൈയിലാണ്‌. ഉഗ്രമായ ഒരു പോരാട്ടത്തിനു ശേഷം ഹൈദ്രോസിനെ പിടികൂടാനായതാണത്‌. ആദ്യം തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുണ്ടാവുന്ന ജനരോഷം ഭയന്ന്‌ നാടുകടത്തലിലൊതുക്കി ശിക്ഷ. ഓസ്ട്രേലിയയിലെ ബോട്ടമിബേയിലേക്കാണ്‌ കപ്പല്‍ കയറ്റിയത്‌. മനുഷ്യവാസയോഗ്യമല്ലാത്തെ ഈ സ്ഥലത്തേക്ക്‌ നാടുകടത്തുന്നത്‌ തൂക്കിക്കൊല്ലുന്നതിനെക്കാളും ഭയാനകവും അതിക്രൂരവുമായിരു#്നനു.
ഇതില്‍ സമരവീര്യം കെടാത്ത മാപ്പിളമാര്‍ പൂര്‍വോപരി വീറോടെ പൊരുതി. ബ്രിട്ടീഷുകാരും കുറഞ്ഞുകൊടുത്തില്ല. ക്യാപ്റ്റന്‍ മക്ഡൊനാള്‍ജഡിന്റെ നേതൃത്വത്തി#്ല‍ വെള്ളവക്കാര്‌ പന്തല്ലൂര്‍ മലയിലലുണ്ടായിരുന്ന ഉണ്ണിമൂസയുടെ ബംഗ്ലാവടങ്ങുന്ന വീട്‌ തകര്‍ത്തു. എന്നിട്ടും മാപ്പിളമാര്‍ പിന്മാറിയില്ല. മലബാറില്‍ കമ്പനി അനുഭവിക്കുന്ന ഈ ദയനീയാവസ്ഥ കണ്ട്‌ ബോംബെ ഗവര്‍ണര്‍ ആബര്‍ ക്രോംബി സ്ഥിതിഗതികള്‍ നേരിട്ട്‌ മനസ്സിലാക്കാന്‍ മലബാറിലെത്തി. കലാപകാരികള്‍ ഇനിയും ശക്തി പ്രഖ്യാപിക്കുകയാണെങ്കില്‍ കമ്പനിയുടെ അസ്ഥിത്വം തന്നെ അവതാളത്തിലാകുമെന്നും മൈസൂരില്‍ ഇപ്പോഴും ഭരണം നടത്തുന്ന #ി‍പ്പുസുല്‍ത്താനുമായി ഒന്നിക്കാനുള്ള സാധ്യത ഏറെയാണെന്നും മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ വീണ്ടും പ്രീണനതതന്ത്രങ്ങളുമായി രംഗത്തെത്തി. രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഉണ്ണമൂസക്കും അനുയായികള്‍ക്കും മാപ്പുനല്‍കിയും പല ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തും വീണ്ടും വിളംബരം പുറപ്പെടുവിച്ചു.
ഉണ്ണിമൂസ ഈ നയംമാറ്റത്തെ പുച്ഛിച്ചുതള്ളി. കൂടുതല്‍ ജനങ്ങളിലേക്ക്‌ സമരാഗ്നി പടര്‍ത്തി. മഹാനായ പുതിയങ്ങാടി തങ്ന്‍ഘളുടെ ആശീര്‍വാദത്തോടെ സുശക്തിമായി പ്രവര്‍ത്തനങ്ങള്‍മുന്നോട്ടുകൊണ്ടുപോയി. ചെമ്പന്‍ പോക്കര്‍ ,അത്തന്‍കുരുക്കള്‍ തുടങ്ങിയ ധീരദേശാഭിമാനി#ി‍കളെ സമരമുഖത്ത്‌ കര്‍മോത്സുകരാക്കാനും അദ്ദേഹത്തിനായി. കാര്യം പന്തിയല്ലെന്നു കണ്ട വെള്ളക്കാര്‍ സമര്‍വായുധ സന്നാഹത്തോടെ പുതിയങ്ങഅങ്ങാടിയിലെത്തി. ചെമ്പന്‍പോക്കരെ തടവിലാക്കിയതൊഴിച്ചാല്‍ മേജര്‍ ബാബറുടെ സൈന്യം അമ്പേ പരാജയപ്പെട്ടു. എന്നു മാത്രമല്ല, പാലക്കാട്‌ കോട്ടയില്‍ തടവിലിട്ടിരുന്ന ചെമ്പന്‍പോക്കര്‍അവിടെ നിന്ന്‌ രക്ഷപ്പെട്‌ വീണ്ടും സമരരംഗത്ത്‌ തിരിച്ചെത്തി. ഒളിപ്പോരിന്‌ നേതൃത്വം കൊടുത്തു. ഉണ്ണംഇമീ#ൂ‍സക്ക്‌ പുറമെ ചെമ്പന്‍പോക്കരിന്റെയും അത്തന്‍ഗുരുക്കളുടെയും തല്‍കക്‌ 5000 രൂപ വീതം കമ്പനി വിലയിട്ടു.
കമ്പനിക്കു കീഴില്‍ ഡറോഗികളായി നിയമിതരായിരുന്നവരാണ്‌ ചെമ്പന്‍ പോക്കരും അത്തന്‍ ഗുരുക്കളും. 200 രൂപ വരെ മൂല്യമുള്ള കേന്ദ്രങ്ങളില്‍ തീരുമാനമെടുക്കാനും ശിക്ഷാനടപടികള്‍, നികുതി പിരിവ്‌, ക്രമസമാധാന പരിപാലനം എന്നിവ നടത്താനും അധികാരമുളഅള പദവിയായിരുന്നു അത്‌. ഇതൊഴിവാക്കിയാണ്‌ അവര്‍ രണ്ടു പേരും സമരരംഗത്തെത്തുന്നത്‌.
ചെമ്പന്‍ പോക്കര്‍ക്ക്‌ ഇംഗ്ലീഷ്‌ ഭരണാധികാരികളോട്‌ എതിര്‍പ്പോ വിദ്വേഷമോ ഉണ്ടാവേണ്ട ഒരു കാരണവും കാണാനാവുന്നില്ല. എന്നിട്ടും അദ്ദേഹം അവര്‍ വെച്ചു വീട്ടിയ ഉന്നതാധികാരം വലിച്ചെറിഞ്ഞത്‌ ടിപ്പുവിനോടും പിറന്ന മണ്ണിനോടുമുള്ള അതിയായ വിധേയത്വം ഒന്നുകൊണ്ട്‌ മാത്രമാണ്‌. ഇതു തന്നെയാണ്‌ അത്തന്‍ ഗുരുക്കളുടെ ചരിത്രത്തിലും കാണാനാവുന്നത്‌. 1795 മുതല്‍ ജയിലില്‍ കിടക്കുകയായിരുന്ന തന്റെ സഹോദരന്‍ ആദം മുഹമ്മദ്‌ മുസ്ലിയാരെ 1799 നവമ്പറില്‍ കൊലക്കുറ്റം ചുമത്തിചുമത്തി തൂക്കിലേറ്റിയെന്ന്‌ അത്തന്‍ ഗുരുക്കളെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായി രംഗത്തു വരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്‌.
ഏതായാലും, പുതിയങ്ങാടി സംഘട്ടനം നടന്ന്‌ അധികം കഴിയും മുമ്പ്‌ ഇംഗ്ലീഷുകാരുമായി പിണങ്ങിയ വയനാട്ടിലെ പഴശ്ശിരാജാവ്‌ ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഉണ്ണിമൂസയും അനുയായികളും അദ്ദേഹത്തിന്‌ സര്‍വ്വ സഹായങ്ങളും നല്‍കി കൂടെ നിന്നു. നിരവധി സംഘട്ടനങ്ങള്‍ നടത്തി. വയനാടന്‍ കാടുകളില്‍ ഒളിഞ്ഞിരുന്ന്‌ കമ്പനി സൈനികരെ വകവരുത്തി. ഹിന്ദുമുസ്ലിം ഐക്യത്തിന്റെ പതാകവാഹകരായി അവര്‍ നിലകൊണ്ടു. ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സൌഹാര്‍ദ്ധ മനോഭാവം പൊതുജനങ്ങളംഗീകരിച്ചാല്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തങ്ങളുടെ തന്ത്രം പാളുമെന്ന്‌ ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. അതോടെ തങ്ങള്‍ക്ക്‌ ഇന്നാട്ടില്‍ നിന്ന്‌ കെട്ടു കെട്ടേണ്ടി വരും. അതിനും പുറമെ മൈസൂര്‍ അതിര്‍ത്തിയായ വയനാട്ടിലും തെക്കേമലബാറിലുമായി നടക്കുന്ന കലാപത്തിന്‌ ടിപ്പുസുല്‍ത്താന്‍ സഹായഹസ്തവുമായി എത്തിയാലുണ്ടാകുന്ന ഭവിഷത്തുകളും വെള്ളക്കാരെ അസ്വസ്ഥരാക്കി.
അതുകൊണ്ടു തന്നെ കലാപകാരികളെ താല്‍കാലികമായെങ്കിലും അടക്കി നിര്‍ത്തേണ്ടത്‌ അത്യാവശ്യമായിരുന്നു. അങ്ങനെ 1797ല്‍ വീണ്ടും സന്ധി സംഭാഷണം നടന്നു. അതനുസരിച്ച്‌ പഴശ്ശിരാജക്കും ഉണ്ണിമൂസക്കും മറ്റു കലാപകാരികള്‍ക്കും പൊതുമാപ്പു നല്‍കിയുള്ള പ്രഖ്യാപനം വന്നു. പഴശ്ശി രാജക്ക്‌ അദ്ദേഹത്തിന്റെ പഴയ കൊട്ടാരം എണ്ണായിരം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. ഉണ്ണിമൂസക്ക്‌ എളുമ്പുളശ്ശേരി ഗ്രാമം തിരിച്ചേല്‍പ്പിച്ചു. അത്തന്‍ ഗുരുക്കളെ ഏറനാട്ടിലെ പോലീസ്‌ മേധാവിയാക്കി. എന്നാല്‍ ഈ സമാധാനം അധികകാലം നീണ്ടു നിന്നില്ല. നാലാം ആഗ്ലോ മൈസൂര്‍ യുദ്ധം ടിപ്പുവിന്റെ മരണവും ബ്രിട്ടീഷുകാരെ വന്‍ ശക്തിയാക്കിമാറ്റിയിരുന്നു. 1799 മെയ്‌ മാസത്തിലാണ്‌ മഹാനായ ടിപ്പുസുല്‍ത്താന്‍ ശ്രീരങ്കക്കോട്ടക്കകത്ത്‌ രക്തസാക്ഷിയാകുന്നത്‌. ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നവും ശത്രുവുമായ അദ്ദേഹത്തിന്റെ പതനത്തോടെ കമ്പനി അധികാരികള്‍ കലാപകാരികളോടുള്ള സമീപനത്തിന്‌ മാറ്റം വരുത്തിത്തുടങ്ങി.
1799 നവമ്പറില്‍ തന്റെ സഹോദരന്‍ ആദം മുഹമ്മദ്‌ മുസ്ലിയാരെ തൂക്കിലേറ്റിയതിന്‌ പകരം ചോദിച്ച്‌ സൈനിക സജ്ജീകരണങ്ങളോടെ അത്തന്‍ ഗുരുക്കള്‍ മറ്റു കലാപനേതാക്കളുമായി സഹകരിച്ച വീണ്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ അരങ്ങത്തെത്തി. 1800 നവമ്പര്‍ ഒന്ന്‌ മുതല്‍ കേണല്‍ ബോസണ്‍സിന്റെയും ക്യാപ്റ്റന്‍ വാട്സന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യം അത്തന്‍ ഗുരുക്കളെയും സഹചാരികളെയും അടിച്ചൊതുക്കാന്‍ ഇറങ്ങിത്തിരിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച അത്തന്‍ ഗുരുക്കള്‍ വാട്സന്റെ കീഴിലുള്ള മിക്ക സൈനികരെയും കൊന്നൊടുക്കി. കലാപകാരികള്‍ക്ക്‌ യാതൊരു വിധ സഹായവും നല്‍കരുതെന്ന പൊതുജനങ്ങളോടാഹ്വാനം ചെയ്ത വിളംബരം പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട്‌ ബ്രിട്ടീഷുകാര്‍ ഉണ്ണിമൂസയും അത്തന്‍ കുരുക്കളും ചെമ്പന്‍ പോക്കരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവരും മലബാര്‍ ജനതയെ അഭിസംബോധന ചെയ്ത്‌ ഒരു വിളംബരം പുറത്തിറക്കി. കമ്പനി ഭരണത്തിന്‌ കീഴില്‍ ജനങ്ങള്‍ക്ക്‌, വിശിഷ്യാ മുസ്ലിംകള്‍ക്ക്‌ ഒരു സംരക്ഷണവും കിട്ടില്ലെന്നും സ്വത്തിനും വിശ്വാസത്തിനും അവര്‍ വില കല്‍പ്പിക്കുകയില്ലെന്നും ഇംഗ്ലീഷുകാരുമായി ഒരിക്കലും സഹകരിക്കരുതെന്നും അവരെ ശക്തമായി എതിര്‍ക്കുകയും അവരോട്‌ സന്ധിയില്ലാ സമരം ചെയ്യുന്ന തങ്ങളോട്‌ സഹകരിക്കണമെന്നായിരുന്നു അവരുടെ വിളംബരത്തിന്റെ ഉള്ളടക്കം.
ബ്രിട്ടീഷുകാര്‍ ആദ്യം പുറപ്പെടുവിച്ച വിളംബരം പുച്ഛിച്ചു തള്ളിയ ജനങ്ങള്‍ മാപ്പിളനേതാക്കള്‍ ഇറക്കിയ വിളംബരത്തെ ഗൌരവത്തിലെടുത്ത്‌ സര്‍വ്വാത്മനാ അംഗീകരിച്ചു. ഇതിന്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ഭയന്ന ബ്രിട്ടീഷുകാര്‍ ഈ വിളംബരത്തിനെതിരെ മറുപടി പറഞ്ഞത്‌ വീണ്ടും വിളംബരം പുറപ്പെടുവിച്ചു. പക്ഷേ, അതെല്ലാം എട്ടുനിലയില്‍ പൊട്ടിപ്പോയി. അതോടെ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി.
അങ്ങനെ പുതിയങ്ങാടി തങ്ങളുടെ സഹായത്തോടെ കലാപം ഒതുക്കാനുള്ള ശ്രമംതുടങ്ങി. ആദ്യമായി അവര്‍ തങ്ങഅങ്ങളവര്‍കളുടെ മുഴുവന്‍ ഭൂസ്വത്തുക്കളുടെയും നികുതി ഒഴിവാക്കിക്കൊടുത്തു. ഇതിനു പിന്നിലെ ചതി തിരിച്ചറിഞ്ഞ ഉണ്ണിമൂസയും അത്തന്‍ ഗുരുക്കളും പോക്കരും സമരരംഗത്തു നിന്ന്‌ ഒരടി പോലും പിന്മാറാന്‍ തയ്യാറായില്ല. അതോടെ ബ്രിട്ടീഷുകാര്‍ വീണ്ടും പീഢനങ്ങളുടെയും അക്രമങ്ങളുടെയും പുതിയ ശെയിലികളുമായി നീങ്ങി. മൂന്ന്‌ നേതാക്കളുടെയും അകന്ന ബന്ധുക്കളെയും പരിചയക്കാരെപ്പോലും പിഴസ്വത്ത്‌ കണ്ടുകെട്ടല്‍, ക്രൂരമായി പീഡനം എന്നീ അക്രമമുറകളക്ക്‌ വിധേയരാക്കി. സ്ത്രീകളെയും കുട്ടികളെയും തടവില്‍ വെക്കുകയും അവരുടെ ജീവന്‍ വേണമെങ്കില്‍ കലാപകാരികള്‍ ആയുധം വെച്ചു കീഴടങ്ങണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു.
ഇതൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ഈ കലാപത്തിന്റെ കാരണങ്ങളന്വേഷിച്ച്‌ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി കമ്പനി ഭരണകൂടം മേജര്‍ വാക്കറെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ മലബാര്‍ കളക്ടര്‍ ബേബറിനെയും പോലീസ്‌ സൂപ്രണ്ട്‌ വാസലിനെയും അവരുടെ ക്രൂരമായ നയരാഹിത്യങ്ങളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടും മാപ്പിള നേതാക്കള്‍ക്കും അനുയായികള്‍ക്കും പൊതുമാപ്പ്‌ നല്‍കി അവരെ നല്ല പ്രജകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലാപകാരികള്‍ക്ക്‌ മാപ്പ്‌ നല്‍കുകയും മൂന്ന്‌ ജാമ്യക്കാരുടെ ഉറപ്പിന്മേല്‍ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കകം മാപ്പിളമാര്‍ സമാധാനാന്തരീക്ഷം ചൂഷണം ചെയ്ത്‌ സൈനികപോഷണം നടത്തുകയും അംഗബലം വര്‍ധിപ്പിക്കുകയും ചെയ്ത്‌ വീണ്ടും കലാപക്കൊടി യേന്തി പ്രത്യക്ഷപ്പെട്ടു. ഞെട്ടിപ്പോയ ബ്രിട്ടീഷുകാര്‍ ജാമ്യക്കാരില്‍ നിന്നും 1000 രൂപ വീതം പിടിച്ചെടുത്തു. നിരവധി നിരപരാധികളെ പോലും ക്രൂരമായി മര്‍ദ്ധിച്ച്‌ പക വീട്ടാന്‍ തുടങ്ങി.
പഴശ്ശേരി രാജ, ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ ഗുരുക്കള്‍ തുടങ്ങിയവരെ കീഴടക്കാതെ മലബാറില്‍ ഭരണം നടത്താനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ സര്‍വ്വ വിധ സന്നാഹങ്ന്‍ഘളോടെയും ഒരന്തിമ പോരാട്ടത്തിന്‌ രണ്ടും കല്‍പിച്ച്‌ തയ്യാറെടുത്തു. ക്യാപ്റ്റന്‍ വാട്സന്റെയും ലഫ്റ്റകേണല്‍ ഇന്നിസിന്റെയും വാര്‍ഗന്റെയും കേണല്‍ മെക്സിയോഡിന്റെയും കീഴില്‍ പതിനായിരത്തോളം വരുന്ന സൈനികര്‍ യുദ്ധത്തിന്‌ കോപ്പുകൂട്ടി. വാര്‍ഡന്റെയും മെക്സിയോഡിന്റെയും കീഴില്‍ മാത്രം 2152 സൈനികരുണ്ടായിരുന്നു. കമ്പനി പട്ടാളത്തെ സഹായിക്കാന്‍ വലിയൊരു നായര്‍ സൈന്യവും അകമ്പടിയുണ്ടായിരുന്നു. അങ്ങനെ 1802 ല്‍ ഉണ്ണിമൂസ മൂപ്പനും അനുയായികളും വെള്ളക്കാരെ എതിരിട്ടു. രക്തരൂക്ഷിതവും ഘോരവുമായ യുദ്ധത്തിനൊടുവില്‍ ക്യാപ്റ്റന്‍ വാട്സന്റെ വെടിയുണ്ടയേറ്റ്‌ മഹാനായ ഉണ്ണിമൂസ ധീരരക്തസാക്ഷിത്വം വരിച്ചു. കലിപൂര്‍കുന്നിലെ തന്റെ കോട്ടക്കൊത്തളങ്ങളോട്‌ കൂടിയ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെയും അനുയായികളുടെയും സ്വത്തുക്കള്‍ കമ്പനി അധികാരികള്‍ കണ്ടുകെട്ടി.
എന്നിട്ടും കലി തീരാത്ത വെള്ളപ്പട്ടാളം മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ക്കു നേരെ തിരിഞ്ഞു. കലാപകാരികള്‍ക്ക്‌ യാതൊരു വിധ സഹായവും ചെയ്തു കൊടുക്കരുതെന്ന ബ്രിട്ടീഷ്‌ വിളംബരത്തെ തൃണവല്‍ഗണിച്ച്‌ ഉണ്ണിക്കും ചെമ്പന്‍ പോക്കര്‍ക്കും അത്തന്‍ ഗുരുക്കള്‍ക്കും എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. തന്നെക്കൊണ്ടാവുന്ന സഹായങ്ങലെല്ലാം ചെയ്തുകൊടുത്തു. അത്തന്‍ ഗുരുക്കള്‍ക്ക്‌ തങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദഹഹേമടക്കം പലരും സമരക്കളത്തിലേക്ക്‌ പോകുംമുമ്പ്‌ മമ്പുറത്തുവന്ന്‌ തങ്ങളില്‍ നിന്നും ആശീര്‍ വാദം വാങ്ങിയിരുന്നു. ഇതെല്ലാം ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിച്ചു. അങ്ങനെ തങ്ങളെ അറസ്റ്റ്‌ ചെയ്യാനായി കോഴിക്കോട്ടേക്ക്‌ വിളിപ്പിച്ചു. കലക്ടറുടെ മുന്നില്‍ സധീരം മറുപടി പറഞ്ഞ തങ്ങളെ അറസ്റ്റു ചെയ്യുന്നത്‌ പന്തിയല്ലെന്ന്‌ ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. അങ്ങനെ ചെയ്താല്‍ മാപ്പിളമാര്‍ ഒന്നടങ്കം ഇളകിമറിയുമെന്നും പിന്നെ നില്‍ക്കക്കള്ളിയുണ്ടാവില്ലെന്നും അവര്‍ക്ക്‌ ഉത്തമബോധ്യമുണ്ടായിരുന്നു. അങ്ങനെ അവരാശ്രമം ഉപേക്ഷിച്ചു.
അധികം താമസിയാതെ 1802ല്‍ തന്നെ അത്തന്‍ ഗുരുക്കളും ഇംഗ്ലീഷ്‌ സൈന്യത്തിന്റെ ആയുധങ്ങള്‍ക്കിരയായി. പട്ടാമ്പിയില്‍ വെച്ച്‌ അദ്ദേഹവും അനുയായികളും നടത്തിയ ബ്രിട്ടീഷ്‌ സൈന്യവുമായുള്ള ഘോരമായ പോരാട്ടത്തിനൊടുവിലായിരുന്നു അന്ത്യം. ഉണ്ണിമൂസയെ കൊന്ന ക്യാപ്റ്റന്‍ വാട്സന്‍ തന്നെയാണ്‌ അത്തന്‍ഗുരുക്കളെയും വകവരുത്തിയത്‌.
തങ്ങളുടെ സമുന്നതരായ രണ്ട്‌ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ്‌ വിരോധവും അല്‍പംപോലും കുറഞ്ഞില്ല. ചെമ്പന്‍ പോക്കരുടെയും പഴശ്ശിരാജയുടെയും കീഴില്‍ അണിനിരന്ന്‌ അവര്‍ വീണ്ടും പോരാട്ടം തുടര്‍ന്നു.
കലാപകാരികളെ വെറുതെ വിടാന്‍ ഒട്ടും ഒരുക്കമല്ലായിരുന്ന ക്യാപ്റ്റന്‍ വാട്സനും സൈന്യവും വേട്ടയാടല്‍ തുടര്‍ന്നു. അങ്ങനെ 1805 ല്‍ ചെമ്പന്‍ പോക്കരെ വാട്സന്‍ ദീര്‍ഘമായ പോരാട്ടത്തിന്‌ ശേഷം വെടിവെച്ചു കൊന്നു. തന്റെ സന്തതസഹചാരിയുടെ അന്ത്യം പഴശ്ശിരാജയെ ശരിക്കും തളര്‍ത്തി. ഒറ്റക്ക്‌ പോരാടാന്‍ അശക്തമായ അദ്ദേഹത്തിന്റെ ദയനീയ അന്ത്യമാണ്‌ 1805 ല്‍ നാം കാണുന്നത്‌.
മര്‍ദ്ദനങ്ങളും പീഡനങ്ങളും അതിജീവിച്ചും പ്രലോഭനങ്ങളും പ്രീണനങ്ങളും പുച്ഛിച്ചു തള്ളിയും മരണം വരെ പോരാടിയ ഈ ധീരദേശാഭിമാനികളെയും അവര്‍ക്ക്‌ ആത്മീയമായും മതകീയമായും പ്രോത്സാഹനങ്ങള്‍ നല്‍കിയ തങ്ങന്മാരെയും അവരര്‍ഹിക്കുന്ന വിധം ആദരിക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌.

മാപ്പിളവാമൊഴിയും മതാത്മക സംസ്‌കാരവും

ജമീല്‍ അഹ്മദ്

സവിശേഷമായ വാമൊഴിവഴക്കംകൊണ്ടു കൂടി കേരള സംസ്‌കാരത്തിന് തനതായ മുദ്രനല്കിയ സാമുദായിക വിഭാഗം കൂടിയാണ് മുസ്‌ലിം മാപ്പിളമാര്‍. അവരുടെ വാമൊഴിക്ക് ഈണത്തിലും ഉച്ചാരണത്തിലുമുള്ള വ്യത്യസ്തതകള്‍ക്കു പുറമെ സ്വനതലം മുതല്‍ വാക്യഘടനാതലം വരെ സ്പര്‍ശിക്കുന്ന വ്യതിരിക്തതകളുമുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന മതവുമായി ജീവിത വ്യവഹാരങ്ങളുടെ സകല സന്ദര്‍ഭങ്ങളിലും ആചാരപരമായി ബന്ധിക്കപ്പെട്ട ഒരു സമുദായം കൂടിയാണ് മാപ്പിളമാര്‍. അതിനാല്‍ത്തന്നെ അവരുടെ വാമൊഴിയില്‍ മതത്തിന്റെ സ്വാധീനം അധിക അളവില്‍ കാണുന്നു. ഏറനാടന്‍ മാപ്പിളമാരുടെ വാമൊഴിയിലെ മതാത്മകമായ ഘടകങ്ങളെ വിശകലനം ചെയ്യുകയാണിവിടെ. ജീവിതത്തിന്റെ ആന്തരികഘടനയില്‍ മാപ്പിളമാര്‍ ഇസ്‌ലാം മതവുമായി പുലര്‍ത്തുന്ന ഗാഢബന്ധമാണ് കേരളത്തിലെ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മതത്തെ കൂടുതല്‍ വൈകാരികമായും തീവ്രമായും മുസ്‌ലിം മാപ്പിളമാര്‍ ഉള്‍ക്കൊള്ളാനും പ്രകടിപ്പിക്കാനും തയ്യാറാവുന്നതിന്റെ ആധാരകാരണം എന്ന് ഈ വിശകലനത്തിലൂടെ തെളിയുന്നു.

എന്താണ് മതാത്മക ഭാഷ?

ഏറനാടന്‍ മാപ്പിളമാരുടെ പൊതുഭാഷാ വ്യവഹാരങ്ങളില്‍ സങ്കേത വ്യവസ്ഥാമാറ്റത്തിന് (കോഡ് സ്വിച്ചിംഗ്) വളരെ പ്രാധാന്യമുണ്ട്. മതപരമായ സന്ദര്‍ഭങ്ങളിലും സമുദായത്തിനകത്തുള്ള വ്യക്തിയോട് സംസാരിക്കുമ്പോഴും ഉപയോഗിക്കുന്ന പദവിന്യാസമല്ല സമുദായത്തിനു പുറത്തുള്ളവരോട് സംസാരിക്കുമ്പോള്‍ മാപ്പിള ഉപയോഗിക്കുന്നത്. ഇത്തരം മാറ്റത്തെയാണ് 'സങ്കേതവ്യവസ്ഥാമാറ്റം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കുപയോഗിക്കുന്ന സവിശേഷമായ ഭാഷാരീതികള്‍ ഭാഷാഭേദങ്ങളിലെ നിയന്ത്രിതഭാഷാവ്യവഹാരങ്ങള്‍ ആണ്. ഭാഷാഭേദങ്ങളെപ്പോലെ സമാനമായ സാമൂഹിക സാഹചര്യങ്ങളില്‍ മാത്രം ഉപയുക്തമാകുന്ന ഭാഷാ സ്വഭാവമാണ് വ്യതിയാനഭാഷ (Variety). സാമൂഹിക ഭാഷാശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പ്രയോഗിക്കുന്ന ആളുമായി ബന്ധപ്പെട്ട വ്യതിയാന ഭാഷയാണ് സാന്ദര്‍ഭിക ഭാഷണ(Register)ത്തെ നിര്‍ണയിക്കുന്നത്. ഒരു ഭാഷണസമൂഹത്തിലെ അംഗം സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമനുസരിച്ച് തന്റെ ഭാഷയെ പലതരത്തില്‍ മാറ്റിപ്പണിയുന്നുണ്ട്. അത്തരം മാറ്റങ്ങളെയാണ് 'സാന്ദര്‍ഭിക ഭാഷണം' എന്നു വിളിക്കുന്നത്. ഏറനാടന്‍ മാപ്പിളമാരുടെ മതപരമായ ചടങ്ങുകളിലെയും ആരാധനാവസരങ്ങളിലെയും മലയാള ഭാഷാപ്രയോഗത്തെ സാന്ദര്‍ഭിക ഭാഷണമായാണ് വിശകലനം ചെയ്യേണ്ടത്. മതപരമായ വിശ്വാസം, ആചാരം എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ വാക്കുകള്‍ മാപ്പിള വാമൊഴിയിലുണ്ട്. മതപരമല്ലാത്ത ചില സാമൂഹിക സന്ദര്‍ഭങ്ങളിലും അവ ഉപയോഗിക്കുമെങ്കിലും മതപരമായ അര്‍ഥതലമാണ് ആ വാക്കുകള്‍ക്കുള്ളത്. ഇസ്‌ലാമികത എന്നതിന്റെ സാംസ്‌കാരിക ചിഹ്നമായി ഭാഷ പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണംകൂടിയാണ് ആ വാക്കുകള്‍. ഈമാന്‍, ഇസ്‌ലാം തുടങ്ങിയ അറബി വാക്കുകളും മാര്‍ക്കം, പുതുമുസ്‌ലിം തുടങ്ങിയ മലയാളവാക്കുകളും നിവേദനം ചെയ്യുന്ന സാംസ്‌കാരിക തലം തികച്ചും മതാത്മകമാണ്. അത്തരം വാക്കുകകള്‍ വിശകലനം ചെയ്താല്‍ വാമൊഴിയിലെ മതാത്മക ഘടകങ്ങളെക്കുറിച്ച് കൂടുതല്‍ വെളിച്ചം ലഭിക്കും.

ആരാധനകളും വാമൊഴിയും

ആരാധനാ വേളകളില്‍ മുസ്‌ലിംകള്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ഭൂരിപക്ഷവും അറബിഭാഷയിലുള്ളതാണ്. ആരാധനയ്ക്ക് ഇബാദത്ത് എന്ന അറബി വാക്കാണ് ഉപയോഗിക്കുന്നത്. നമസ്‌കാരം പോലുള്ള അനുഷ്ഠാന വേളയില്‍ അറബിയല്ലാത്ത വാക്കുകള്‍ കടന്നുവരുന്നത് ആരാധനയുടെ ഫായിദ (ഫലശ്രുതി) കെടുത്തിക്കളയും എന്ന വിശ്വാസവും ശക്തമാണ്. അതുപ്രകാരം വെള്ളിയാഴ്ച മധ്യാഹ്ന വേളയിലുള്ള പ്രത്യേക മുസ്‌ലിം സാമൂഹിക ആരാധനയായ ജുമുഅയോടനുബന്ധിച്ചുള്ള ഉപദേശപ്രസംഗം (ഖുത്തുബ) അറബിഭാഷയിലാകണമോ മലയാളത്തിലാകണമോ എന്നത് ഇന്നും മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതപരമായ ഒട്ടേറെ തര്‍ക്കങ്ങളിലൊന്നാണ്. പ്രസ്തുത ഖുത്തുബ, ജുമുഅ എന്ന ആരാധനയുടെ ഭാഗമാണ് എന്നതാണ് ഈ തര്‍ക്കത്തിനു കാരണം. പൂര്‍ണമായ അനുഷ്ഠാന സ്വഭാവമുള്ള ഇസ്‌ലാമിക കര്‍മം നമസ്‌കാരമാണ്. അതിലെ പ്രാര്‍ഥനകള്‍ മുഴുവന്‍ അറബിയാണ്. നോമ്പ്, സക്കാത്ത് എന്നിവ ആരാധനകളില്‍ പെട്ടതാണെങ്കിലും അനുഷ്ഠാനങ്ങള്‍ക്കുപരി സാമൂഹികമായ നിര്‍വഹണതലമാണ് അവയ്ക്ക് ഉള്ളത്. അതിനാല്‍ നോമ്പിലും സക്കാത്തിലും പ്രത്യേക മന്ത്രങ്ങളില്ല. അനുഷ്ഠാനാംശവും സാമൂഹികാംശവും ഇടകലര്‍ന്ന ആരാധനയാണ് ഹജ്ജ്. അതില്‍ മന്ത്രങ്ങള്‍ കുറവാണെങ്കിലും ഉള്ളവയെല്ലാം അറബിഭാഷയിലാണ്.
ഒരു വ്യക്തി മുസ്‌ലിം എന്നനിലയില്‍ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉരുവിടേണ്ട ചില മന്ത്രങ്ങളും പ്രാര്‍ഥനകളും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. ദിക്ര്‍, ദുആ, സ്വലാത്ത്, ഹംദ്, തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങി പല പേരുകളില്‍ അവ അറിയപ്പെടുന്നു. അവയില്‍ വളരെ പ്രധാനപ്പെട്ടത് കലിമ എന്നറിയിപ്പെടുന്ന വിശ്വാസവചനങ്ങളാണ്. ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദുര്‍റസൂലൂല്ലാ എന്ന വചനം ഉച്ചരിച്ചാലേ ഒരാള്‍ മുസ്‌ലിമാവുകയുള്ളൂ. മറ്റുള്ളവയെല്ലാം ഐച്ഛികമന്ത്രങ്ങളാണ്. അവയുടെ അര്‍ഥം ചൊല്ലല്‍ സാധുവാണെങ്കിലും അറബിയില്‍ തന്നെ ഉച്ചരിക്കുന്നതാണുത്തമമെന്ന് കരുതപ്പെടുന്നു. മതകാര്യങ്ങളില്‍ തല്പരരായ മാപ്പിളമാര്‍ അത്തരം മന്ത്രങ്ങള്‍ സദാ ചൊല്ലാറുണ്ട്. അതിന്റെ എണ്ണം കണക്കാക്കുന്നതിനായി തസ്‌വി എന്ന ജപമാലയും ചിലര്‍ ഉപയോഗിക്കുന്നു. ഒരാള്‍ ഒരു പ്രാര്‍ഥന ചൊല്ലിയാല്‍ കേട്ടുനില്ക്കുന്നവര്‍ ആമീന്‍ (ഉത്തരം നല്‌കേണമേ ) എന്ന് പ്രതിവചിക്കണം. തുമ്മിക്കഴിഞ്ഞാല്‍, മരണവാര്‍ത്ത കേട്ടാല്‍, അപകടവാര്‍ത്ത കേട്ടാല്‍, പ്രവാചകനാമം പരാമര്‍ശിച്ചാല്‍ തുടങ്ങി ചില സവിശേഷ സാഹചര്യങ്ങളില്‍ വക്താവും ശ്രോതാവും ഒരുപോലെ പറയേണ്ട വേറെയും പ്രതിവചന സന്ദര്‍ഭങ്ങളുണ്ട്.
നിര്‍ബന്ധമോ ചെയ്യേണ്ടുന്നതോ ആയ ഒരു ആരാധന നിര്‍വഹിച്ചു കഴിയുന്നതോടെ കടംവീട്ടി എന്നാണ് മാപ്പിള സമാധാനിക്കുക. ആരാധനകള്‍ ദൈവത്തിനുള്ള കടമാണ് എന്ന ഖുര്‍ആനിലെ പരികല്പനയാണ് ആ പ്രയോഗത്തിനു പിന്നിലുള്ളത്. ചെയ്ത ആരാധന നിഷ്ഫലമായിപ്പോകുന്നതിന് ബാത്തിലാവുക എന്ന് പറയുന്നു. ആരാധനകളുമായി ബന്ധപ്പെട്ട ഒട്ടേറെ വാമൊഴി പദങ്ങളുണ്ട്. മദ്ഹബ്(കര്‍മശാസ്ത്ര ശാഖ), ഫിഖ്ഹ്(കര്‍മശാസ്ത്രം), കൂട്ടുപ്രാര്‍ഥന തുടങ്ങി അറബിയിലും മലയാളത്തിലുമുള്ള ആ വാക്കുകളെല്ലാം മാപ്പിളമാര്‍ തങ്ങളുടെ വാമൊഴിയിലും ഉപയോഗിക്കുന്നു.

ശുദ്ധിയെക്കുറിച്ച സങ്കല്‍പവും മാപ്പിളവാമൊഴിയും

വൃത്തിയെ സംബന്ധിച്ച് വിശാസപരവും അനുഷ്ഠാനപരവും ആചാരപരവുമായ സങ്കല്‍പങ്ങള്‍ ഇസ്‌ലാമിലുണ്ട്. മതാത്മകസങ്കല്പങ്ങളില്‍തന്നെ ശുദ്ധി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭാഷയുടെ ശുദ്ധിമുതല്‍ അത് തുടങ്ങുന്നു. അറബിഭാഷ ശുദ്ധമായി ഉച്ചരിക്കുവാനും ഖുര്‍ആന്‍ പാരായണം, മന്ത്രോച്ചാരണം, നമസ്‌കാരം മുതലായ ആരാധനകള്‍ എന്നിവയില്‍ അവ തെറ്റുകൂടാതെ ഉച്ചരിക്കാനും പ്രത്യേക പരിശീലനവും നിര്‍ദേശവും മുസ്‌ലിംകള്‍ പുലര്‍ത്തുന്നു. മലയാളം ഉച്ചരിക്കുന്നതിലും പ്രയോഗിക്കുന്നതിലുമുള്ള അയഞ്ഞ സമീപനവും മനോനിലയും ആരാധനാവസരങ്ങളില്‍ അറബിയുടെ കാര്യത്തില്‍ മാപ്പിളമാര്‍ കാണിക്കാറില്ല. മാത്രമല്ല അറബി അറിയുന്നവര്‍ സാധാരണ സംഭാഷണങ്ങളില്‍ പോലും അറബി പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അക്ഷരശുദ്ധിയില്‍ കണിശത പുലര്‍ത്തുന്നതുകാണാം. അറബി സ്ഫുടമായി ഉച്ചരിക്കാന്‍ കഴിയുക എന്നത് ഒരാളുടെ മതബോധത്തിന്റെകൂടി അടയാളമായി മാപ്പിളമാര്‍ പരിഗണിക്കുന്നു.
ശാരീരികവും മാനസികവുമായ വൃത്തിയും മാപ്പിളമാര്‍ വളരെ പ്രധാനമായി കരുതുന്നു. അശുദ്ധമായ വസ്തുവിനെ കുറിക്കുന്ന നജസ് എന്ന വാക്ക് നജീസ് എന്ന തെറിവാക്കായി മാപ്പിളമാര്‍ ഉപയോഗിക്കുന്നുണ്ട്. ശാരീരികമായി ചെറിയ അശുദ്ധി, വലിയ അശുദ്ധി എന്നീ രണ്ടുതരം അശുദ്ധിസങ്കല്‍പങ്ങള്‍ ഇസ്‌ലാമിലുണ്ട്. രണ്ടും പ്രധാന അനുഷ്ഠാനസമയങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. കഴുകിയാല്‍ തീരുന്ന അശുദ്ധിയാണ് ചെറിയ അശുദ്ധി. കഴുകുക, വുദുവെടുക്കുക എന്നിവചെയ്താല്‍ അത് നീങ്ങും. ശരീരത്തിലോ വസ്ത്രത്തിലോ നജസ് പറ്റുക, മലമൂത്ര വിസര്‍ജനമുണ്ടാവുക, അധോവായുപുറപ്പെടുക, ഗാഢമായി ഉറങ്ങുക എന്നിവ ചെറിയ അശുദ്ധിക്ക് കാരണമാകും. വുദുവുള്ള സമയത്ത് അത് ഉണ്ടായാല്‍ വുദു മുറിഞ്ഞു എന്നു പറയുന്നു. വലിയ അശുദ്ധിയുണ്ടായാല്‍ കുളി നിര്‍ബന്ധമാകും. ജനാബത്ത് (ലൈംഗിക വേഴ്ച), ഹയ്‌ള് (സ്ത്രീകളുടെ മാസമുറ), നിഫാസ് (പ്രസവസ്രവം) എന്നിവയാണ് വലിയ അശുദ്ധിയുടെ കാരണങ്ങള്‍. ഈ വാക്കുകളെല്ലാം മാപ്പിള വാമൊഴിയിലെ സവിശേഷ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൂടിയാണ്. ഉദാഹരണമായി പള്ളിയില്‍ കയറാന്‍ മടികാണിക്കുന്ന ഒരാളെ സൂചിപ്പിക്കാന്‍ 'ഓന്‍ ജനാബത്തുള്ളോനെപ്പോലെ പ്പോലെയാണ്' എന്ന് പ്രയോഗിക്കുന്നു.
പല്ലുതേക്കുന്ന മരക്കൊള്ളിയാണ് മിസ്‌വാക്ക്. മൂത്രമൊഴിച്ചതിനുശേഷം കഴുകല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. മനോരിക്കല്‍ (മനോഹരിക്കല്‍) എന്ന മലയാള വാക്കുകൊണ്ടാണ് മാപ്പിളമാര്‍ അതിനെ സൂചിപ്പിക്കുന്നത്. ബിസ്മി (അല്ലാഹുവിന്റെ നാമം) ചൊല്ലി അറുത്ത മാംസമേ ഹലാല്‍(അനുവദനീയം, ശുദ്ധി) ആകൂ. പന്നിയിറച്ചിയും അശുദ്ധമായതിനാല്‍ കഴിക്കാവതല്ല. നായ സ്പര്‍ശിച്ച വസ്തുവും അശുദ്ധമാണ്. അത് ഏഴുപ്രാവശ്യം കഴുകിയാലേ ശുദ്ധമാവൂ. ഉണങ്ങിയ വസ്തുക്കളും മണ്ണും എപ്പോഴും ശുദ്ധമായതാണെന്നാണ് സങ്കല്‍പം. ഇങ്ങനെ ശുദ്ധിയുടെ മതസങ്കല്‍പം ജീവിതത്തിലെന്നപോലെ വാമൊഴിയിലും മുസ്‌ലിം മാപ്പിളമാര്‍ പുലര്‍ത്തുന്നു.

നമസ്‌കാരവും മാപ്പിളവാമൊഴിയും

ഒരു മുസ്‌ലിം അഞ്ചുനേരം നിര്‍ബന്ധമായും അനുഷ്ഠക്കേണ്ട (ഫര്‍ദ്) മതകര്‍മമാണ് നമസ്‌കാരം. അത് പള്ളിയില്‍വച്ച് ജമാഅത്തായി (സംഘടിതമായി) ചെയ്യുന്നതാണ് ഉത്തമമെന്നും കരുതപ്പെടുന്നു. സുബ്ഹി (പ്രഭാതം), ളുഹ്‌റ് (മധ്യാഹ്നം), അസ്വര്‍ (സായാഹ്നം), മഅ്‌രിബ് (സന്ധ്യ), ഇശാ (രാത്രി) എന്നിവയാണ് ആ നമസ്‌കാരങ്ങള്‍. ഈ പേരുകള്‍ പ്രസ്തുത സമയങ്ങളെക്കുറിക്കാനും മാപ്പിളമാര്‍ ഉപയോഗിക്കുന്നു. വഖ്ത്ത് എന്നാണ് നമസ്‌കാരസമയത്തിന് പേര്. നമസ്‌കാരത്തിന് നിസ്‌കാരം എന്നാണ് പറയേണ്ടതെന്ന് പാരമ്പര്യ സുന്നി വിഭാഗങ്ങള്‍ വാദിക്കുന്നു. പ്രാമാണിക ഇസ്‌ലാമിക രേഖകളില്‍ നമസ്‌കാരത്തെ കുറിക്കുന്ന സ്വലാത്ത് എന്ന പദം പൊതുവെ മാപ്പിളമാര്‍ പറയാറില്ല. നമസ്‌കാരത്തിന് സമയമായി എന്ന അറിയിപ്പാണ് ബാങ്ക്. ബാങ്കുവിളിക്കുന്നയാള്‍ മുക്രി (മുഖ്‌രിഅ് - ഓതിപ്പിക്കുന്നവന്‍). നമസ്‌കാരത്തിലെ വിവിധ ചേഷ്ടകള്‍ക്കും പേരുകളുണ്ട്. തക്ബീറത്തുല്‍ ഇഹ്‌റാം (കൈകെട്ടല്‍), റുകൂഅ് (കുനിയല്‍), സുജൂദ് (സാഷ്ടാംഗ പ്രണാമം), ഇഅ്തിദാല്‍ (നീര്‍ന്നു നില്ക്കല്‍) തുടങ്ങിയ അറബി പദങ്ങളും കൈക്കെട്ടല്‍, സലാം വീട്ടല്‍, ഇരുത്തം തുടങ്ങിയ മലയാള പദങ്ങളും അതിന് ഉപയോഗിക്കാറുണ്ട്.
നമസ്‌കാരത്തിനുള്ള അംഗശുദ്ധിയാണ് വുദു (വുളു). സംഘനമസ്‌കാരത്തിന് നേതൃത്വം നല്കുന്നയാള്‍ ഇമാം. അണിയാണ് സ്വഫ്ഫ്, അണിനിരക്കുന്നവര്‍ മഅ്മൂമുകള്‍. വെള്ളിയാഴ്ചയുള്ള പ്രത്യേക മധ്യാഹ്നപ്രാര്‍ഥനയാണ് ജുമുഅ. അത് നടക്കുന്ന പള്ളിയെ ജുമുഅത്ത് പള്ളിയെന്ന് പറയും. ആ സമയത്തുള്ള ഉപദേശപ്രസംഗമാണ് ഖുത്തുബ. അത് നിര്‍വഹിക്കുന്നയാള്‍ ഖത്തീബ്. ഒരാള്‍ പ്രാര്‍ഥന ചൊല്ലി മറ്റുള്ളവര്‍ ആമീന്‍ എന്നു പറയുന്ന കൂട്ടുപ്രാര്‍ഥനാ സമ്പ്രദായവും ആരാധനകളോടനുബന്ധിച്ചുണ്ട്.

മറ്റു ആരാധനകള്‍ വാമൊഴിയില്‍

ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ എന്ന മാസം മുഴുവന്‍ അനുഷ്ഠിക്കേണ്ട നോമ്പ് (വ്രതം) മുസ്‌ലിംകളുടെ മറ്റൊരു പ്രധാനപ്പെട്ട ആരാധനയാണ്. നോമ്പുമായി ബന്ധപ്പെട്ട പദങ്ങള്‍ മിക്കതും മലയാളത്തിലാണ്. പുലര്‍ച്ചെ സുബ്ഹിക്കുമുമ്പ് അത്താഴം കഴിച്ചതിനു ശേഷമാണ് നോമ്പുനോല്‍ക്കല്‍ തുടങ്ങുന്നത്. സന്ധ്യക്ക് മഅ്‌രിബ് ബാങ്കുകൊടുക്കുമ്പോഴാണ് നോമ്പ് തുറക്കല്‍. പകല്‍ സമയത്ത് ഭക്ഷണം കഴിക്കുകയോ നോമ്പിന് ഭംഗംനേരിടുകയോ ചെയ്യുന്നത് നോമ്പ് മുറിയല്‍. നോമ്പുതുറക്കലും അതിലേക്ക് ആളുകളെ ക്ഷണിക്കലും പുണ്യമുള്ള കാര്യമായി കരുതപ്പെടുന്നു. തുറ, തുറവി, എന്നെല്ലാം ആ വിരുന്നിന് പേരുണ്ട്. ഇഫ്ത്താര്‍ എന്ന പുതിയ പദവും ഇന്ന് പ്രചാരത്തിലുണ്ട്. പുത്യാപ്പിളമാര്‍ക്ക് പ്രത്യേകമായി നല്കുന്ന നോമ്പുതുറ സല്‍ക്കാരമാണ് നോമ്പുംകഞ്ഞി. കുട്ടികളുടെ ഇളവുകളുള്ള നോമ്പിന് ചട്ടിനോമ്പ് എന്ന് പറയും. മുപ്പത് നോമ്പുകളെ ആദ്യത്തെപ്പത്ത്, നടൂത്തെപ്പത്ത്, അവസാനത്തെപ്പത്ത് എന്നിങ്ങനെ മൂന്നാക്കി തിരിച്ചിരിക്കുന്നു. നടുവിലെപത്തില്‍ ബദിരീങ്ങളെ ആണ്ട്, അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നീ വിശേഷ ദിവസങ്ങളുമുണ്ട്. നോമ്പുകാലരാത്രികളിലുള്ള പ്രത്യേക നമസ്‌കാരമാണ് ത്രാവി (തറാവീഹ്).
സക്കാത്ത് എന്ന നിര്‍ബന്ധിത ദാനം ഇസ്‌ലാമിലെ പ്രധാനപ്പെട്ട അനുഷ്ഠാനമാണെങ്കിലും കേരളത്തില്‍ ഈയടുത്ത കാലത്തുമാത്രമാണ് അത് വ്യവസ്ഥാപിതമായി നടക്കാന്‍ തുടങ്ങിയത്. പണ്ട് ഏതാനും പണക്കാരായ ആളുകളുടെ വീടുകളില്‍ നിന്ന് നല്കിയിരുന്ന ചക്കാത്ത് എന്ന ഭിക്ഷയിലൊതുങ്ങിയിരുന്നു അത്. ഗള്‍ഫ് പണത്തിന്റെ വരവും പുതിയ മതനവോത്ഥാന സംഘടകളുടെ പ്രചാരണവും സക്കാത്തിനെ വ്യാപകമാക്കി. ഇന്ന് പല മഹല്ലുകളിലും സക്കാത്ത് കമ്മറ്റികള്‍ നിലവിലുണ്ട്. സദഖ എന്ന ഐച്ഛിക ദാനവും പതിവുണ്ട്.
ഹജ്ജ് ഇസ്‌ലാംകാര്യങ്ങളിലെ അവസാനത്തെ ആരാധനയാണ്. സാമ്പത്തികവും ശാരീരികവുമായ സുസ്ഥിതിയുള്ളവര്‍ക്കേ അത് മക്കവരെ പോയി നിര്‍വഹിക്കാന്‍ കഴിയൂ. അതിനാല്‍തന്നെ അത് നിര്‍വഹിച്ചവര്‍ക്ക് മാപ്പിളസമുദായത്തില്‍ സ്ഥാനവും ആദരവും ലഭിക്കുന്നു. ഹജ്ജ്‌ചെയ്ത പുരുഷനെ ഹാജി, (ഹാജ്യാര്) എന്ന് പരാമര്‍ശിക്കുകയും വിളിക്കുകയും ചെയ്യുന്നു. സ്ത്രീകളെ ഹജ്ജുമ്മ എന്ന് പരാമര്‍ശിക്കുമെങ്കിലും അങ്ങനെ വിളിക്കാറില്ല. ഹജ്ജുമായി ബന്ധപ്പെട്ട വാക്കുകളില്‍ സഅ്‌യ് (ഓട്ടം), ത്വവാഫ് (ചുറ്റല്‍), ഇഹ്‌റാംകെട്ടല്‍ (ഒരുക്കം), തുടങ്ങിയവ മാപ്പിള വാമൊഴിയിലെയും പദങ്ങളാണ്. ഹജ്ജിലെ പ്രധാന ചിഹ്നങ്ങളായ സംസംതീര്‍ഥം, ഹജറുല്‍ അസ്‌വദ് (കറുത്ത കല്ല്), കഅബാമന്ദിരം, അതിന്റെ മേല്‍പ്പുതപ്പായ ഖില്ല, അറഫാ മൈതാനം, സഫാ മര്‍വാ മലകള്‍, പിശാചിനെ കല്ലെറിയല്‍ എന്നിവ മാപ്പിളമാരുടെ അനുഷ്ഠാനപദങ്ങളും സാമാന്യ വ്യവഹാരത്തിലുള്ളവയുമാണ്.

വിശ്വാസ കാര്യങ്ങള്‍ മാപ്പിള വാമൊഴിയില്‍

ഇസ്‌ലാമിന്റെ വിശ്വാസ സംഹിതയെ ഈമാന്‍കാര്യങ്ങള്‍ എന്നു പറയുന്നു. ആറെണ്ണമാണ് അവയില്‍ പ്രധാനം. അല്ലാഹുവിലുള്ള വിശ്വാസം, മലക്കുകളിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, പരലോകത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം എന്നിവയാണവ. ഇവയത്രയും എണ്ണിപ്പറഞ്ഞ് പഠിക്കുന്നത് പ്രാഥമിക മദ്‌റസാപഠനത്തിന്റെ പ്രധാന ഭാഗമാണ്. ഈ കാര്യങ്ങള്‍ ഏറനാടന്‍ മാപ്പിളമാരുടെ ഭാഷാവ്യവഹാരങ്ങളില്‍ പലരീതിയില്‍ പ്രകടമാകുന്നുണ്ട്. അല്ലാഹുവിലുള്ള വിശ്വാസമാണ് വിശ്വാസപദങ്ങളില്‍ കൂടുതലായി വാമൊഴിയില്‍ വരുന്നത്.

അല്ലാഹു വാമൊഴി ചിഹ്‌നം എന്ന നിലയ്ക്ക്

ആരാധ്യന്‍ എന്ന് അര്‍ഥമുള്ള അല്‍ ഇലാഹ് എന്ന അറബി പദത്തില്‍നിന്നാണ് അല്ലാഹു എന്ന വാക്കുണ്ടായത്. അതിലെ മധ്യസ്വനിമം അറബിയിലുള്ള വത്സ്യാക്ഷരങ്ങളിലൊന്നാണ്. അതിനാല്‍ അറബിഭാഷ പരിചയമില്ലാത്ത മലയാളികള്‍ക്ക് അല്ലാഹു എന്ന് ശരിയായുച്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
അല്ലാഹുവിന്റെ പലവിധ വിശേഷണങ്ങളടങ്ങിയ അതിവിശിഷ്ടമായ പേരുകള്‍ എന്നര്‍ഥത്തിലുള്ള അസ്മാഉല്‍ ഹുസ്‌നാ എന്ന 99 പേരുകള്‍ ഉണ്ട്. അവയിലെ റഹ്മാന്‍ (കൃപാനിധി), റഹീം (കാരുണ്യവാന്‍), വാഹിദ് (ഏകന്‍), മുജീബ് (ഉത്തരം നല്കുന്നവന്‍) തുടങ്ങി ഒട്ടേറെ പദങ്ങളില്‍ മാപ്പിളമാര്‍ ദൈവത്തെ അഭിസംബോധനചെയ്യുകയും പരാമര്‍ശിക്കുകയും ചെയ്യുന്നു. അവയോട് അബ്ദുല്‍ (അടിമ) എന്നു ചേര്‍ത്ത വ്യക്തിനാമങ്ങളും ധാരാളമുണ്ട്. (ഉദാ - അബ്ദുല്‍ റസാഖ്) അല്ലാഹുത്തആലാ (ഉന്നതനായ അല്ലാഹു), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് മഹാന്‍) തുടങ്ങിയ ധാരാളം വിശേഷണ നാമങ്ങളും അല്ലാഹുവോട് ചേര്‍ത്തുച്ചരിക്കുന്നു. തമ്പുരാന്‍, പടച്ചതമ്പുരാന്‍, പുരാന്‍, കോന്‍, പടച്ചോന്‍, ഖോജരാജാവ് തുടങ്ങിയ മലയാള വാക്കുകളും അല്ലാഹുവിനെ സൂചിപ്പിക്കുന്ന മാപ്പിള വാമൊഴി പദങ്ങളാണ്. എന്നാല്‍ ദൈവം, ഈശ്വരന്‍, ഭഗവാന്‍ തുടങ്ങിയ അന്യസമുദായ ദൈവസൂചനകള്‍ മാപ്പിള വാമൊഴിയില്‍ അല്ലാഹുവിനെ കുറിക്കാന്‍ തീരെ ഉപയോഗിക്കില്ല. അന്യമതസ്ഥരുള്ള ഔപചാരിക ഭാഷണങ്ങളിലും വരമൊഴിയിലും മാത്രമാണ് അത്തരം വാക്കുകള്‍ മുസ്‌ലിംകള്‍ പ്രയോഗിക്കാറുള്ളത്. കൂടാതെ ഇലാഹ് (ആരാധ്യന്‍), റബ്ബ് (രക്ഷിതാവ്) എന്നീ പേരുകളിലും അല്ലാഹുവിനെ കുറിക്കുന്നു.
അല്ലാഹു ഏകനായ ദൈവവും ആരാധ്യനുമാണെന്ന വിശ്വാസം കണിശമാകയാല്‍ അവന്‍ എന്ന സര്‍വനാമം മാത്രമെ ദൈവത്തെ കുറിക്കാന്‍ ഉപയോഗിക്കൂ. അവന് രൂപമോ ശരീരമോ ഇല്ലാത്തതിനാല്‍ 'അദ്ദേഹം' എന്ന ബഹുമാനസൂചനയും ഇല്ല. കൂടാതെ തൗഹീദ് (ഏകദൈവവിശ്വാസം), റഹ്മത്ത് (ദൈവകാരുണ്യം), നിഅ്മത്ത് (ദൈവാനുഗ്രഹം), ഖുദ്‌റത്ത് (ദൈവികശക്തി) തുടങ്ങി അല്ലാഹുമായി ബന്ധപ്പെട്ട ധാരാളം അറബിവാക്കുകളും അല്ലാന്റെ വേണ്ടുക (നിശ്ചയം), കിര്‍ഫ (കൃപ), തുണ തുടങ്ങിയ മലയാള വാക്കുകളും മാപ്പിളമാരുടെ ദൈവസങ്കല്‍പത്തിന്റെ ഭാഗമായി വാമൊഴിയില്‍ വരുന്നു. അല്ലാഹുവിന്റെ സിംഹാസനമാണ് ഹര്‍ശ്, അവനുള്ള സ്തുതി ഹംദ്, അവന്റെ ശേഷി ഖുദ്‌റത്ത്, അവനോടുള്ള പശ്ചാത്താപം തൗബ, പ്രാര്‍ഥനക്ക് ദൂആഇരക്കല്‍ (തേട്ടം) എന്നു തുടങ്ങി ഒട്ടേറെ അനുബന്ധ വാക്കുകളും പ്രയോഗങ്ങളും അല്ലാഹുമായി ബന്ധപ്പെട്ട് മാപ്പിളവാമൊഴിയിലുണ്ട്.

പ്രവാചക വിശ്വാസം

നബി എന്നാണ് ഇസ്‌ലാമിലെ പ്രവാചകരെ സൂചിപ്പിക്കാനുള്ള സാങ്കേതിക സംജ്ഞ. ഒരു ലക്ഷത്തിലേറെ നബിമാര്‍ ഭൂമിയില്‍ അവതരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. ആദ്യത്തെ നബിയാണ് ആദംനബി. അവസാനത്തെ നബി മുഹമ്മദ്‌നബി. അമ്പിയാ മുര്‍സലീംകള്‍ എന്ന വാക്കില്‍ എല്ലാ നബിമാരും പെടുന്നു. അറബി വാക്കിനോടൊപ്പം മാര്‍, കള്‍ എന്നീ ബഹുവചന പ്രത്യയങ്ങള്‍ ചേര്‍ത്താണ് പറയുക. ഉദാ - നബിമാര്‍, അമ്പിയാക്കള്‍. റസൂല്‍ (ദൂതന്‍), മുര്‍സല്‍ (അയക്കപ്പെട്ടവന്‍) തുടങ്ങിയ വാക്കുകളും മാപ്പിളവാമൊഴിയിലുണ്ട്. നബിമാര്‍ക്കു ലഭിക്കുന്ന ദിവ്യ വെളിപാടാണ് വഹ്‌യ്. ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖയാണ് അല്ലാഹുവില്‍ നിന്ന് വഹ്‌യ് എത്തിക്കുന്ന മലക്ക്.
അന്ത്യപ്രവാചകനും ലോകമുസ്‌ലിംകളുടെ നേതാവുമായി കരുതപ്പെടുന്ന മുഹമ്മദ് നബിയോട് പ്രത്യേക സ്‌നേഹാദരവുകള്‍ മാപ്പിളമാര്‍ പുലര്‍ത്തുന്നു. റസൂല്‍, നബി എന്നീ നാമങ്ങള്‍ മുഹമ്മദ് നബിയുടെ പേരായും സൂചിപ്പിക്കാറുണ്ട്. മുഹമ്മദ് നബി മഅ്‌സ്വൂം (പാപവിമുക്തന്‍) ആണെന്നാണ് വിശ്വാസം. മഅ്ശറ (പരലോകം) ദിനത്തില്‍ ലോകമുസ്‌ലിംകള്‍ക്കുവേണ്ടി ശഫാഅത്ത് (ശിപാര്‍ശ) നടത്താനും മുഹമ്മദ്‌നബിയാണുണ്ടാവുക. അല്‍ അമീന്‍ (വിശ്വസ്തന്‍), ത്വാഹാ, അഹ്മദ് തുടങ്ങിയ പേരുകളും മുഹമ്മദ്‌നബിക്കുണ്ട്. മാപ്പിളമാരുടെ വ്യക്തിനാമങ്ങളില്‍ ഈ പേരുകള്‍ സുലഭമാണ്. മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥലമായ മദീനയിലെ റൗദാ ശരീഫിനെ മുസ്‌ലിംകള്‍ പുണ്യസ്ഥലമായി കരുതുന്നു. ആദരവായ, ശറഫുറ്റ, മുത്ത്, ആറ്റലായ, ബീരിത തുടങ്ങിയ വിശേഷണപദങ്ങളും മാപ്പിളമാര്‍ നബിയെ കുറിക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്. മദ്ഹ്, മൗലൂദ്, നഅ്ത്ത് തുടങ്ങിയ പ്രവാചക സ്തുതികീര്‍ത്തനങ്ങളും മാപ്പിളമാര്‍ക്കിടയിലുണ്ട്. നബിയുടെ വാക്കും പ്രവര്‍ത്തികളുമാണ് ഹദീസുകള്‍. മുസ്‌ലിംകളുടെ മതവ്യവഹാരത്തില്‍ ഹദീസുകള്‍ക്ക് നിര്‍ണായകസ്ഥാനമുണ്ട്. മുഹമ്മദ് നബിയുടെ പേരുകേട്ടാലും പരാമര്‍ശിച്ചാലും മറ്റു സന്ദര്‍ഭങ്ങളിലും സ്വലാത്ത് (പ്രവാചകപ്രകീര്‍ത്തനവാക്യം) ചൊല്ലല്‍ ഇസ്‌ലാമിലെ പ്രതിവചനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം വാമൊഴിയില്‍

അല്ലാഹു പ്രവാചകന്‍മാരിലൂടെ മനുഷ്യരിലേക്കെത്തിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ലിഖിത കല്പനകളാണ് കിതാബ് (വേദഗ്രന്ഥം). കിതാബ് എന്ന അറബിവാക്കിന് പുസ്തകം എന്നാണര്‍ഥം. തൗറാത്ത് (തോറ) സബൂര്‍, ഇഞ്ചീല്‍, ഫുര്‍ഖാന്‍ (ഖുര്‍ആന്‍) എന്നിവയാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്ന നാല് വേദഗ്രന്ഥങ്ങള്‍. അവയില്‍ ഖുര്‍ആന്‍ മാത്രമേ മനുഷ്യരുടെ കൈക്കടത്തലുകളില്ലാതെ ഇന്ന് നിലനില്ക്കുന്നുള്ളൂ എന്നാണ് വിശ്വാസം. മാപ്പിള മുസ്‌ലിംകളുടെ ജീവിത സംസ്‌കാരങ്ങളില്‍ ഖുര്‍ആനിന് വലിയ സ്ഥാനമുണ്ട്. മുസൈഫ് (മുസ്ഹഫ് - ഏട്) എന്നും അവര്‍ ഖുര്‍ആനെ സൂചിപ്പിക്കുന്നു. ഖുര്‍ആനില്‍ മുപ്പത് ഭാഗങ്ങളുണ്ട്. ഈ ഭാഗങ്ങള്‍ക്ക് ജൂസ് (ജുസ്അ് - ഭാഗം) എന്ന് പറയും. ഓരോ ജുസ്ഇനും പ്രത്യേകം പേരുകളുണ്ട്. അവസാനത്തെ ഭാഗമായ അമ്മ ജൂസ്ഇലെ ചെറിയ അധ്യായങ്ങള്‍ പലതും ഏതാണ്ട് മദ്രസവിദ്യാഭ്യാസം നേടിയ മുസ്‌ലിംകള്‍ക്ക് മനപാഠമായിരിക്കും. നമസ്‌കാരം പോലുള്ള പ്രാര്‍ഥനകളിലും മറ്റവസരങ്ങളിലും അത് പാരായണം ചെയ്യുന്നു.കൂടാതെ യാസീന്‍, മലിക് തുടങ്ങിയ ചില സൂറത്തുകളും (അധ്യായങ്ങള്‍) ആയത്തുല്‍കുര്‍സീയ്, ആമനര്‍റസൂലു എന്നു പേരുള്ള ചില ആയത്തുകളും (സൂക്തങ്ങള്‍) മാപ്പിളമാര്‍ മദ്രസയില്‍വച്ച് മനപ്പാഠമാക്കിവയ്ക്കുന്നു. ഓരോ സൂറത്തുകളും തുടങ്ങുന്നത് ബിസ്മില്ലാഹിര്‍റഹ്മാനി ര്‍റഹീം (കാരുണ്യവാനും കൃപാലുവുമായ അല്ലാഹുവിന്റെ പേരില്‍ ആരംഭിക്കുന്നു) എന്ന വാക്യം കൊണ്ടാണ്. ഫാത്തിഹ എന്ന അധ്യായമാണ് ഒന്നാമത്തേത്. ബിസ്മിചൊല്ലുക, ഫാത്തിഹയോതുക എന്നീ മാപ്പിള വാമൊഴി ശൈലികള്‍ നല്ല തുടക്കത്തെ സൂചിപ്പിക്കുന്നവയാണ്
ഓതുക എന്ന മലയാള വാക്കാണ് ഖുര്‍ആന്‍ പാരായണ (ഖിറാഅത്ത്) ത്തിന് മാപ്പിളമാര്‍ സാധാരണ പറയുക. ഓത്തുപള്ളി അതില്‍നിന്നുണ്ടായ പേരാണ്. ഓത്തും പാട്ടും, ഓതിപ്പറയുക തുടങ്ങിയ പ്രയോഗങ്ങളും അതില്‍നിന്നുണ്ടായി. ഖുര്‍ആന്‍ പ്രധാനപ്പെട്ട ഒരു മതപ്രമാണമായതിനാല്‍ ആയത്തോതുക എന്ന ശൈലിക്ക് തെളിവുനിരത്തുക എന്നാണര്‍ഥം. ഖുര്‍ആനോത്ത് അറിയല്‍ മാപ്പിളമാരുടെ മതപരമായ അറിവിന്റെയും പ്രയോഗത്തിന്റെയും മാനകമാണ്. ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക ചിട്ടകളും നിയമങ്ങളുമുണ്ട്. അതിന് തജ്‌വീദ് എന്ന് പറയുന്നു. ഓത്തിലെ വിവിധ വഴക്കങ്ങള്‍ക്ക് മണിക്കുക, മറിക്കുക, മീട്ടുക, സദ്ദ് (ദ്വിത്വം), മദ്ദ് (ദീര്‍ഘം) തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നു. ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്തു തീര്‍ക്കലാണ് ഖത്തം തീര്‍ക്കല്‍.

മറ്റു വിശ്വാസ കാര്യങ്ങള്‍

മലക്കുകള്‍ക്ക് മലാഇക്കത്ത് എന്ന ബഹുവചനരൂപവും മാപ്പിളവാമൊഴിയിലുണ്ട്. ഇന്‍സാനെ (മനുഷ്യര്‍) കൂടാതെ ജിന്നുകള്‍, മലക്കുകള്‍, റൂഹാനി(പ്രേതാത്മാക്കള്‍)കള്‍ എന്നിവയുമുണ്ടെന്നാണ് മാപ്പിളവിശ്വാസം. അല്ലാഹുവിന്റെയും ഇസ്‌ലാമിന്റെയും എതിരാളിയായ ജിന്നാണ് ഇബ്‌ലീസ്. ശൈത്താന്‍, പിശാച്ച് എന്നീ പേരുകളും ഇബ്‌ലീസിനുണ്ട്. ഈ വാക്കുകളെല്ലാം സാമൂഹികമായ ഭാഷണസന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ സൂചനകളോടെ ഉപയോഗിക്കുന്ന മാപ്പിള പദങ്ങളാണ്.

മാപ്പിള മതചടങ്ങുകളും വാമൊഴിയും

ആരാധനകള്‍ക്കു പുറമെ ഒട്ടേറെ മതചടങ്ങുകളും മാപ്പിളമാര്‍ പരിചരിക്കുന്നു. മതപ്രഭാഷണങ്ങള്‍, നേര്‍ച്ച/ഉറൂസുകള്‍, ആഘോഷങ്ങള്‍, മതാത്മക പരിപാടികള്‍ എന്നിവയാണവ. പലപ്പോഴും ഇത്തരം മതചടങ്ങുകളിലും ആരാധനകളിലും ഉപയോഗിക്കുന്ന സാന്ദര്‍ഭികഭാഷണ പദങ്ങള്‍ (Register)ക്ക് ഒരുതരം രഹസ്യസ്വഭാവമുണ്ട്. അവയുടെ അര്‍ഥഘടനയും ആശയമൂല്യവും ആ സമുദായത്തിനു പുറത്തുള്ള ഒരാളെ സംബന്ധിച്ചിടത്തോളം മനസ്സിലാക്കാന്‍ വിഷമമായിരിക്കും. ഇത്തരം സവിശേഷഭാഷ(Jargon) ഒരു സമുദായത്തിലെ അംഗങ്ങളെ അകത്തുനിറുത്താനും അതിനു പുറത്തുള്ളവരെ മാറ്റിനിറുത്താനും എളുപ്പത്തില്‍ സഹായിക്കുന്നു.
മതപ്രഭാഷണം, മതസമ്മേളനം, മതപ്രസംഗപരമ്പര, ഉറുദി, വയള്, ഉപദേശം, വാദപ്രതിവാദം, അനുസ്മരണം, ദിക്ര്‍- ദുആ ഹല്‍ഖകള്‍, വാര്‍ഷികം തുടങ്ങി ഒട്ടേറെ മതാത്മകമായ പൊതു പരിപാടികളും ചടങ്ങുകളും ഏറനാടന്‍ മാപ്പിളമാര്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കാളികളാവുകയും ചെയ്യുന്നു. അത്തരം വേളകളിലുപയോഗിക്കുന്ന പദാവലികളും അതിന്റെ ഭാഷാഘടനയും ഈണവും സവിശേഷമായ ഭാഷണസന്ദര്‍ഭത്തെയാണ് രേഖപ്പെടുത്തുന്നത്. മാപ്പിള വയളുകള്‍ക്ക് പ്രത്യേക ഭാഷാസ്വഭാവവും ഈണവ്യവസ്ഥയുമുണ്ട്.
നേര്‍ച്ച, ഉറൂസ് തുടങ്ങിയ സാമൂഹികാഘോഷങ്ങളും ചടങ്ങുകളും കാര്‍ണിവല്‍ സ്വഭാവത്തിലുള്ള ജനകീയ കൂട്ടായ്മകളാണ്. അത്തരം സന്ദര്‍ഭങ്ങളിലെ ഭാഷയും വ്യവഹാരവും മറ്റൊരു സാമുദായികഭാഷാഭേദത്തിന്റെ സ്വഭാവം പുലര്‍ത്തുന്നു. മൗലീദ്, റാത്തീബ്, ദിക്ര്‍, ദുആ തുടങ്ങി വേറെയും സാമുദായികമായ കൂട്ടായ്മകളും ആചാരവിശേഷങ്ങളും മാപ്പിളമാര്‍ക്കുണ്ട് അവയുടെ ഭാഗമായ വാമൊഴി സംസ്‌കാരവും കാര്‍ണിവല്‍ ഭാഷയുടെ സ്വഭാവമുള്ളവയാണ്.
മാപ്പിള മുസ്‌ലിംകള്‍ക്കിടയിലുള്ള മതാത്മക സംവാദങ്ങള്‍ക്ക് ഭാഷാപരമായ ഒരു തലമുണ്ട്. നമസ്‌കാരം പോലുള്ള ആരാധനകളുടെ പേര്, വെള്ളിയാഴ്ചയിലെ ഉപദേശപ്രസംഗത്തിന്റെ ഭാഷ, അറബിമലയാളവും മദ്രസാ പാഠപുസ്തകങ്ങളും, മലയാളത്തില്‍ പ്രാര്‍ഥിക്കാമോ, അല്ലാഹുവിന് പകരം ദൈവം എന്ന് പറയാമോ, ഖുര്‍ആന്‍ വിവര്‍ത്തനം ശരിയോ, മലയാളത്തില്‍ ബാങ്കുവിളിക്കാമോ, ഖുര്‍ആന്‍ അല്ലാഹുവിന്റെ ഭാഗമാണോ സൃഷ്ടിയാണോ എന്നു തുടങ്ങി മതപരമായ സന്ദേഹങ്ങളില്‍ പലതും ഭാഷാപരവുമാണ്. അറബിഭാഷയില്‍ അനുവര്‍ത്തിക്കുന്ന ഒരു മതത്തിന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാഷയിലുള്ള അതിജീവനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രശ്‌നം എന്നതിലുപരി സാമൂഹികഭാഷാശാസ്ത്രത്തിന്റെയും അതിന്റെ പുതിയ  കൈവഴികളുടെയും അപഗ്രഥനരീതികൾ പിൻ തുടർന്ന് ഈ കാര്യങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളമുസ്്‌ലിംകള്‍: അവബോധത്തിന്റെ അടയാളങ്ങള്‍

അബൂബക്ര്‍ ടി ഹുദവി കരുവാരക്കുണ്ട്‌
 
കേരളത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വേരുകള്‍ നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യന്‍സൈതക ഭൂമിയോട്‌ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മലബാര്‍ തീരവും മധ്യപൗരസ്‌ത്യ ദേശങ്ങളുമായുള്ള ബന്ധത്തിന്‌ ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്‌. ബൈബിള്‍ പഴയ നിയമത്തിലെ `രാജാക്കന്മാരുടെ പുസ്‌തക' ത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ അടയാളസൂചകങ്ങള്‍ കാണാം. ``സോളമന്‍ രാജാവ്‌ തന്റെ കപ്പലുകള്‍ ഫൊണീഷ്യന്‍ രാജാവായ ഹീരാമിന്റെ കപ്പലുകളോടൊപ്പം ഓഫീരിലേക്ക്‌ അയച്ചതായും അവിടെ നിന്ന്‌ അവര്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്‌, കുരങ്ങുകള്‍, മയിലുകള്‍ എന്നിവ കൊണ്ടുവന്നതായും പറയപ്പെടുന്നു.''

ആനക്കൊമ്പ്‌, മയിലുകള്‍, കുരങ്ങുകള്‍ എന്നിവ കേരളത്തിന്റെ സവിശേഷ ഉല്‍പന്നങ്ങളായിരുന്നു.

ബി.സി. 484-413 ല്‍ ജീവിച്ച ഹെറഡോട്ടസ്‌ സാമ്പ്രാണി, നറുമ്പശ, ഇലവംഗം, കറുവപ്പെട്ട എന്നീ സവിശേഷമായ കേരളീയ വിഭവങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌.

പുരാതന റോമാ സാമ്രാജ്യത്തിന്റെ ഉദയത്തോടെ അറബികളുടെ വ്യാപാരകുത്തക തീര്‍ന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ എ.ഡി. അഞ്ചാം നൂറ്റാണ്ടോടെ അറബികള്‍ വീണ്ടും ഇന്ത്യന്‍ തീരങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു.

ഏഴാം നൂറ്റാണ്ടോടെ ഇസ്‌ലാമിക സാമ്രാജ്യം വികാസം കൊണ്ടപ്പോള്‍ അറബികള്‍ വ്യാപകമായ സഞ്ചാരത്തിനും കടല്‍ യാത്രകള്‍ക്കും തുടക്കം കുറിച്ചു. അബ്ബാസി ഖലീഫമാരുടെ കാലത്ത്‌ ബഗ്‌ദാദ്‌ സ്ഥാപിക്കപ്പെട്ടതും അറേബ്യന്‍ ഉപദ്വീപില്‍ നീണ്ടകാലത്തേക്ക്‌ സമാധാനാന്തരീക്ഷം നിലനിന്നതും കിഴക്കുമായുള്ള വ്യാപാരബന്ധത്തെ ത്വരിതപ്പെടുത്തിയ ഘടകങ്ങളായിരുന്നു.

ഇറാഖിലെ ബസ്വറ തുറമുഖത്തിന്‌ ലോകവാണിജ്യ ഭൂപടത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചതോടെ അത്‌ അറേബ്യന്‍ വ്യാപാരത്തിന്റെ കേന്ദ്രമായിമാറി. നീണ്ടകാലം കിഴക്കിനും പടിഞ്ഞാറിനുമിടയിലെ മധ്യവര്‍ത്തിയായിരുന്നു ഈ തുറമുഖം.

എ.ഡി.956-ല്‍ മരണപ്പെട്ട പ്രസിദ്ധ അറബി ചരിത്രകാരന്‍ അല്‍ മസ്‌ഊദി രേഖപ്പെടുത്തുന്നു: ``വളരെയേറെ അറബിക്കച്ചവടക്കാര്‍ കച്ചവടത്തിനായി ഇന്ത്യയിലെ തീരദേശ നഗരങ്ങളില്‍ സ്ഥിരവാസമാക്കിയിരുന്നു. ഈ വിഭാഗത്തിന്‌ സ്വന്തം തലവന്മാരും തങ്ങളുടെ സാമുദായിക കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള വിശേഷാവകാശവും ഉണ്ടായിരുന്നു.''

എ.ഡി. 850-കളില്‍ ഇന്ത്യയും അറേബ്യയുമായുള്ള കച്ചവടം ഇടതടവില്ലാതെ തുടര്‍ന്നിരുന്നുവെന്ന്‌ അബൂസൈദ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1293 ല്‍ `സഞ്ചാരികളുടെ രാജാവായ' മാര്‍ക്കോപോളോ മലബാറില്‍ എത്തിയതായും ഇവിടെയുള്ള രാജാക്കന്മാരെയും കച്ചവട വിഭാഗങ്ങളെയും കുറിച്ച്‌ പരാമര്‍ശിച്ചതായും കാണാം.

1342-44 കാലത്താണ്‌ പ്രസിദ്ധ ആഫ്രിക്കന്‍ മുസ്‌ലിം സഞ്ചാരി ഇബ്‌നുബത്തൂത്ത മലബാര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ തീരങ്ങളിലൂടെ സഞ്ചരിച്ചത്‌. ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും ജീവിത രീതികളെകുറിച്ചും തന്റെ രിഹ്‌ലയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.

1498 ല്‍ പറങ്കികള്‍ വാസ്‌കോഡഗാമയുടെ നേതൃത്വത്തില്‍ കാപ്പാട്‌ കപ്പലിറങ്ങിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സമ്പല്‍ സമൃദ്ധമായ പട്ടണമായി കോഴിക്കോട്‌ മാറിയിരുന്നു. മുസ്‌ലിംകള്‍ക്കായിരുന്നു തുറമുഖ പട്ടണത്തിന്റെ നിയന്ത്രണം.

ഇസ്‌ലാം എന്ന്‌ കേരളത്തിലെത്തിയെന്നതിനെക്കുറിച്ച്‌ വ്യക്തമായ തെളിവുകളോ തീര്‍ച്ചയോ ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കുന്നില്ല. എന്നാല്‍ പ്രവാചക കാലത്തിനു മുമ്പുതന്നെ കേരളവുമായുള്ള അറബികളുടെ കച്ചവട വൈവാഹിക ബന്ധങ്ങള്‍ക്ക്‌ ചരിത്രത്തിന്റെ പിന്തുണയുണ്ട്‌.

പ്രവാചകരുടെ വിയോഗത്തിന്‌ മുമ്പുതന്നെ അറേബ്യന്‍ മണലാരണ്യത്തില്‍ മുഴുവന്‍ ഇസ്‌ലാം വ്യാപിച്ചുവെന്നത്‌ വസ്‌തുതയാണ്‌. സ്വാഭാവികമായും അക്കാലത്തുതന്നെ അറബികള്‍ വഴി ഇസ്‌ലാം ഇവിടെയെത്തിയെന്നു അനുമാനിക്കാന്‍ ന്യായം കാണുന്നു. കേരളത്തിലെ അവസാനത്തെ പെരുമാള്‍ രാജാവ്‌ തന്റെ രാജ്യം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഭജിച്ചുകൊടുത്ത ശേഷം അറേബ്യയിലേക്കു പോയി ഇസ്‌ലാം സ്വീകരിച്ചതായി ഒന്നിലധികം രേഖകള്‍ ഉണ്ട്‌. ഇത്‌ പ്രവാചക കാലത്തോ പിന്നീടോ എന്നതിലാണ്‌ വലിയ അഭിപ്രായ വ്യത്യാസം കാണുന്നത്‌. ഇതിനുപുറമെ പ്രവാചകര്‍ (സ) വിവിധ രാജ്യങ്ങളിലേക്ക്‌ കത്തുകളയച്ച കൂട്ടത്തില്‍ ഇന്ത്യയിലേക്ക്‌ കത്തയച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്‌. തുഹ്‌ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ്‌ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്റെ അഭിപ്രായത്തില്‍ പെരുമാള്‍ വിദേശത്തേക്കു പോയത്‌ പ്രവാചക വിയോഗാനന്തരം എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ്‌. അറേബ്യയിലേക്ക്‌ പോയ പെരുമാള്‍ അവിടെ വെച്ചു മരണപ്പെട്ടു. മലബാറിലേക്ക്‌ മടങ്ങിപ്പോയി. ഇസ്‌ലാം പ്രചരിപ്പിക്കാന്‍ തന്റെ അറബികളായ സഹായികള്‍ക്കു നിര്‍ദ്ദേശം നല്‍കിയ ശേഷമാണ്‌ അദ്ദേഹം വഫാത്തായത്‌. ഈ സഹായികള്‍ സ്വഹാബികളാവാം. പില്‍ക്കാലക്കാരാവാം. ഏതായാലും ഉത്തമ നൂറ്റാണ്ടുകാരോ അവരോടടുത്തവരോ എന്നതു തീര്‍ച്ചയാണ്‌.

മാലികുബ്‌നു ദീനാര്‍ എന്ന മഹാത്മാവും പന്ത്രണ്ട്‌ അനുയായികളുമായിരുന്നു അന്നു കൊടുങ്ങല്ലൂരില്‍ വന്ന്‌ കപ്പലിറങ്ങിയത്‌. കൊടുങ്ങല്ലൂരില്‍ തന്നെ അവര്‍ ആദ്യപള്ളി സ്ഥാപിച്ചു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യാപനത്തിനു സഹായകമായ ഒട്ടേറെ പള്ളികള്‍ തീരദേശങ്ങളില്‍ വേറെയും സ്ഥാപിക്കുകയുണ്ടായി. മാടായി, പന്തലായനി, കൊല്ലം, കാസര്‍ക്കോട്‌, ധര്‍മടം, ചിറക്കല്‍, ബക്കനൂര്‍ തുടങ്ങിയ പള്ളികള്‍ ഇതില്‍പ്പെടുന്നു.

സവിശേഷ സമൂഹം

ഇന്ത്യയിലെ ഇതര ദേശങ്ങളില്‍ സൈനിക മുന്നേറ്റത്തിലൂടെയാണ്‌ മുസ്‌ലിംകള്‍ കടന്നുവന്നത്‌. 712 ലെ മുഹമ്മദുബ്‌നു ഖാസിമിന്റെ സിന്ധാക്രമണത്തിനു ശേഷം പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 17 തവണ ഇന്ത്യയെ ആക്രമിക്കുകയും പ്രധാന ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്‌ത മഹ്‌മൂദ്‌ ഗസ്‌നവി തന്നെ ഉദാഹരണം. ഈര്‍ഷതയും സംശയവും ഉള്‍ച്ചേര്‍ന്നുകൊണ്ടാണ്‌ ഉത്തരദേശങ്ങളില്‍ മുസ്‌ലിംകള്‍ ആദ്യകാലങ്ങളില്‍ വീക്ഷിക്കപ്പെട്ടത്‌. 12,13 നൂറ്റാണ്ടുകളില്‍ മധ്യേഷ്യ മംഗോളിയരുടെ ആക്രമണത്തിനു വിധേയമായപ്പോള്‍ ഇന്ത്യയില്‍ എത്തിയ സൂഫികളുടെ ആഗമനത്തിനുശേഷമാണ്‌ അവിടങ്ങളില്‍ വ്യാപകമായ മതപ്രചാരണം സാധ്യമായത്‌. രാജാക്കന്മാര്‍ക്ക്‌ മതപ്രബോധനം ലക്ഷ്യമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്‌.

ഇതില്‍ നിന്നു വ്യത്യസ്ഥമായി മലബാറില്‍ പൂര്‍ണ്ണ മനസ്സോടെയാണ്‌ ഇസ്‌ലാം സ്വീകരിക്കപ്പെട്ടത്‌. സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍ (റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഭൂമിയില്‍ ജനവാസമുള്ള മിക്ക സ്ഥലങ്ങളിലും ഇസ്‌ലാം ദീന്‍ വ്യാപിപ്പിച്ചു. പൂര്‍ണ്ണ മനസ്സോടെ പരപ്രേരണയോ, ഭീതിയോ നിര്‍ബന്ധമോ കൂടാതെയാണ്‌ `ഹിന്‍ദി' ലെ മലബാര്‍ ജനത ഇസ്‌ലാം മതം സ്വീകരിച്ചത്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ ഇസ്‌ലാം രൂഢമൂലമാവുകയും അതിന്റെ അംഗസംഖ്യ അത്ഭുതപൂര്‍വ്വമായി വര്‍ദ്ധിക്കുകയും ചെയ്‌തു'' (തുഹ്‌ഫതുല്‍ മുജാഹിദീന്‍).

ആദ്യഘട്ടങ്ങളില്‍ തീരദേശങ്ങളോടു ചേര്‍ന്നു വളര്‍ന്ന മുസ്‌ലിം സംസ്‌കാരം കുടിയേറ്റം, മിശ്രവിവാഹം, മതപരിവര്‍ത്തനം വഴിയായി ഉള്‍നാടുകളിലേക്ക്‌ വ്യാപിച്ചു. വണിക്കുകളായിരുന്ന അന്നത്തെ മുസ്‌ലിംകള്‍ രാജ്യത്തിന്‌ വന്‍ സാമ്പത്തികം നേടിക്കൊടുത്തതിനാല്‍ ഭരണകൂടം അവരോട്‌ സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്നു. സാമൂതിരി രാജവംശത്തിന്റെ പിന്തുണ, അറക്കല്‍ സ്വരൂപിന്റെ വളര്‍ച്ച, ജാതിവ്യവസ്ഥയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന താഴ്‌ന്ന ജാതിക്കാരുടെ മനം മാറ്റം എന്നിവയും ഇസ്‌ലാമിന്റെ വ്യാപനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. ഉറച്ച മതവിശ്വാസവും കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്നതോടൊപ്പം പ്രാദേശികമായ സംസാകരത്തിന്റെ നന്മകള്‍ സ്വീകരിക്കാന്‍ ആദ്യം മുതലേ കേരള മുസ്‌ലിംകള്‍ക്ക്‌ മടിയുണ്ടായില്ല. കച്ചവട ബന്ധത്തിലൂടെ വളര്‍ന്നുവന്ന്‌ ഒടുവില്‍ ഭരണാധികാരികളുടെ ഏറ്റവും അടുത്ത സഹായികളും ഗുണകാംക്ഷികളുമായിത്തീര്‍ന്നവരായിരുന്നു എന്നതുകൊണ്ടുതന്നെ പ്രാദേശിക മതവിഭാഗങ്ങളോട്‌ അവര്‍ക്കോ തിരിച്ചോ യാതൊരു തരത്തിലുള്ള സംഘട്ടന മനസ്സും നിലനിന്നിരുന്നതായി ആദ്യകാല ചരിത്രങ്ങളില്‍ നിന്ന്‌ അറിയാന്‍ കഴിയുന്നില്ല.

സത്യസന്ധത അവരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായപ്പോള്‍ സ്വാഭാവികമായും അവരെ ഉള്‍ക്കൊള്ളാന്‍ അടിസ്ഥാന വിഭാഗങ്ങളും ഭരണകര്‍ത്താക്കളും സന്നദ്ധരായി. അറേബ്യന്‍ വേരുകള്‍ തങ്ങളുടെ വിശ്വാസവും ഭക്തിയും വര്‍ദ്ധിക്കാന്‍ കാരണമായപ്പോഴും മലയാളത്തനിമ കൈവിടാതെ സൂക്ഷിച്ചതുകൊണ്ട്‌ ഇന്ത്യയിലെ ഇതര ഭൂവിഭാഗങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി പ്രാദേശികതയോട്‌ ഇവിടെ ഇസ്‌ലാം ഏറെ ചേര്‍ന്ന്‌ കിടക്കുന്നു. ഉയര്‍ന്ന കുടുംബങ്ങള്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുന്ന അനുഭവവുമുണ്ടായിട്ടുണ്ട്‌. വടക്കേ മലബാറില്‍ കോലത്തിരി രാജവംശത്തില്‍ നിന്ന്‌ ഒരു മുസ്‌ലിം രാജവംശം തന്നെ പിറവിയെടുത്തുവെന്ന്‌ ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. തന്റെ കുടുംബത്തില്‍ നിന്ന്‌ ചിലരെ മതപരിവര്‍ത്തനം ചെയ്യന്‍ സാമൂതിരി പ്രേരിപ്പിച്ചിരുന്നു. സാമൂതിരിയുടെ കൊട്ടാരത്തിലും സൈന്യത്തിലും ഉന്നതഉദ്യോഗം വഹിച്ച മുസ്‌ലിംകളുണ്ടായിട്ടുണ്ട്‌. കോഴിക്കോട്‌ കോയമാര്‍, മരക്കാര്‍മാര്‍, തലശ്ശേരി കേയിമാര്‍ എന്നിവരൊക്കെ ആദ്യകാലം മുതല്‍ നിലനിന്ന സമന്വയ സംസ്‌കാരത്തിന്റെ സാക്ഷ്യങ്ങളാണ്‌.

ഉത്തരേന്ത്യയില്‍ അഫ്‌ഗാന്‍, തുര്‍ക്കി, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇസ്‌ലാമെത്തിയതെങ്കില്‍ കേരളത്തില്‍ അത്‌ യമന്‍, ഹിജാസ്‌ എന്നീ വിശുദ്ധ സ്ഥലങ്ങളുമായിട്ടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ സ്ഥലം മാറി മുസ്‌ലിംകളെ കുടിയിരുത്തിയ അനുഭവങ്ങളുണ്ട്‌. പള്ളികള്‍ സ്ഥാപിക്കാന്‍ ഹിന്ദു സഹോദരങ്ങള്‍ സഹായം ചെയ്‌തു. പല സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ പള്ളികളായി പരിവര്‍ത്തിക്കപ്പെട്ടു. ഒരിക്കലും കീഴടക്കലിന്റെ സ്വരം എവിടെയും ഉയര്‍ന്നിട്ടില്ല. ആദ്യകാലത്തെ ഈ നല്ല മാതൃകയുടെ ഉത്തമ ദൃഷ്‌ടാന്തങ്ങളാണ്‌ കൊടുങ്ങല്ലൂര്‍, ഏഴിമല, പഴയങ്ങാടി, കാപ്പാട്‌, എടക്കാട്‌, സീമത്തോട്‌, വളപട്ടണം, നാദാപുരം, തിക്കോടി, താനൂര്‍, തിരൂരങ്ങാടി, പൊന്നാനി, പറവണ്ണ, വെളിയങ്കോട്‌, വൈപ്പിന്‍, പള്ളിപ്പുറം, മാടായി, ചാലിയം, കൊല്ലം, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പളളികള്‍. എല്ലാം പ്രാദേശികമായ ശില്‍പകലാ മാതൃകകളിലാണ്‌ പടുത്തുയര്‍ത്തപ്പെട്ടത്‌.

കേരള മുസ്‌ലിംകളുടെ വേഷത്തിലും ഭാഷയിലും വരെ ആധുനികത സ്വാധീനം ചെലുത്തുംവരെ നാടുമായുള്ള ആത്മബന്ധം അവര്‍ നിലനിര്‍ത്തിപ്പോന്നു. പഴയ മാപ്പിള വേഷം, അറബി മലയാള ഭാഷ, എന്നിവ ഇതാണു കാണിക്കുന്നത്‌. വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഷയായ അറബി ലിപിയില്‍ നാടിന്റെ ഭാഷയായ മലയാളം എഴുതാമെന്ന്‌ അവര്‍ തീരുമാനിച്ചു. ഒരു പക്ഷേ, മലയാള ഭാഷയ്‌ക്ക്‌ സ്വന്തമായി ഒരു ലിപി പിറക്കും മുമ്പ്‌ അറബിമലയാളത്തില്‍ അനേകായിരം ഗ്രന്ഥങ്ങള്‍ വിരചിതമായിരുന്നു. മലയാള മണ്ണുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം തന്നെയാണ്‌ ഇങ്ങനെയൊരു സങ്കര ഭാഷയുടെ പിറവിക്ക്‌ കാരണമായത്‌.

മുസ്‌ലിംകളുടെ ആചാരാനുഷ്‌ഠനാങ്ങളിലും കലകളിലുമെല്ലാം ഈ പ്രാദേശിക ടച്ച്‌ കണ്ടെടുക്കാനാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്ന ഇസ്‌ലാമികാനുയായികള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇസ്‌ലാമിനെ ആവിഷ്‌കരിക്കുകയായിരുന്നു. അങ്ങനെയാണ്‌ പേര്‍ഷ്യന്‍ മുസ്‌ലിം സംസ്‌കാരവും സ്‌പെയ്‌ന്‍ മുസ്‌ലിം സംസ്‌കാരവും രൂപം കൊള്ളുന്നത്‌. ആവിഷ്‌കാരങ്ങളിലെ ഈ വൈവിധ്യം അടിസ്ഥാന വിശ്വാസങ്ങള്‍ക്കും വിധിവിലക്കുകള്‍ക്കും വിപരീതമാവാത്തിടത്തോളം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്‌. ആ തരത്തില്‍ ചിന്തിക്കുമ്പോള്‍ `മാപ്പിളകേരള മുസ്‌ലിം സംസ്‌കാരം' എന്നത്‌ ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം തനിമ നിലനിര്‍ത്തിയ ഒന്നാണ്‌. അതിന്റെ രൂപപ്പെടലിനെ കുറിച്ചുള്ള ചില സൂചനകളാണ്‌ മുകളില്‍ വിവരിച്ചത്‌.

സ്വന്തമായി ഒരു സാംസ്‌കാരികാസ്‌തിത്വം രൂപപ്പെടുത്തിയ കേരള മുസ്‌ലിംകള്‍ ഒരിക്കലും ഹൈന്ദവ ക്രിസ്‌തുമത വിശ്വാസികളോട്‌ കടുത്ത നിലപാടോ സ്‌പര്‍ദ്ദയോ വെച്ചു പുലര്‍ത്തിയിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തിന്റെ മതാന്തരീക്ഷം ഏറെക്കുറെ ശാന്തമായിരുന്നു. പറങ്കികളുടെ ആക്രമണ കാലത്ത്‌ ഇതിനപവാദമായി ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും. ഹൈദരലി മലബാര്‍ ആക്രമിച്ച കാലത്ത്‌ ഉള്‍നാടുകളില്‍ കച്ചവടത്തിലും കൃഷിയിലും ഏര്‍പ്പെട്ടിരുന്ന മുസ്‌ലിംകള്‍ ജന്മിത്വത്തിന്റെ ക്രൂരതകള്‍ക്ക്‌ വിധേയരായിരുന്നു. ടിപ്പുവിന്റെ പതനത്തോടെ മലബാറില്‍ ഇംഗ്ലീഷുകാര്‍ ജന്മിമാരെ വ്യാപകമായി കുടിയിരുത്തി. ഇവര്‍ മുസ്‌ലിം കുടിയാന്മാരെ ദ്രോഹിക്കാന്‍ തുടങ്ങി. ഇത്‌ പില്‍ക്കാലത്ത്‌ ഇരു സമുദായങ്ങളെയും പരസ്‌പരം അകറ്റാനും ശത്രുത വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യരണ്ട്‌ പതിറ്റാണ്ടുകളിലും അരങ്ങേറിയ അശാന്തിക്കും സംഘട്ടനങ്ങള്‍ക്കും കലാപങ്ങള്‍ക്കും പ്രധാന കാരണങ്ങളില്‍ ഒന്ന്‌ ഈ ജന്മികുടിയാന്‍ വിദ്വേഷമായിരുന്നു.

മുന്നേറ്റത്തിന്റെ വഴികള്‍

ക്രമപ്രവൃദ്ധമായ ഘടനയോ സംഘടനാശക്തിയോ നിലനില്‍ക്കാതെയാണ്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യം സംരക്ഷിച്ചുകൊണ്ട്‌ ആദ്യകാല മുസ്‌ലിംകള്‍ ജീവിച്ചത്‌. ശരിയായ തുടര്‍ച്ച ഒരു കാലത്തും അവര്‍ക്ക്‌ നഷ്‌ടപ്പെട്ടിരുന്നില്ല. ആദ്യഘട്ടത്തില്‍ സ്ഥാപിതമായ പള്ളികള്‍ തന്നെയാണ്‌ ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തില്‍ വലിയ പങ്ക്‌ വഹിച്ചത്‌. എന്നാല്‍ ജാതിയുടെ പേരിലും മറ്റു സാമൂഹിക കാരണങ്ങളാലും ഇസ്‌ലാം സ്വീകരിച്ച ഒരു വിഭാഗവും അവര്‍ക്കിടയില്‍ നിലനിനിന്നിരുന്നു. അവര്‍ക്കിടയില്‍ അഹിതകരമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിന്നുവെന്നത്‌ വസ്‌തുതതയാണ്‌. ഏതൊരു സമൂഹത്തിലും ഉണ്ടാകാവുന്ന തരത്തിലേ അതു കേരള മുസ്‌ലിംകള്‍ക്കിടയിലും വ്യാപകമായിട്ടുള്ളൂ. ഓരോ കാലഘട്ടത്തിലും ജീവിച്ച പരിഷ്‌കര്‍ത്താക്കളും മതപണ്ഡിതരും ആത്മീയ നായകരുമാണ്‌ അവര്‍ക്കിടയില്‍ സംസ്‌കരണ പ്രക്രിയ നിര്‍വ്വഹിച്ചത്‌. ചുറ്റുപാടുമുള്ള ഹൈന്ദവ ആചാരങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു അസ്‌തിത്വം നേടിയെടുക്കാന്‍ എക്കാലത്തും മുസ്‌ലിംകള്‍ക്കായിട്ടുണ്ട്‌. മുന്‍ഗാമികളാല്‍ ആരോപിക്കപ്പെടുന്ന രീതിയിലുള്ള ശിര്‍ക്കും കുഫ്‌റുമൊന്നും അവരില്‍ നിലനിന്നതിന്‌ ചരിത്രരേഖകളില്ല.

തീരദേശങ്ങളില്‍ നിന്ന്‌ ഉള്‍നാടുകളിലേക്കുള്ള ഇസ്‌ലാമിന്റെ വ്യാപനം സ്വാഭാവികമായും സങ്കരസംസ്‌കാരങ്ങളിലേക്ക്‌ മുസ്‌ലിംകളെ എത്തിച്ചിരുന്നു. ഇത്തരം പ്രവണതകള്‍ പലഘട്ടത്തിലും തിരുത്തപ്പെട്ടുവെന്നതും നേരാണ്‌. ഇന്നും വിദൂരദേശങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും യഥാര്‍ത്ഥ മുസ്‌ലിം സംസ്‌കാരം ഉള്‍ക്കൊള്ളാത്ത എത്രയോ കുടുംബങ്ങളെ കാണാം. ആധുനികമായ സര്‍വ്വ നവോത്ഥാനവും ഒരു പ്രത്യേക വൃത്തത്തില്‍ ചുരുങ്ങിപ്പോകുന്നുവെന്നതിന്റെ ഒന്നാംതരം ദൃഷ്‌ടാന്തമാണ്‌ മലയോര മേഖലയിലെ പല മുസ്‌ലിം ഗ്രാമങ്ങളും. ജുമുഅക്ക്‌ വെള്ളിയാഴ്‌ച സൗകര്യപ്പെടില്ല; ഞായറാഴ്‌ച പരിഗണിക്കാമെന്നു ഖത്വീബിനോട്‌ പറയുന്ന മഹല്ല്‌ നിവാസികള്‍ ഇപ്പോഴും സര്‍വ്വ പ്രബുദ്ധതയും അവകാശപ്പെടുന്ന ആധുനിക കേരളത്തിലുണ്ടെന്നറിയുമ്പോള്‍ നമ്മുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെടും.

സംഘടിതമായ ഒരു രീതിയും മുന്നേറ്റവും ഉണ്ടാകുന്നത്‌ അറിഞ്ഞ ചരിത്രമനുസരിച്ച്‌ പല നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌. ഇതിന്നപവാദമായി താനൂര്‍ പോലുള്ള ചില മതവിദ്യാകേന്ദ്രങ്ങള്‍ ഉദയം കൊള്ളുകയും സ്വദേശികളും വിദേശികളുമായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വെളിച്ചമാവുകയും ചെയ്‌തുവെന്നത്‌ നേരാണ്‌.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകത്താകമാനമുള്ള പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇന്ത്യയില്‍ ആദ്യമെത്തിയത്‌ കേരളത്തിലും അത്‌ ആദ്യമായി ബാധിച്ചത്‌ മുസ്‌ലിംകളെയുമായിരുന്നു. തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്റ്റാന്റ്‌നേപ്പിള്‍ പിടിക്കുകയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഡച്ച്‌ തുടങ്ങിയ യൂറോപ്യന്‍ ശക്തികള്‍ക്ക്‌ കിഴക്കോട്ട്‌ പുതിയ വഴി കണ്ടെത്തേണ്ടിവരികയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പടിഞ്ഞാറന്‍ ലോകത്ത്‌ നാവിക യാത്രകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. കിഴക്കുനിന്നുള്ള സുഗന്ധവ്യഞ്‌ജനങ്ങളും സമ്പത്തും നേടിയെടുക്കുക മാത്രമായിരുന്നില്ല യൂറോപ്യന്‍ ശക്തികളുടെ താല്‍പര്യം. അധിനിവേശത്തിന്‌ ബഹുമുഖമായ തലങ്ങള്‍ ഉണ്ടെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗാമയുടെ വരവ്‌ പാഠപുസ്‌തകങ്ങളിലൂടെ ഗംഭീരമായി ആഘോഷിക്കുമ്പോഴും നമ്മെ സാംസ്‌കാരികമായും സൈനികമായും രാഷ്‌ട്രീയമായും തുരത്തിയ ശക്തികളെക്കുറിച്ച്‌ നാം അജ്ഞരാണ്‌.

ആധുനിക ലോകത്ത്‌ ഇപ്പോഴും തുടരുന്ന അധിനിവേശത്തിന്റെ രസതന്ത്രം തന്നെയായിരുന്നു 1498-ല്‍ വാസ്‌കോഡഗാമയെ ഇന്ത്യയിലേക്കും 1492-ല്‍ കൊളമ്പസിനെ അമേരിക്കയിലേക്കും നയിച്ചത്‌. പതിനഞ്ചാം നൂറ്റാണ്ടോടെ യൂറോപ്പില്‍ ജനസംഖ്യാ വിസ്‌ഫോടനം സംഭവിച്ചതും ഭക്ഷ്യക്ഷാമം നേരിട്ടതും ഒരു പുതിയ ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ യൂറോപ്യരെ പ്രേരിപ്പിച്ചു. അറബികളുടെ വ്യാപാരകുത്തക തകര്‍ത്തുകൊണ്ടേ ഒരു അധിനിവേശം സാധ്യമാകൂ എന്ന്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ പ്രയാസമുണ്ടായിരുന്നില്ല. എ.ഡി. 1075-നും 1270-നും ഇടയ്‌ക്കു നടന്ന നീണ്ട എട്ടു കുരിശുയുദ്ധങ്ങളിലൂടെ തങ്ങളേക്കാള്‍ സമ്പല്‍ സമൃദ്ധമായ ഒരു ലോകം വേറെയുണ്ടെന്ന അറിവും യൂറോപ്യര്‍ ആര്‍ജ്ജിച്ചിരുന്നു. കുരിശുയുദ്ധത്തില്‍ നിന്ന്‌ ആവാഹിച്ചെടുത്ത മുസ്‌ലിം വിരോധം തന്നെയായിരുന്നു അധിനിവേശത്തിന്റെ പ്രധാന ചാലക ശക്തി. കുരിശുയുദ്ധത്തിന്റെ തകര്‍ച്ചയില്‍ നിന്ന്‌ യൂറോപ്പിനെ കരകയറ്റുമെന്ന്‌ വിശ്വസിക്കപ്പെട്ട പ്രസ്റ്റര്‍ ജോണ്‍ എന്ന മിഥ്യാ രാജാവിനെ അന്വേഷിച്ചുള്ള പര്യവേഷണം, കൊന്നും കൊടുത്തും ആയാലും കത്തോലിക്കാമതം പ്രചരിപ്പിക്കുകയെന്ന പസ്രാഡോ മതവിധി, അര്‍ഹതയുള്ളവര്‍ അതിജീവിക്കുമെന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നിവയൊക്കെ പാശ്ചാത്യ അധിനിവേശത്തിന്റെ നേര്‍പ്രചോദനങ്ങളായിരുന്നു.

കേരള തീരത്തെത്തിയ പോര്‍ച്ചിഗീസുകാര്‍ തുടക്കം മുതലേ മുസ്‌ലിം വിരോധം തുറന്നു പ്രഖ്യാപിച്ചു കൊണ്ടാണ്‌ കരയിലെത്തിയത്‌. 1498-ല്‍ ഗാമ കോഴിക്കോട്ടെത്തുന്നത്‌ തന്നെ ഖാജാ ഖാസിമിന്റെ കപ്പലില്‍ മക്കയിലേക്ക്‌ വിശുദ്ധ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പുറപ്പെട്ട സാധുക്കളായ തീര്‍ത്ഥാടകരെ കടലില്‍ കത്തിച്ചുകൊന്നാണ്‌. 1507-ല്‍ ക്യാപ്‌റ്റന്‍ അല്‍മേഡ യാതൊരു പ്രകോപനവുമില്ലാതെ പൊന്നാനി ആക്രമിക്കുകയുണ്ടായി. ആഴക്കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്‌ ചെറുതോണികളില്‍ എത്തി സ്‌ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊല്ലുന്നത്‌ അവര്‍ക്ക്‌ വിനോദമായിരുന്നു.

`മക്കയിലെ നായ്‌ക്കളു'മായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കിലുള്ള ഭവിഷ്യത്ത്‌ ബോധ്യപ്പെടുത്താനായി ഒരു മുസ്‌ലിം കപ്പല്‍ പിടിച്ച്‌ അതിലുള്ളവരെ ജീവനോടെ അംഗവിച്ഛേദനം നടത്തി ഒരു ബോട്ടിലിട്ട്‌ സാമൂതിരിക്ക്‌ അയച്ചുകൊടുത്തു പോര്‍ച്ചുഗീസ്‌ ക്യാപ്‌റ്റന്‍. നാനൂറ്‌ ഹജ്ജാജിമാരുണ്ടായിരുന്ന കപ്പല്‍ പിടിച്ചെടുത്ത്‌ അതിലെ ചരക്കുകള്‍ മാറ്റി അതിനകത്തുണ്ടായിരുന്നവരെ കെട്ടിയിട്ടാണ്‌ കപ്പലിന്‌ തീ കൊളുത്തിയത്‌. തൊട്ടടുത്ത ഒരു കപ്പലിലിരുന്ന ഗാമ ഇത്‌ നോക്കി രസിക്കുകയാരിരുന്നു. സ്‌ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉയര്‍ത്തി കേണപേക്ഷിച്ചിട്ടും ഗാമയുടെ മനസ്സലിഞ്ഞില്ല. മാടായിക്കടുത്ത കടലിലാണ്‌ ഈ സംഭവം. സംഭാഷണത്തിനു ചെന്ന സാമൂതിരിയുടെ ദൂതനായ ബ്രാഹ്മണനെ കാതരിഞ്ഞ്‌ ഒരു പട്ടിയുടെ കാത്‌ തുന്നിപ്പിടിപ്പിച്ച്‌ കൈയും മൂക്കും ചെവിയും ഒരു മാലയാക്കി കഴുത്തിലിട്ടുകൊടുത്തു. അത്‌ പാകം ചെയ്‌തു തിന്നാന്‍ ഒരു കുറിപ്പും മാലയില്‍ തൂക്കി. പള്ളികള്‍ തകര്‍ത്തു. കോഴിക്കോട്‌ ഒരു പള്ളി പിടിച്ചെടുത്ത്‌ ചര്‍ച്ചാക്കി മാറ്റി. നിരവധി മുസ്‌ലിം സ്‌ത്രീകളെ പിടിച്ചുകൊണ്ടുപോയി മതംമാറ്റി ക്രിസ്‌ത്യാനികളാക്കി ഗോവയിലെ പറങ്കികള്‍ക്ക്‌ സമ്മാനിച്ചു. അകാരണമായി അറസ്റ്റ്‌ ചെയ്യുക, കൊള്ളയടിക്കുക, പണ്ഡിതന്മാരുടെ പരിശുദ്ധി നശിപ്പിക്കുക, സ്വത്തുക്കള്‍ കത്തിക്കുക, യാത്രാ സംഘങ്ങളെ കൊള്ളയടിക്കുക, ജീവിതമാര്‍ഗ്ഗങ്ങളെ പാഴാക്കുക, വിശ്വാസികളെ അടിമകളാക്കുക, സ്‌ത്രീകളെ നശിപ്പിക്കുക, ജനങ്ങള്‍ക്ക്‌ മാര്‍ഗ്ഗതടസ്സം സൃഷ്‌ടിക്കുക, അക്രമപരമായി ക്രിസ്‌തീയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുക, ഹജ്ജിന്‌ പോകുന്നവരെ പീഡിപ്പിക്കുക, ഹജ്ജ്‌ യാത്ര നിരോധിക്കുക, ഹാജിമാരെയും മുസ്‌ലിംകളെയും കൊന്നൊടുക്കുക, പ്രവാചകനെ അപഹസിക്കുക, പ്രവാചകന്റെ പേര്‌ പറയുന്നവരെ പ്രഹരിക്കുകയോ കൊല്ലുകയോ ചെയ്യുക, അറസ്റ്റിലാക്കിയവരെ ചുട്ടുകൊല്ലുക, ശൗച്യം ചെയ്യുന്ന മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച്‌ ചാട്ടവാറുകൊണ്ട്‌ പ്രഹരിക്കുക, ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പ്രൗഢി നശിപ്പിക്കുക, ജനങ്ങളെ അടിമകളാക്കി വില്‍ക്കുക, കന്നുകാലികളെപ്പോലെ തൊളിച്ചുകൊണ്ടുപോയി ഇരുണ്ട മുറികളില്‍ കുത്തിനിറക്കുക, അസാധ്യമായ ജോലി ചെയ്യിക്കുക, കുരിശിനെ ആരാധിക്കാന്‍ നിര്‍ബന്ധിക്കുക എന്നീ ക്രൂരകൃത്യങ്ങള്‍ ചെയ്‌താണ്‌ അധിനിവേശം മലയാളക്കരയില്‍ അരങ്ങേറിയത്‌.

ഈ തീക്ഷ്‌ണമായ അനുഭവത്തില്‍ നിന്നാണ്‌ ശരിയായ രീതിയിലുള്ള നവോത്ഥാനത്തിന്റെ ഊര്‍ജ്ജം ഉറവയെടുക്കുന്നത്‌. കടുത്ത അനീതിക്കും അക്രമങ്ങള്‍ക്കും വിധേയമായ സമൂഹത്തിന്റെ ഹൃദയ വിചാരങ്ങള്‍ ഈമാനികാവേശമായി ഊതിക്കാച്ചിയെടുക്കാനും പ്രതികാര ദാഹത്തിന്റെ പുറംമോടിക്കപ്പുറം `ഇഖ്‌ലാസി'ന്റെ ആവരണം അണിയിക്കാനുമാണ്‌ അന്നത്തെ നവോത്ഥാന സംരഭങ്ങള്‍ ഏറെ ഉപകാരപ്പെട്ടത്‌ എന്ന്‌ ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ നമുക്ക്‌ വായിക്കാനാവും.

ആത്മീയതയുടെ പിന്‍ബലം

ഏതൊരു സമൂഹത്തിനും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്താകുന്ന ഒരു നവോത്ഥാന നായകനെ അല്ലാഹു നിയോഗിക്കുമെന്നത്‌ അവന്റെ സുന്നത്താണ്‌. കേരളീയ മുസ്‌ലിം ചരിത്രത്തില്‍ അറിയപ്പെടുന്ന നവോത്ഥാന നായകരില്‍ പ്രമുഖന്‍ ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീനുബ്‌നു അലിയ്യുബ്‌നു അഹ്‌മദ്‌ അല്‍ മഅ്‌ബരിയാണ്‌. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍ എന്ന്‌ ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ മഹാമനുഷ്യന്റെ കുടുംബ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ തന്നെ ഇക്കാര്യം നമുക്ക്‌ ബോധ്യപ്പെടും. ഒന്നാം ഖലീഫ അബൂബക്‌ര്‍ സിദ്ദീഖ്‌(റ)വിന്റെ സന്താന പരമ്പരയിലാണ്‌ മഹാനവര്‍കള്‍ ജനിക്കുന്നത്‌. ഈമാനിന്റെയും ഇല്‍മിന്റെയും പ്രഭവകേന്ദ്രമെന്ന്‌ നബി(സ) പറഞ്ഞ യമനില്‍ നിന്നാണ്‌ തന്റെ കുടുംബം ഇന്ത്യയിലേക്ക്‌ വരുന്നത്‌. തമിഴ്‌നാട്ടിലെ മഅ്‌ബര്‍, കായല്‍പട്ടണം എന്നിവിടങ്ങളിലാണ്‌ കുടുംബത്തിന്റെ ആദ്യകാല വേരുകള്‍. സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്റെ പിതാമഹന്‍ ഒരു നിയോഗമെന്നപോലെ മഅ്‌ബറില്‍ നിന്ന്‌ വന്ന്‌ കൊച്ചിയില്‍ താമസമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ അലിയ്യുല്‍ മഅ്‌ബരിയാണ്‌ മഖ്‌ദൂം കബീറിന്റെ പിതാവ്‌. അദ്ദേഹത്തിന്റെ പിതാമഹന്റെ സന്താനപരമ്പരയില്‍ പെട്ട ശൈഖ്‌ മുഹമ്മദ്‌ ഇയാസുദ്ദീന്‍ കര്‍ക്കറിയുടെ പിതൃപരമ്പര സിദ്ദീഖ്‌ (റ) വരെ ലഭ്യമായിട്ടുണ്ട്‌. ഹിജ്‌റ 871 ശഅ്‌ബാന്‍ 12 നാണ്‌ കൊച്ചിയില്‍ മഖ്‌ദൂം കബീറിന്റെ ജനനം, ഇസ്‌ലാമിക പ്രബോധനം എന്ന ലക്ഷ്യവുമായിട്ടാണ്‌ കുടുംബം കേരളത്തിലെത്തുന്നത്‌. മുസ്‌ലിംകള്‍ക്കിടയില്‍ വളരെ സ്വീകാര്യതയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്‌. ഒട്ടേറെയാളുകള്‍ ആ കുടുംബവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇങ്ങനെയിരിക്കെ പൊന്നാനിയിലെ നേതാക്കള്‍ കൊച്ചിയിലെത്തി മഖ്‌ദൂം കുടുംബവുമായി ബന്ധപ്പെട്ടു. അവര്‍ വലിയ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ പിതൃവ്യനെ പൊന്നാനി ഖാളിയായി നിശ്ചയിച്ചു.

ചെറുപ്പത്തില്‍ തന്നെ യത്തീമായ മഖ്‌ദൂം കബീറിനെ ഇദ്ദേഹമാണ്‌ പൊന്നാനിയില്‍ ഉപരിപഠനത്തിനു കൊണ്ടുവരുന്നത്‌. ഒരു ചരിത്രത്തിന്റെ തുടക്കമായിരുന്നു സത്യത്തില്‍ ഈ പൊന്നാനി യാത്ര. കേരളത്തില്‍ ഇന്ന്‌ പരന്നുകിടക്കുന്ന ഇസ്‌ലാമിക വൈജ്ഞാനിക ചൈതന്യത്തിന്‌ തുടക്കമായ ഒരു തീരുമാനം. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും സ്വര്‍ഫ്‌, നഹ്‌വ്‌, ഫിഖ്‌ഹ്‌, തസവ്വുഫ്‌ എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്‌ത അദ്ദേഹം അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉപരിപഠനത്തിന്‌ നാടുവിടാന്‍ തീരുമാനിച്ചു. ആദ്യം ചാലിയത്ത്‌ അബൂബക്‌ര്‍ ഫഖ്‌റുദ്ദീന്‍ ഇബ്‌നു റമളാന്‍ അശ്ശാലിയാത്തിയുടെ ദര്‍സില്‍ ഏഴ്‌ വര്‍ഷം പഠനം നടത്തി. തുടര്‍ന്ന്‌ നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രത്തിലേക്ക്‌ തന്നെയാത്ര. പൊന്നാനി മലബാറിലെ മക്കയാകുന്നത്‌ തന്റെ ഈ മക്കായാത്രയുടെ കൂടി ഫലമായിട്ടാണ്‌. മക്കയില്‍ അഹ്‌മദ്‌ ശിഹാബുദ്ദീനുബ്‌നു ഉസ്‌മാന്‍ അല്‍യമനിയില്‍ നിന്ന്‌ ഉപരിപഠനം. പിന്നെയും അനന്തമായ ജ്ഞാനയാത്ര. അല്‍അസ്‌ഹര്‍ വരെയെത്തി ആ ജ്ഞാനതൃഷ്‌ണ. മലബാറില്‍ നിന്ന്‌ ആദ്യം അസ്‌ഹറില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനും അദ്ദേഹം തന്നെയായിരുന്നു. ഖാളി അബ്‌ദുര്‍റഹ്‌മാന്‍ അല്‍അദമിയില്‍ നിന്നും ഹദീസിന്റെ സനദ്‌ വാങ്ങി. ഫിഖ്‌ഹിലും ഹദീസിലും അദ്ദേഹത്തിന്‌ പ്രവാചകരില്‍ അവസാനിക്കുന്ന പരമ്പരയാണുള്ളത്‌. ഇമാം സുയൂഥി അടക്കമുള്ളവരില്‍ നിന്ന്‌ വിദ്യനേടാന്‍ ഭാഗ്യമുണ്ടായി. ശൈഖുല്‍ ഇസ്‌ലാം ഇമാം സകരിയ്യല്‍ അന്‍സാരി(റ), ഇമാം ജര്‍ജറി(റ) തുടങ്ങിയവരില്‍ നിന്നും അദ്ദേഹം വിദ്യനുകര്‍ന്നു. ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി(റ)വിന്റെ പ്രമുഖ ശിഷ്യനാണ്‌ സകരിയ്യല്‍ അന്‍സാരി. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ്‌ ശാഫി ഫിഖ്‌ഹിലെ അവസാന വാക്ക്‌ എന്നറിയപ്പെടുന്ന ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി (റ).

ശരീഅത്തിന്റെ വിജ്ഞാനങ്ങളില്‍ അഗാധ പാണ്‌ഡിത്യം നേടിയ മഖ്‌ദൂം കബീര്‍ ത്വരീഖത്തിലും തന്റെ ഇടം കുറിച്ചിട്ടു. കേരളത്തില്‍ ഈ ഗണത്തില്‍ എടുത്തുപറയാവുന്നവരില്‍ ഒന്നാമനാണ്‌ അദ്ദേഹം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയാണ്‌ അദ്ദേഹത്തിലേക്ക്‌ ആളുകളെ ആകര്‍ഷിച്ചത്‌. തന്റെ സമരാഹ്വാനം ജനം ശിരസാവഹിച്ചതും ഈ വ്യക്തിമഹാത്മ്യം കൊണ്ടുതന്നെ. ശൈഖ്‌ ഖുതുബുദ്ദീന്‍(റ) വാണ്‌ അദ്ദേഹത്തിന്റെ ആത്മീയ ഗുരു. ഖാദിരി, ചിശ്‌തി ത്വരീഖത്തുകളുടെ ശൈഖായിരുന്നു ഖുതുബുദ്ദീന്‍(റ). ഒരു മുറബ്ബിയായ ശൈഖ്‌ തന്റെ മുരീദിന്‌ നല്‍കുന്ന `ഖിര്‍ഖ' അദ്ദേഹം നേടിയിരുന്നു. ഖുതുബുദ്ദീന്‍(റ) തന്റെ ഖലീഫയായും മഖ്‌ദൂമിനെ നിശ്ചയിച്ചു. ഇന്ത്യയിലുടനീളം ആത്മീയ വിളക്കു കത്തിച്ചുവെച്ച്‌ ശൈഖ്‌ ഫരീദുദ്ദീന്‍ എന്നിവരുടെ പുത്രന്‍ ശൈഖ്‌ ഇസ്സുദ്ദീന്റെ പുത്രന്‍ ശൈഖ്‌ ഫരീദുദ്ദീന്റെ പുത്രനാണ്‌ ശൈഖ്‌ ഖുതുബുദ്ദീന്‍(റ). ഇതിനുപുറമെ ശഥാരിയ്യാ, സുഹ്‌റവര്‍ദിയ്യ ത്വരീഖത്തുകളും അദ്ദേഹം സമ്പാദിച്ചിരുന്നുവെന്നു ചരിത്രത്തില്‍ കാണുന്നു.

ഉപരിപഠനം കഴിഞ്ഞ്‌ പൊന്നാനിയില്‍ തിരിച്ചെത്തിയ മഖ്‌ദൂം കബീര്‍ അവിടെ ഒരു പള്ളി സ്ഥാപിക്കുകയും ദര്‍സ്‌ ആരംഭിക്കുകയും ചെയ്‌തു. കേരള മുസ്‌ലിംകളുടെ മുഴുവന്‍ നേതൃത്വവും തുടര്‍ന്ന്‌ അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. അന്ന്‌ പൊന്നാനി കോഴിക്കോട്‌ സാമൂതിരിയുടെ ഭരണത്തിന്‌ കീഴിലായിരുന്നു. സാമൂതിരി മഖ്‌ദൂമിലെ നേതൃപാടവം തിരിച്ചറിഞ്ഞ്‌ തന്റെ സാഹിയിയും മുസ്‌ലിംകളുടെ പ്രതിനിധിയുമായി നിശ്ചയിച്ചു. സമുദായത്തിന്‌ രാജാവുമായുള്ള സഹകരണം അനുഗുണമാണെങ്കില്‍ അതു തന്റെ കടമയും ബാധ്യതയുമായിട്ടാണ്‌ അദ്ദേഹം മനസ്സിലാക്കിയത്‌. രാജാവിനു വേണ്ടി വിവിധ രാജാക്കന്മാരുമായി കത്തിടപാടു നടത്തിയത്‌ മഖ്‌ദൂം തങ്ങളായിരുന്നു. പറങ്കികളുടെ ക്രൂരതകള്‍ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പ്പിനു ഭീഷണിയായപ്പോള്‍ ഒരു മതപണ്ഡിതന്‍ എന്ന നിലയിലും ജനനായകന്‍ എന്ന നിലയിലുമുള്ള തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ സൈനുദ്ദീന്‍ മഖ്‌ദൂം ഒന്നാമന്‍ (റ) തയ്യാറായി.

ചലനാത്മകതയാണ്‌ പാണ്ഡിത്യത്തിന്റെ ശരിയായ അടയാളം. അത്‌ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വേണ്ടുവോളമുണ്ടായിരുന്നു. ``തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദ്‌ അബദത്തിസ്സുല്‍ബാന്‍'' എന്ന കാവ്യകൃതിയിലൂടെ അദ്ദേഹം തന്റെ സമൂഹത്തെ സമര സജ്ജരാക്കി. ഈ കൃതിയുടെ കൈയെഴുത്തു പ്രതികള്‍ കേരളത്തിലെ പ്രധാന രാജാക്കന്മാര്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും ഈജിപ്‌ത്‌, തുര്‍ക്കി, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളിലേക്കും അയച്ചുകൊടുത്തിരുന്നു. കോളനിവത്‌ക്കരണത്തിനെതിരെ ലോകചരിത്രത്തില്‍ തന്നെ ഒരു പക്ഷെ, ഒന്നാമത്തെ കൃതിയാവാം ഇത്‌. യാത്രാ സൗകര്യങ്ങള്‍ അത്യന്തം ദുഷ്‌ക്കരമായ ആ കാലഘട്ടത്തില്‍ ഒരു ആഗോള കാഴ്‌ചപ്പാടോടെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ കേരളത്തിന്റെ ഒരു മൂലയില്‍ ജീവിച്ച ഒരു പണ്ഡിതനായി എന്നു പറയുമ്പോഴാണ്‌ മഖ്‌ദൂമിന്റെ ചരിത്ര പ്രസക്തി നമുക്ക്‌ ബോധ്യപ്പെടുക. മഖ്‌ദൂമിന്റെ ആഹ്വാനം മുസ്‌ലിം ഉമ്മത്ത്‌ അക്ഷരം പ്രതി അനുസരിച്ചു. വിവാഹവേദിയില്‍ നിന്ന്‌ പടയങ്കിയണിഞ്ഞ്‌ പറങ്കികളോട്‌ ഏറ്റുമുട്ടാന്‍പോയ കുഞ്ഞാലിമരക്കാര്‍ മഖ്‌ദൂമിന്റെ ശിഷ്യനായിരുന്നു. പറങ്കികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്ന ഒരു കന്യകയെ നടുക്കടലില്‍ നിന്ന്‌ രക്ഷപ്പെടുത്തി നിരവധി പറങ്കികളെ വധിച്ചു. ഒടുവിലദ്ദേഹം വീരമൃത്യുവരിച്ചു. തന്റെ മൃതദേഹം പറങ്കിപ്പട അംഗഛേദം ചെയ്‌തു കടലിലെറിഞ്ഞു. പിന്നീടങ്ങോട്ട്‌ ഒടുങ്ങാത്ത പറങ്കി മുസ്‌ലിം പോരാട്ടം തന്നെയായിരുന്നു. മുസ്‌ലിംകളുടെ ജീവിതത്തിനും വിശ്വാസത്തിനും ഭീഷണിയായ പറങ്കികള്‍ക്കെതിരെ ഒരു നൂറ്റാണ്ടു നീണ്ട കടല്‍ യുദ്ധം നയിച്ച കുഞ്ഞാലിമരക്കാര്‍മാരുടെ യഥാര്‍ത്ഥ പ്രചോദനവും മഖ്‌ദൂം കബീര്‍ തന്നെയായിരുന്നു. സാമൂതിരിയുമായി മരക്കാര്‍മാരെ ബന്ധിപ്പിക്കുന്നത്‌ അദ്ദേഹമാണ്‌. കുഞ്ഞാലി മരക്കാര്‍ മഖ്‌ദൂമിനെ ആത്മീയ നേതാവായിട്ടാണ്‌ കണ്ടത്‌.

ആദ്യാത്മിക വിജ്ഞാനത്തില്‍ സാധാരണക്കാരായ കേരള മുസ്‌ലിംകള്‍ക്ക്‌ ദിശ നിര്‍ണ്ണയിക്കാന്‍ മഖ്‌ദൂം കബീര്‍ `അദ്‌കിയ' എന്ന പദ്യകൃതി രചിച്ചു. പില്‍ക്കാലത്ത്‌ തസവുഫിന്റെ ഉയര്‍ന്ന വിതാനത്തിലെത്തിയ പലര്‍ക്കും ഈ കാവ്യം വഴികാട്ടിയിട്ടുണ്ട്‌.

കേവലമായ ഒരു അധിനിവേശ വിരുദ്ധ പോരാട്ടമല്ല; ശക്തമായ ആത്മീയ അടിത്തറയില്‍ അധിഷ്‌ഠിതമായിട്ടായിരുന്നു അദ്ദേഹം നയിച്ച ധര്‍മ്മ സമരം. അതുകൊണ്ടുതന്നെ മലബാറിന്റെ സാംസ്‌കാരിക തനിമയില്‍ വിള്ളല്‍ വീഴ്‌ത്താന്‍ പറങ്കി കടല്‍ ചെകുത്താന്‍മാര്‍ക്കായില്ല. ഇതിന്റെ മറുവശത്ത്‌ ഗോവന്‍ തീരങ്ങള്‍ നാം കാണുന്നു. അവിടെ നിലനിന്നിരുന്ന സംസ്‌ക്കാരവും ഭാഷയും പോലും അധിനിവേശത്തിന്റെ കിരാതവാഴ്‌ചയ്‌ക്കു കീഴില്‍ ഞെരിഞ്ഞമര്‍ന്നു. മലബാറാവട്ടെ പോര്‍ച്ചുഗീസ്‌ വിരുദ്ധ പോരാട്ടങ്ങള്‍ അറബിയിലും അറബി മലയാളത്തിലുമായി തുല്യതയില്ലാത്ത ഒട്ടേറെ പദ്യഗദ്യ കൃതികളുടെ രചനയ്‌ക്ക്‌ വഴിവെച്ചു. അധിനിവേശം അതിന്റെ രൂപവും ഭാവവും മാറി പ്രത്യക്ഷപ്പെടുന്ന വര്‍ത്തമാനകാലത്തുപോലും നമ്മുടെ ദിശ നിര്‍ണ്ണയിക്കാന്‍ കരുത്തുള്ളവയാണ്‌ `തഹ്‌രീള്‌' മുതലങ്ങോട്ടുള്ള അധിനിവേശവിരുദ്ധ സാഹിത്യങ്ങള്‍.

ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമനാണ്‌ പോര്‍ച്ചുഗീസ്‌ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ ആശയബലം നല്‍കിയ മറ്റൊരു പരിഷ്‌ക്കര്‍ത്താവ്‌.

ഒന്നാം മഖ്‌ദൂമിന്റെ മൂന്നാമത്തെ പുത്രനായ ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലിയുടെ പുത്രനാണ്‌ മഖ്‌ദൂം രണ്ടാമന്‍. അദ്ദേഹം പൊന്നാനിയിലെ പഠനത്തിനുശേഷം മക്കയിലേക്കുപോയി. തിരിച്ചുവരുമ്പോള്‍ പോര്‍ച്ചുഗീസ്‌ അതിക്രമങ്ങള്‍ അതിന്റെ പാരമ്യതയിലെത്തിയ സന്ദര്‍ഭമായിരുന്നു. പണ്‌ഡിത ധര്‍മ്മം നിര്‍വ്വഹിക്കാന്‍ നിശ്ചയിച്ച മഖ്‌ദൂം സമൂഹത്തെ പറങ്കിവിരുദ്ധ പോരാട്ടത്തിലേക്ക്‌ പ്രചോദിപ്പിക്കാനായി രചിച്ച കൃതിയാണ്‌ `തുഹ്‌ഫതുല്‍ മുജാഹിദീന്‍'. അടിസ്ഥാനപരമായി `തഹ്‌രീളു'പോലെത്തന്നെ അക്രമത്തിനും നീതിനിഷേധത്തിനുമെതിരെയുള്ള പ്രതിരോധാത്മക സമരത്തിന്‌ ആശയക്കരുത്തു പകരുന്നതാണ്‌ `തുഹ്‌ഫതുല്‍ മുജാഹിദീനും'. കേരളത്തില്‍ അറിയപ്പെട്ട ഒന്നാമത്തെ ആധികാരിക ചരിത്രകൃതികൂടിയാണ്‌ `തുഹ്‌ഫ'. ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ ചരിത്രത്തിന്റെ പിന്തുണയും പിന്‍ബലവും അനിവാര്യമാണെന്നു ശൈഖ്‌ മഖ്‌ദൂം തിരിച്ചറിഞ്ഞിരിക്കണം.

നിലവിലുള്ള ഭരണ വ്യവസ്ഥകളോടും സംവിധാനങ്ങളോടും പൂര്‍ണമായും ചേര്‍ന്നുനിന്നുകൊണ്ടാണ്‌ `തുഹ്‌ഫ' രചിക്കപ്പെട്ടത്‌. കൃതി സമര്‍പ്പിക്കുന്നതു തന്നെ ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ ഭരണാധികാരിയായിരുന്ന ബീജാപൂര്‍ സുല്‍ത്താനാണ്‌. സുല്‍ത്താന്റെ സഹായം മലബാര്‍ മുസ്‌ലിംകള്‍ക്കുണ്ടാവണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കോഴിക്കോട്ടെ പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ഖാളി മുഹമ്മദ്‌ ബ്‌നു അബ്‌ദില്‍ അസീസ്‌ (റ) വാണ്‌ മുസ്‌ലിം മുന്നേറ്റത്തിന്‌ കരുത്തുപകര്‍ന്ന മറ്റൊരു മഹാന്‍. അഞ്ഞൂറോളം കൃതികള്‍ പദ്യവും ഗദ്യവുമായി അദ്ദേഹം രചിച്ചിട്ടുണ്ട്‌.

കേരള മുസ്‌ലിംകളെ ആത്മീയ നിര്‍വൃതിയില്‍ കുടിയിരുത്തിയ `മുഹ്‌യിദ്ദീന്‍ മാല' എന്ന മഹാകാവ്യം ഖാളി മുഹമ്മദിന്റെ സൃഷ്‌ടിയാണ്‌. എ.സി. 1571-ല്‍ സാമൂതിരിയുടെ നായര്‍പടയും മുസ്‌ലിം പോരാളികളും ചേര്‍ന്ന്‌ ചാലിയത്തെ പോര്‍ച്ചുഗീസ്‌ കോട്ട പിടിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണീ കാവ്യം രചിക്കുന്നത്‌. സമരക്കളത്തില്‍ വാളെടുത്തു പോരാടിയ മഹാനാണ്‌ ഖാളി മുഹമ്മദ്‌(റ).

കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ മറ്റൊരു ചാലക ശക്തിയായി വര്‍ത്തിച്ചത്‌ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ മതപ്രബോധനം നിര്‍വ്വഹിച്ച ജിഫ്രി തങ്ങന്മാരായിരുന്നു. ഖാദിരി ത്വരീഖത്തിന്റെ ശൈഖായിരുന്നു പ്രവാചകരുടെ സന്താനപരമ്പരയില്‍പ്പെട്ട ജിഫ്രി(റ). യമനിലെ ഹളര്‍മൗത്താണ്‌ ജിഫ്രി തങ്ങന്മാരുടെയും നാട്‌. മഖ്‌ദൂം കുടുംബവുമായി ജിഫ്രി കുടുംബത്തിന്‌ വൈവാഹിബന്ധവും ഉണ്ടായിരുന്നു. ജിഫ്രി കുടുംബത്തിന്റെ നവോത്ഥാന യജ്ഞങ്ങളെ പിന്തുടര്‍ന്ന്‌ സമൂഹത്തെ സമുദ്ധരിക്കുന്നതില്‍ നേതൃത്വം നല്‍കിയ മഹാനാണ്‌ യമനില്‍ ബാഅലവി കുടുംബത്തില്‍ നിന്നും ആദ്യം കോഴിക്കോടും പിന്നീട്‌ മമ്പുറത്തുമെത്തിയ സയ്യിദ്‌ അലവി തങ്ങള്‍ (റ). മലബാറില്‍ പോര്‍ച്ചിഗീസുകാരുടെ യുഗം അവസാനിക്കുകയും ബ്രിട്ടീഷുകാര്‍ വ്യാപകമായി മര്‍ദ്ദനം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ തങ്ങളുടെ ആഗമനം. മമ്പുറത്തു മാത്രമല്ല ഏറനാട്‌, വെള്ളുവനാട്‌ താലൂക്കുകളില്‍ പരന്നുകിടക്കുന്നതായിരുന്നു മമ്പുറം തങ്ങളുടെ പരിഷ്‌ക്കരണ യത്‌നങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചും ജനങ്ങളെ തെറ്റായ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചും മമ്പുറം തങ്ങള്‍ തന്റെ കാലത്തെ ഏറ്റവും സ്വാധീനമുള്ള നേതൃത്വമായി വളര്‍ന്നിരുന്നു. ആത്മീയമായ ശുദ്ധീകരണത്തിലൂടെ ധാരാളം ശിഷ്യഗണങ്ങളെ അദ്ദേഹം സമ്പാദിച്ചു. ഖുതുബുസ്സമാന്‍ എന്ന അപരനാമത്തിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്‌.

ബ്രിട്ടീഷ്‌തേര്‍വാഴ്‌ചക്ക്‌ എതിരെ മുസ്‌ലിംകളെ സമര സജ്ജരാക്കിക്കൊണ്ട്‌ മമ്പുറം തങ്ങള്‍ എഴുതി മഹല്ലുകള്‍ തോറും വിതരണം ചെയ്യപ്പെട്ട കൃതിയായരുന്നു `സൈഫുല്‍ബത്താര്‍ അലാമന്‍ യുവാലില്‍ കുഫ്‌ഫാര്‍'. അധിനിവേശത്തിനെതിരെ മുസ്‌ലിം സമൂഹം എടുക്കേണ്ട ശരിയായ നിലപാട്‌ വ്യക്തമാക്കുകയാണീ കൃതി.

ശരിയായ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ വക്താവായിരുന്നു മമ്പുറം തങ്ങള്‍. തികച്ചും പക്വതയാര്‍ന്ന തീരുമാനങ്ങളെ തങ്ങള്‍ കൈകൊണ്ടിട്ടുള്ളൂ. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച `ഭിന്നിപ്പിച്ചു ഭരിക്കല്‍' തന്ത്രം ഏറ്റവും കൂടുതല്‍ നഷ്‌ടം വരുത്തിയ നാടുകളിലൊന്നാണ്‌ മലബാര്‍. ജന്മിമാരെ മുസ്‌ലിം കുടിയാന്മാര്‍ക്കെതിരെ തിരിച്ചുവിടുകയും നീണ്ടകാലത്തെ സംഘട്ടനങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്‌ത കുതന്ത്രം തിരിച്ചറിയണമെന്ന്‌ തങ്ങള്‍ ഇന്ത്യക്കാരോട്‌ ആഹ്വാനം ചെയ്‌തു. മുട്ടിയാറ സംഘട്ടനത്തില്‍ ഒട്ടേറെ മുസ്‌ലിം പ്രമുഖര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ കാരണക്കാര്‍ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാല്‍ അവരോട്‌ സന്ധിയില്ലാ സമരം നടത്തല്‍ അനിവാര്യമാണെന്ന സന്ദേശമാണ്‌ `സൈഫുല്‍ ബത്താര്‍' നല്‍കിയത്‌.

ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ടുവെക്കുന്നതിനും എത്രയോ മുമ്പ്‌ `സൈഫുല്‍ ബത്താറി'ലൂടെ ബ്രിട്ടീഷുകാരോട്‌ നിസ്സഹകരിക്കേണ്ടതിന്റെ ആവശ്യകത തങ്ങള്‍ നല്‍കി.

മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച `ഉദ്ദത്ത്‌' എന്ന കൃതിയും പരിഷ്‌കരണ സംരഭങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കിയ കൃതിയാണ്‌. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഈ കൃതി നിരോധിക്കുകയും അതിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന്‌ സ്വദേശം വിടേണ്ടി വരികയും വന്നു.

മമ്പുറം തങ്ങളുടെ സമകാലികനും ആത്മീയ ശിഷ്യനുമായ വെളിയങ്കോട്‌ ഉമര്‍ഖാസി(റ) വാണ്‌ മറ്റൊരു നവോത്ഥാന നായകന്‍. നികുതി നിഷേധമടക്കമുള്ള ധീരമായ സമരമുറകളിലൂടെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ക്രൂരതകളോട്‌ പ്രതികാരം ചോദിച്ച ധീരനായ ദേശാഭിമാനിയായിരുന്നു ഉമര്‍ ഖാസി (റ).

`മുഹിമ്മാത്തുല്‍ മുഅ്‌മിനീ' ന്റെ കര്‍ത്താവ്‌ താനൂര്‍ ഖിലാഫത്ത്‌ കമ്മിറ്റി സെക്രട്ടറിയായിരുന്ന ആമിനുമ്മാന്റകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ അവര്‍കള്‍ ഈ ഗണത്തില്‍ അവസാനം വരുന്നയാളാണ്‌.

മഖ്‌ദൂം ഒന്നാമന്‍ മുതല്‍ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്തു സമര നേതാക്കള്‍ വരെയുള്ള സാദാത്തുക്കളും പണ്ഡിതരും തന്നെയാണ്‌ കഴിഞ്ഞ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാന്‍ നമ്മെ പ്രാപ്‌തരാക്കിയതും. അധിനിവേശം കടന്നു ചെന്നിടത്തൊക്കെ അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാറ്റിയപ്പോഴും മലയാളി മുസ്‌ലിം മനസ്സില്‍ പാരമ്പര്യത്തിന്റെ കണ്ണികള്‍ വിടാതെ പിന്തുടരാനുള്ള കരുത്ത്‌ പകര്‍ന്നത്‌ ഇവര്‍ ഉണ്ടാക്കിയെടുത്ത അവബോധമാണ്‌. ആത്മീയമായ ഒരു ഉറച്ച അടിത്തറയില്‍ സമുദായത്തെ ഒന്നടങ്കം കോര്‍ക്കാനായത്‌ അസ്‌തിത്വം സംരക്ഷിക്കുന്നതില്‍ വലിയ നേട്ടമായി. കര്‍മശാസ്‌ത്ര രംഗത്ത്‌ ശാഫീ മദ്‌ഹബില്‍ സമുദായത്തെ ഒന്നിപ്പിക്കാനായതും മുസ്‌ലിം ഐക്യത്തിലെ ഒരു നാഴികക്കല്ലായി. വിവിധ മദ്‌ഹബു വീക്ഷണം മുതല്‍ ശിആ ആഭിമുഖ്യം വരെയുള്ള നേതാക്കള്‍ ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്‌. എന്നാല്‍ മഖ്‌ദൂമുമാര്‍ പൊന്നാനിയിലൂടെ വളര്‍ത്തിയെടുത്ത മഹത്തായ കര്‍മശാസ്‌ത്ര പാരമ്പര്യം തുല്യതയില്ലാത്തതാണ്‌. സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമന്‍(റ) രചിച്ച `ഫത്‌ഹുല്‍ മുഈന്‍' എന്ന കര്‍മശാസ്‌ത്ര കൃതിഭൂവന പ്രശസ്‌തമാണ്‌. അല്‍ അസ്‌ഹറില്‍ വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മാത്രം സമഗ്രമാണത്‌. ലോകപ്രശസ്‌ത പണ്ഡിതരാണ്‌ അതിന്‌ വ്യാഖ്യാനമെഴുതിയിട്ടുള്ളത്‌. മദ്‌ഹബു നിഷേധമെന്ന പ്രതിലോമ നവോത്ഥാനം ഉടലെടുക്കുന്നതുവരെ കേരള മുസ്‌ലിംകളുടെ കര്‍മജീവിതത്തിന്റെ അവസാന വാക്കായിരുന്നു ഈ കൃതി. കര്‍മശാസ്‌ത്രത്തെ വരണ്ടുണങ്ങിയ വിഷയമായി ചിത്രീകരിക്കുന്നവര്‍ക്ക്‌ കര്‍മമണ്‌ഡലത്തില്‍ അതുണ്ടാക്കിയ ഏകതയുടെ വില മനസ്സിലാവില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വ്യത്യസ്‌തമായി നിത്യജീവിതത്തില്‍ മതത്തിന്റെ ഇടപെടല്‍ കേരളീയ സമൂഹത്തില്‍ കണിശമായി ഇപ്പോഴും തുടരുന്നതും ചിന്താപരമായ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെങ്കിലും കര്‍മശാസ്‌ത്ര സംബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും സജീവത നിലനിര്‍ത്തുന്നതും ചെറിയ കാര്യമല്ല. ഫിഖ്‌ഹ്‌ മതത്തിന്റെ അവസാന വാക്കല്ല എന്നു വാദിക്കാം. പക്ഷേ, കഴിഞ്ഞ കാലത്ത്‌ ഇസ്‌ലാമിക ലോകത്ത്‌ ഏറ്റവും വലിയ ഗവേഷണങ്ങളും ചര്‍ച്ചകളും ഗ്രന്ഥരചനയും നടന്നത്‌ ഈ രംഗത്താണ്‌. ആധുനിക നവോത്ഥാന വാദികളാണ്‌ കര്‍മശാസ്‌ത്രത്തിന്റെ ആധികാരികതയെ ആദ്യം ചോദ്യം ചെയ്‌തത്‌. പിന്നെ വ്യാജ ത്വരീഖത്തുകളും. വിവിധ ത്വരീഖത്തുകളുടെ ശൈഖുമാരായിരുന്ന നടേ പരാമര്‍ശിച്ച മഹത്തുക്കളൊക്കെ ജനങ്ങളെ കര്‍മശാസ്‌ത്രസംബന്ധമായ ഒരു പശ്ചാത്തലത്തിലാണ്‌ വളര്‍ത്തിയത്‌. കര്‍മശാസ്‌ത്ര ഗ്രന്ഥരചനയ്‌ക്ക്‌ അവര്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്‌തു.

ആധുനികതയുടെ ജീര്‍ണതകള്‍

കേരള മുസ്‌ലിം ചരിത്രത്തെ രണ്ടായി കാണണം. ഒന്ന്‌ അധിനിവേശ വിരുദ്ധ പോരാട്ട കാലത്തേത്‌. മറ്റൊന്ന്‌ ആധുനികത അതിന്റെ സര്‍വ്വ ജീര്‍ണതകളോടെയും അവരെ ആവേശിച്ച കാലത്തേത്‌.

നീണ്ട കാലത്തെ പോരാട്ട പാരമ്പര്യത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ക്ക്‌ സ്വന്തമായ ഒരു ഭാഷ, വേഷം, സംസ്‌കാരം, ജീവിതരീതി എന്നിവ രൂപപ്പെടുത്തിയെടുക്കാനായിരുന്നു. വിശ്വാസത്തിലെ ആര്‍ജ്ജവമാണ്‌ അവരുടെ ഏറ്റവും വലിയ സവിശേഷതയായി വര്‍ത്തിച്ചത്‌. ഏതെല്ലാം തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടും തങ്ങളുടെ അസ്‌തിത്വം വലിയ പരിക്കുകള്‍ കൂടാതെ സംരക്ഷിക്കാന്‍ പോരാട്ട കാലത്ത്‌ മുസ്‌ലിം സമുദായത്തിനായിരുന്നു. അവര്‍ക്ക്‌ ദിശാബോധം നല്‍കിയ നേതൃത്വം പക്വവും ആത്മീയ ചൈതന്യങ്ങളാല്‍ പ്രചോദിതവുമായിരുന്നുവെന്നതാണ്‌ ഈ നേട്ടത്തിനു കാരണം. ബ്രിട്ടീഷ്‌ കാലഘട്ടത്തില്‍ പ്രത്യേകിച്ച്‌ മമ്പുറം തങ്ങന്മാരുടെ കാലത്തിനുശേഷം മലബാറില്‍ സമ്പന്നരായ മുസ്‌ലിം ജന്മിമാരെയും ഉദ്യോഗസ്ഥന്മാരെയും ഇംഗ്ലീഷ്‌ സര്‍ക്കാര്‍ വളര്‍ത്തിയെടുത്തിരുന്നു. മുള്ളുകൊണ്ട്‌ മുള്ളെടുക്കുക എന്ന തന്ത്രമായിരുന്നു അവര്‍ പ്രയോഗിച്ചത്‌. മലബാര്‍ കലാപങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഹിന്ദു ജന്മിമാര്‍ക്കൊപ്പം മുസ്‌ലിം പ്രഭുക്കള്‍ക്കുനേരെയും പലയിടങ്ങളിലും ആക്രമണമുണ്ടായി എന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മുസ്‌ലിംകളില്‍ ഒരു വിഭാഗത്തെ സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ചട്ടുകങ്ങളാക്കി ഉപയോഗിച്ചുവെന്നതു പരക്കെ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌. പുരോഗമനവാദികള്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ള മക്തിതങ്ങള്‍ ബ്രിട്ടീഷ്‌ അനുകൂല നിലപാടെടുത്ത പണ്ഡിതനായിരുന്നു.

നിരപരാധികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനെതിരെ പണ്ഡിതന്മാര്‍ രംഗത്തു വന്നിട്ടുണ്ടെന്നത്‌ മറ്റൊരു വസ്‌തുതയാണ്‌. പലപ്പോഴും സമരങ്ങള്‍ വഴിമാറിയപ്പോള്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന നിലപാടും ഉണ്ടായിട്ടുണ്ട്‌. ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നുപോലും ഇത്തരം നീക്കമുണ്ടായിട്ടുണ്ട്‌. ബ്രീട്ടീഷ്‌ മേല്‍ക്കോയ്‌മയില്‍ സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്‌പോലും തയ്യാറായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടല്ലോ.

1921 ലെ മലബാര്‍ കലാപത്തിനുശേഷം മലബാറില്‍ നിന്നു തിരുവിതാംകൂറിലേക്കു പലായനം ചെയ്‌ത ചില മതപണ്ഡിതന്മാര്‍ സമ്പന്നരായ ചില മുസ്‌ലിം കുടുംബങ്ങളുടെ തണലിലാണ്‌ അഭയം തേടിയത്‌. തികച്ചും ഭൗതിക താല്‍പര്യങ്ങളാണ്‌ കൊടുങ്ങല്ലൂര്‍ പ്രസ്ഥാനമെന്ന `ഐക്യ സംഘ'ത്തിന്റെ രൂപീകരണത്തിന്‌ പ്രചോദനമായത്‌. സമ്പന്നരായ മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന അനൈക്യവും തര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. തര്‍ക്കങ്ങള്‍ മിക്കവാറും സാമ്പത്തികമായിരുന്നുവെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇതേ പ്രവാസകാലത്താണ്‌ വഹാബി ആശയങ്ങളുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്‌.

മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌ സമരവീര്യത്തിനു കരുത്തുപകരുന്നതെന്നു ഇവര്‍ പ്രചരിപ്പിക്കുന്നത്‌ ഇതിനെ തുടര്‍ന്നാണ്‌. മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയ ചൈതന്യങ്ങളുടെ ഉറവിടങ്ങള്‍ അധിനിവേശ ശക്തികള്‍ എക്കാലവും ഭയപ്പെട്ടിരുന്നതാണ്‌. `മന്‍കൂസ്‌ മൗലീദ്‌' ഓതിയും `മുഹ്‌യിദ്ദീന്‍ റാതീബ്‌' ചൊല്ലിയുമാണ്‌ ജന്മിമാര്‍ക്കും ഭരണകൂടത്തിനുമെതിരായ എല്ലാ സമരങ്ങള്‍ക്കും മുസ്‌ലിംകള്‍ പുറപ്പെട്ടിരുന്നത്‌. മമ്പുറം തങ്ങള്‍ ഒരു അദൃശ്യ ശക്തിയായി മുസ്‌ലിം മനസ്സുകളില്‍ പ്രകമ്പനം സൃഷ്‌ടിച്ചിരുന്നു.

മലബാര്‍ കലാപത്തില്‍ ചില ഗുരുതരമായ വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെന്നതു വാസ്‌തവമാണ്‌. എന്നാല്‍ കലാപത്തിന്റെ ശരിയായ പ്രചോദനങ്ങള്‍ ഒരിക്കലും നിരാകരിക്കപ്പെടാവുന്ന മതവ്യാഖ്യാനങ്ങള്‍ കണ്ടെത്താനാവില്ല. അതിനുമുമ്പ്‌ നടന്ന സര്‍വകലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത്‌ മതപണ്ഡിതരും ആത്മീയ നേതാക്കളുമായിരുന്നു.

മുസ്‌ലിംകളുടെ ആത്മീയ ശക്തി തകര്‍ക്കുകയെന്നത്‌ ബ്രിട്ടീഷുകാരുടെ എക്കാലത്തെയും വലിയ ലക്ഷ്യമായിരുന്നു. അന്ധവിശ്വാസവും അനാചാരവും അവര്‍ മുസ്‌ലിംകളുടെ പേരില്‍ ആരോപിച്ചതാണെന്ന്‌ സായിപ്പ്‌ എഴുതിയ ചരിത്രങ്ങളിലൊക്കെ കാണാനാവും.

ആധുനികതയോടുള്ള ആര്‍ത്തിയില്‍ കൊടുങ്ങല്ലൂര്‍ പ്രസ്ഥാനക്കാര്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങളില്‍ ഏറ്റവും പ്രധാനം ഇവയായിരുന്നു.

മുസ്‌ലിംകളില്‍ ആധുനിക വിദ്യാഭ്യാസം വളര്‍ത്തുക വഴി അവരില്‍ വ്യാപകമായ ജീര്‍ണതകള്‍ ഇല്ലായ്‌മ ചെയ്യുക. വഹാബീ ആശയങ്ങള്‍ ഇതിനവര്‍ക്ക്‌ പ്രചോദനമായി എന്നുമാത്രം. തങ്ങള്‍ വന്നവഴിയും തങ്ങളുടെ ചിന്തയെ രൂപപ്പെടുത്തിയ ജ്ഞാനപരിസരവും പശ്ചാത്തലവും തള്ളിപ്പറഞ്ഞുകൊണ്ടാണ്‌ അവര്‍ ആശയവ്യതിരിക്തത വരുത്തിയത്‌. ഇരുപതാം നൂറ്റാണ്ടിന്റെ മുമ്പുള്ള സകല നവോത്ഥാന പാരമ്പര്യങ്ങളും അക്കൂട്ടര്‍ തമസ്‌ക്കരിക്കുകയായിരുന്നു.

ശരിയായ ഇസ്‌ലാമിക പാരമ്പര്യത്തിനു പ്രചോദനമായ നവോത്ഥാന നായകരെ തള്ളിപ്പറഞ്ഞുകൊണ്ടാണ്‌ ആധുനികതയുടെ വക്താക്കള്‍ ജനങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. ആശയാടിത്തറ രൂപപ്പെടുത്തുന്ന തിരക്കില്‍ മുറിഞ്ഞുപോയ വേരുകളെകുറിച്ച്‌ ഇവര്‍ക്ക്‌ വ്യാകുലതയും വേവലാതിയുമുണ്ടായിരുന്നില്ല. സൈനുദ്ദീന്‍ മഖ്‌ദൂം(റ), മമ്പുറം തങ്ങള്‍(റ), ഉമര്‍ഖാളി(റ) തുടങ്ങിയവരെ മാത്രമല്ല; മുസ്‌ലിം സമൂഹത്തിനിടയില്‍ ആഗോളതലത്തില്‍ സ്വീകാര്യരായ പരിഷ്‌കര്‍ത്താക്കളെപോലും പുതിയ നവോത്ഥാനത്തിന്റെ അവകാശികള്‍ നിഷ്‌കരുണം ആക്രമിക്കുകയുണ്ടായി.

ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ശങ്കരാചാര്യരോട്‌ ഉപമിക്കുകയും മുഹ്‌യദ്ദീന്‍മാലയോടുള്ള വിരോധം കാരണം ശൈഖ്‌ അവര്‍കളെ പൊതുവേദിയില്‍ പരിഹസിക്കുകയും ചെയ്യുന്ന അപകടം അക്കാലത്തുണ്ടായിരുന്നു. വഹാബി പ്രഭാഷകനായിരുന്ന കൂട്ടായി അബ്‌ദുല്ല ഹാജിയുടെ പ്രസംഗത്തിലെ ഇത്തരമൊരു അനുഭവം പ്രമുഖ ജമാഅത്ത്‌ പണ്ഡിതന്‍ കെ.എന്‍. അബ്‌ദുല്ല മൗലവി ഓര്‍മിക്കുന്നുണ്ട്‌(പ്രബോധനം 2006 ജനു. 28).

തങ്ങള്‍ മുസ്‌ലിംകള്‍ക്കുമേല്‍ ആരോപിച്ച യാഥാസ്‌ത്‌കികത്വത്തോടും അനാചാരങ്ങളോടുമുള്ള വിദ്വേഷം കാരണം മഹത്തായ മതപാരമ്പര്യങ്ങളെ അപ്പാടെ നിഷേധിക്കുന്നതിലേക്ക്‌ ആദ്യഘട്ടത്തില്‍ പുരോഗമന തീവ്രത വികാസം പ്രാപിച്ചിരുന്നു. രണ്ടാംതലമുറ ഇതൊക്കെ ശരിയായ മതമായിത്തന്നെ തെറ്റിദ്ധരിക്കുകകൂടി ചെയ്‌തതോടെ ആധുനികതയുടെ ജീര്‍ണത നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പൂര്‍ണാധിപത്യം നേടുകയായിരുന്നു. സമ്പന്നതയോട്‌ ഒട്ടിനിന്ന ഇവരുടെ പരിഷ്‌കരണത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത്‌ പലിശയെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു. `ഹീലത്തുരിബാ' എന്നപേരില്‍ പ്രമാദമായ ഒരു വിഷയം പുരോഗമന പ്രസ്ഥാനക്കാരുടെ ആദ്യതലമുറയില്‍ ഉണ്ടായിരുന്നു. കെ.എം. മൗലവി അക്കാലത്ത്‌ ബാങ്ക്‌ പലിശയെ ന്യായീകരിച്ചുകൊണ്ട്‌ `രിസാലതുന്‍ഫില്‍ബങ്ക്‌' എന്ന ഒരു കൃതി തന്നെ രചിച്ചു.

ഒരേസമയം വഹാബിസമെന്ന യാഥാസ്‌തികത്വത്തെ സ്വീകരിക്കുകയും ആധുനികതയെ പ്രയോഗവത്‌കരിക്കുകയുമാണ്‌ അക്കാലത്ത്‌ കേരളത്തിലെ പരിഷ്‌കരണ വാദികള്‍ ചെയ്‌തത്‌.

ആധുനിക നവോത്ഥാനം മനുഷ്യകേന്ദ്രീകൃതമായ ചിന്തയും ശാസ്‌ത്രവും ജീവിത വീക്ഷണവുമാണ്‌ മുന്നോട്ടുവെക്കുന്നത്‌. പാശ്ചാത്യന്റെ കണ്ണില്‍ കേന്ദ്ര ബിന്ദുവായിട്ടുള്ളത്‌ എന്നും മനുഷ്യന്‍ മാത്രമാണ്‌. `മനുഷ്യന്‍' പ്രധാനമാകുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ യുക്തിയാണ്‌ സര്‍വ്വകാര്യങ്ങളുടെയും മാപിനിയായി വര്‍ത്തിക്കുക. ഗ്രീക്ക്‌ തത്ത്വശാസ്‌ത്രത്തില്‍ നിന്ന്‌ ഉത്ഭൂതമായ ആധുനിക യൂറോപ്യന്‍ മുന്നേറ്റം മനുഷ്യയുക്തിയെ ദൈവമായി പ്രതിഷ്‌ഠിക്കുകയായിരുന്നു. ആധുനികതയുടെ അളവുകോല്‍ വെച്ച്‌ മതത്തെയും മതാചാരങ്ങളെയും സമീപിച്ച കേരളത്തിലെ ഉല്‍പതിഷ്‌ണുകള്‍ അറിഞ്ഞോ അറിയാതെയോ യുക്തിയുടെ കെണിയില്‍ അകപ്പെട്ടുപോവുകയും മതത്തിന്റെ സൗന്ദര്യാത്മകമായ മുഴുവന്‍ വശങ്ങളും നിരാകരിക്കുകയും ചെയ്‌തു. ചെരിപ്പിനൊപ്പിച്ച്‌ കാല്‍ മുറിച്ചപ്പോള്‍ മതം വരണ്ടുണങ്ങിയ ഏതാനും അക്ഷരക്കൂട്ടമായി മാറുകയാണുണ്ടായത്‌.

ആത്മീയതയുടെ വിതാനത്തിലേക്ക്‌ മനുഷ്യനെ കൈപ്പിടിച്ചുയര്‍ത്തുന്ന സര്‍വ്വവും അനാചാരവും അന്ധവിശ്വാസവുമാകുന്നത്‌ അങ്ങനെയാണ്‌. വിശുദ്ധ ഖുര്‍ആനിലും തിരുഹദീസുകളിലും മനുഷ്യയുക്തിക്കു നിരക്കാത്ത ആശയങ്ങള്‍ മുഴുവന്‍ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥിതിവിശേഷം വളര്‍ന്നുവന്നതും അങ്ങനെയാണ്‌. ഉല്‍പതിഷ്‌ണുപണ്ഡിതരില്‍ ഈ യുക്തിയുടെ സ്വാധീനം ഏറിയും കുറഞ്ഞും കാണാം. യുക്തിയുടെ സീമകള്‍ വിശാലമാക്കിയവരില്‍ പലരും പുരോഗമനത്തിന്റെ പേരില്‍ ഉല്‍പതിഷ്‌ണുക്കൂട്ടത്തില്‍ നിന്നുപോലും നിഷ്‌ക്കാസിതരായിട്ടുണ്ട്‌. സി.എന്‍. അഹ്‌മദ്‌ മൗലവി ഇവരില്‍ ഒന്നാമനാണ്‌. ചേകനൂര്‍ മൗലവി പുരോഗമന യുക്തിവാദം മൂത്ത്‌ മതത്തിന്റെ തന്നെ വേലിക്കെട്ടുകള്‍ ഭേദിക്കുമാറ്‌ അപകടകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയയാളാണ്‌. ആധുനിക പരിഷ്‌കരണവാദികള്‍ക്ക്‌ ഇത്തരക്കാര്‍ പോലും പലപ്പോഴും പൂജ്യരാവുന്നത്‌ തങ്ങളുടെ ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള മതയുക്തിവാദത്തിന്റെ സ്വാധീനം കൊണ്ടാണ്‌.

ശരിയായ യുക്തി ഒരിക്കലും ഇസ്‌ലാമിക നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാകില്ലെന്നത്‌ സത്യമാണ്‌. എന്നാല്‍ മനുഷ്യ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍ നിന്ന്‌ ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നവര്‍ക്കൊക്കെ ബാധിച്ചിട്ടുള്ള മഹാരോഗമാണ്‌ അമിതമായ ആത്മവിശ്വാസവും അതില്‍ നിന്നുണ്ടാകുന്ന അഹംഭാവവും. അതിന്റെ അനന്തര ഫലമായിരുന്നു അവര്‍ തങ്ങളുടെ ബുദ്ധിയെ വിധികര്‍ത്താക്കളാക്കി നിശ്ചയിച്ചുവെന്നത്‌. ഖവാരിജ്‌, മുഅ്‌തസില ചിന്താഗതി യുക്തിവാദത്തില്‍ നിന്നു പിറവികൊണ്ടതാണ്‌. ഈ ഗണത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ എ.അബ്‌ദുസ്സലാം സുല്ലമി. വഹാബി പ്രസ്ഥാനത്തിന്‌ ആശയാടിത്തറ പണിയുന്നതില്‍ അദ്വിതീയമായ സ്ഥാനം വഹിച്ച ഹദീസ്‌ ഗവേഷകനായിട്ടാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്‌. അദ്ദേഹം ഏറ്റവും പുതിയ ഗവേഷണമനുസരിച്ച്‌ ഇമാം ബുഖാരി പോലും ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളില്‍ യുക്തിക്കുയോജിക്കാത്തവയെ കുറിച്ച്‌ പുനരാലോചന ആവശ്യപ്പെടുന്നുണ്ട്‌. ഹദീസ്‌ നിഷേധത്തിന്റെ അപകടം പിടിച്ച ഒരു ഇനമാണിത്‌.

ഖിയാമത്തിന്റെ അടയാളങ്ങളായി എണ്ണിയിട്ടുള്ള ദജ്ജാല്‍, യഅ്‌ജൂജ്‌-മഅ്‌ജൂജ്‌ പടിഞ്ഞാറുനിന്നുള്ള സൂര്യോദയം എന്നിവയും സിഹ്‌റ്‌, മന്ത്രം, ഇസ്‌റാഅ്‌, മിഅ്‌റാജ്‌, തവസ്സുല്‍, ഇസ്‌തിഗാസ, മുഅ്‌ജിസത്ത്‌, കറാമത്ത്‌, ഖുതുബ പരിഭാഷ, സ്‌ത്രീ ജുമുഅ, ഖബ്‌ര്‍ സിയാറത്ത്‌ തുടങ്ങി വഹാബികള്‍ കഴിഞ്ഞ കാലത്ത്‌ വിവാദമാക്കിയ വിഷയങ്ങളുടെയൊക്കെ പിന്നില്‍ വികലമായ ഒരു യുക്തി ബോധത്തിന്റെയും അതിനെ തുടര്‍ന്നുള്ള വഴിതെറ്റിയ ഗവേഷണത്തിന്റെയും സ്വാധീനം കാണാനാവും.

ആധുനിക കാഴ്‌ചപ്പാടില്‍ മനുഷ്യന്‍ പരിണാമ സിദ്ധാന്തപ്രകാരം അതിജീവിച്ച അവസാന മൃഗമാണ്‌. വിശേഷ ബുദ്ധികൊണ്ട്‌ പ്രകൃതിയെ അവന്‍ കീഴടക്കിയിട്ടുണ്ട്‌. ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്നു അവന്‍ വിശ്വസിക്കുന്നത്‌ അതിനാലാണ്‌. പുരോഗമനം തലക്കുപിടിച്ച ആധുനിക പരിഷ്‌കര്‍ത്താക്കള്‍ ഇതിനെ പുനര്‍വായന ചെയ്യുമ്പോള്‍ തങ്ങള്‍ക്ക്‌ അനുസരിക്കാനും ബഹുമാനിക്കാനും വല്ല ശക്തിയുമുണ്ടെങ്കില്‍ അത്‌ പരമാവധി സ്രഷ്‌ടാവായ അല്ലാഹു മാത്രമാണ്‌. അതില്‍ താഴെയുള്ളവരൊക്കെ കേവലം സാധാരണ സൃഷ്‌ടികള്‍. അതു പ്രവാചകന്മാരാവാം, മലക്കുകളാവാം, ഔലിയാക്കളാവാം, ശുഹദാക്കളാവാം. പ്രവാചകര്‍ മുഹമ്മദ്‌(സ) അല്ലാഹുവിന്റെ സന്ദേശം കൈമാറാന്‍ വന്ന ഒരു `ശിപ്പായി' എന്ന രീതിയിലാണ്‌ വിശദീകരണം. വെറും സാധാരണ മനുഷ്യന്‍, തെറ്റു ചെയ്യുന്ന പാപി. ഇതൊക്കെ ഒന്നാം തലമുറ വഹാബികളുടെ കണ്ടെത്തലാണ്‌. സ്വഹാബത്തിനെയും ഇവര്‍ വിലകുറച്ച്‌ കാണുകയുണ്ടായി. ഔലിയാഇനെ ആക്ഷേപിച്ചത്‌ മുമ്പ്‌ പറഞ്ഞല്ലോ.

വിശുദ്ധ ഖുര്‍ആന്‍ ഒരു ജീവിത പദ്ധതി, ഭരണഘടന എന്നതിനപ്പുറം അതിനെ ആദരിക്കേണ്ടതില്ലെന്നു ഉതല്‍പതിഷ്‌ണുക്കള്‍ പ്രവര്‍ത്തനത്തിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അമുസ്‌ലിമിനും ഖുര്‍ആന്‍ കൊടുക്കാം. അവനും `ഹിദായത്ത്‌' സ്വയം കണ്ടെടുക്കട്ടെ എന്ന കേവല യുക്തിയാണു പ്രചോദനം. അങ്ങനെയാണ്‌ ഹിന്ദുസഹോദരന്‌ ഖുര്‍ആന്‍ സമ്മാനിക്കുന്നത്‌ `പുണ്യ അമലാ'യത്‌. പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ ആധുനിക യുക്തിബോധത്തിന്റെ മാത്രയില്‍ ഒതുങ്ങണമെന്നു ചിലര്‍ വാശിപിടിച്ചതും ഇതുകൊണ്ടുതന്നെ. ഖുര്‍ആന്‍ തീവ്രവാദവും ഭീകരതയും വളര്‍ത്തുന്നുവോ എന്നാണ്‌ ചിലര്‍ക്ക്‌ സംശയം. ഇസ്‌ലാം ഏറെ തെറ്റുദ്ധരിക്കപ്പെടുമ്പോള്‍ സംരക്ഷിക്കേണ്ട ചുമതല പണ്ഡിതന്മാര്‍ക്കുണ്ടല്ലോ. ഏതാണുപരിഹാരം? ഖുര്‍ആന്‌ ഒരു ലളിത സാരം ഇറക്കുക തന്നെ. വലിയ തീവ്രതയും ഭീകരതയും ആരോപിക്കുന്ന സൂറത്തുകള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആവശ്യമില്ലല്ലോ. അതുതല്‍ക്കാലം വേണ്ട. ഈ രീതിയിലാണ്‌ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പോലും പുറത്തിറങ്ങുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ സര്‍വ്വകാല പ്രസക്തമാണെന്നും അതിലെ ഒരായത്തും ഒരു കാലത്തും കാലഹരണപ്പെടുകയില്ലെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ക്കു തന്നെ തങ്ങളുടെ യുക്തിബോധം വെച്ച്‌ ഖുര്‍ആന്റെ ജിഹാദീ വീക്ഷണത്തോട്‌ യോജിക്കാന്‍ കഴിയാത്ത സ്ഥിതി. അല്ലാഹുവിനും ചിലപാകപ്പിഴവുകളോ എന്ന തരത്തിലാണ്‌ ചില ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും. കര്‍മ്മശാസ്‌ത്ര സംബന്ധമായ ജിഹാദിന്റെ നിബന്ധനകള്‍ മനനം ചെയ്‌തു മനസ്സിലാക്കിയാല്‍ ഈ ഒളിച്ചുകളിയുടെ യാതൊരു ആവശ്യവും വരില്ല. അതിന്‌ ഇവരുടെ അഹംബോധം സമ്മതിക്കില്ലെങ്കില്‍ എന്തുചെയ്യും? മനുഷ്യയുക്തി ദൈവമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന വലിയ അപകടമാണിത്‌.

ഖുര്‍ആന്‍ ക്ലാസെടുക്കുന്നവര്‍ ആരായാലും കുഴപ്പമില്ല. അതു വ്യാഖ്യാനിക്കാന്‍ ഇസ്‌ലാമും വിശുദ്ധിയും ആവശ്യമില്ല. മാര്‍ക്കറ്റുണ്ടെങ്കില്‍ എളയാവൂര്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാനിക്കണം. അതിനു പദ്യാവിഷ്‌ക്കാരവുമാവാം. കവിതകള്‍ മാത്രം വായിക്കുന്നവര്‍ക്ക്‌ ഖുര്‍ആന്‍ തിരിയാതിരിക്കാന്‍ പാടില്ലല്ലോ. ആര്‍ത്തവക്കാരി പ്രൊഫസര്‍ ക്ലാസിക്കല്‍ അറബി ലിറ്ററേച്ചറിന്റെ പിരിയഡ്‌ എന്തുചെയ്യും? ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ശുദ്ധിയുള്ളവരെ കാത്തുനില്‍ക്കാനൊക്കുമോ? പോഷന്‍ തീര്‍ത്തില്ലെങ്കില്‍ കുട്ടികള്‍ പരീക്ഷയ്‌ക്കു തോല്‍ക്കില്ലേ? ഇങ്ങനെ വളരുന്നു യുക്തിയുടെ മതം.

എല്ലാ ചിന്താഗതിക്കാരുടെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും അറബിമൂലം വായിക്കാനറിയാത്തവര്‍ക്ക്‌ വെറും പച്ചമലയാളത്തില്‍ തന്നെ മലയാളീകരിച്ചെഴുതിയ പുതിയ ഖുര്‍ആനും പരിഭാഷയും വരെ ഇറങ്ങിയ സ്ഥിതിക്ക്‌ ഇനി ഗവേഷണങ്ങള്‍ക്ക്‌ എന്തിന്‌ വേറെ ഗൈഡ്‌ എന്നാണ്‌ ചിലരുടെ ചിന്ത. 60000 ഹദീസിന്റെ സിഡിയും വിരല്‍ത്തുമ്പിലുണ്ടല്ലോ. ഈ അവബോധത്തിന്റെ അനന്തരഫലമായിട്ടാണ്‌ കേരളത്തിന്റെ മുക്കുമൂലകളില്‍ പഞ്ഞമില്ലാതെ മുജ്‌തഹിദു മുത്‌ലഖുകള്‍ പിറവികൊണ്ടത്‌. ഇജ്‌തിഹാദ്‌ കൃഷി ഇത്ര വ്യാപകമാണെന്നു പുറം ലോകമറിയാന്‍ മുജാഹിദുകളുടെ പടലപ്പിണക്കം വരെ കാത്തുനില്‍ക്കേണ്ടിവന്നുവെന്നതാണ്‌ മുസ്‌ലിം കേരളം അടുത്തകാലത്തു നേരിട്ട ഏറ്റവും വലിയ തിരിച്ചറിവു നഷ്‌ടങ്ങളിലൊന്ന്‌.

ഭക്തിനിര്‍ഭരമായ സദസ്സുകളും കൂട്ടായ ദിക്‌ര്‍ ദുആകളും നിരാകരിക്കപ്പെടുന്നത്‌ അനാചാരങ്ങളുടെ പേരില്‍ തന്നെയായിരുന്നു. സത്യത്തില്‍ ആധുനികതയുടെ വിഷബീജം തന്നെയാണ്‌ ഇക്കാര്യത്തിലും നവോത്ഥാനവാദികളെ ബാധിച്ചത്‌.

നിസ്‌കാരശേഷമുള്ള കൂട്ടപ്രാര്‍ത്ഥന തുടങ്ങി, മരിച്ചവീട്ടിലെ ഖുര്‍ആന്‍ പാരായണം, മയ്യിത്തിറക്കുമ്പോള്‍ ദുആ, കൊണ്ടുപോകുമ്പോഴുള്ള ദിക്‌റ്‌, ഖബ്‌റിങ്ങള്‍ ദുആ, തല്‍ഖീന്‍, ഖത്തം ഓത്ത്‌ എല്ലാം അനാചാരത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. ഫലമെന്തുണ്ടായി? മനുഷ്യനു പടച്ചവന്‍ കല്‍പ്പിച്ച ഒരു പവിത്രതയുമില്ലെന്ന ആധുനികവാദത്തിന്റെ - മനുഷ്യന്‍ വിശേഷ ബുദ്ധിയുള്ള മൃഗമാണെന്ന ശാസ്‌ത്രവീക്ഷണത്തിന്റെ- ഏറ്റവും നല്ല വക്താക്കളാകാന്‍ പരിഷ്‌കരണവാദികള്‍ക്കു കഴിഞ്ഞു. പച്ചയായ ചെടിപോലും മയ്യിത്തിനുവേണ്ടി ഇസ്‌തിഗ്‌ഫാര്‍ ചെയ്യുമെന്നും മയ്യിത്തിനുവേണ്ടി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളുടെ പ്രതിഫലം ഖബറിലേക്കെത്തുമെന്നുമുള്ള ഹദീസുകള്‍ മനസ്സിരുത്തി പുനര്‍വായന നടത്താന്‍ പരിഷ്‌കരണവാദം തടസ്സമായി. `മനഷ്യന്‌ അവന്‍ ചെയ്‌തത്‌ മാത്രമേ ലഭിക്കൂ' എന്ന്‌ ആയത്തിന്‌ വികലമായ വ്യാഖ്യാനം നല്‍കുന്നതിലും അതിന്‌ അടിക്കുറിപ്പെഴുതുന്നതിലും ഒതുങ്ങിപ്പോയി ഗവേഷണങ്ങള്‍. ഒരു സത്യവിസ്വാസിക്ക്‌ മറ്റൊരു സത്യവിശ്വാസിയില്‍ നിന്ന്‌ ലഭിക്കാവുന്ന നന്മകളൊന്നുമില്ലെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. സ്വാര്‍ത്ഥതയില്‍ അധിഷ്‌ഠിതമായ ആധുനിക പാശ്ചാത്യന്‍ നാഗരികത ആവാഹിച്ചതിന്റെ ഫലമായിട്ടായിരുന്നു ഈ തരത്തിലുള്ള വാദങ്ങളൊക്കെ. ഖുര്‍ആനും സുന്നത്തും തന്നെയാണ്‌ എല്ലാറ്റിനും തെളിവായി തെരുവുകളില്‍ എഴുന്നള്ളിക്കപ്പെട്ടത്‌ എന്നതാണ്‌ ഇതിലെ വലിയ തമാശ. ദിക്‌റ്‌-ദുആകള്‍ക്ക്‌ മുടക്കം വരുത്തുന്ന പൈശാചിക പ്രേരണയാണ്‌ പരിഷ്‌കരണമായി ഒരു വിഭാഗമാളുകളെങ്കിലും തെറ്റിദ്ധരിച്ചത്‌. കൂട്ടായ ദുആ തീരെ പാടില്ല, ഖബ്‌ര്‍ ഉള്ള സ്ഥലത്തുകൂടെ പോകാനേ പാടില്ല എന്ന ധാരണപോലും ചിന്തിക്കാതെ ഇവരുടെ വാദങ്ങളില്‍ മയങ്ങിപ്പോയവരില്‍ നിന്നുണ്ടായിട്ടുണ്ട്‌.

ആധുനികതയുടെ ഉപോല്‍പന്നമാണ്‌ ഫെമിനിസം. ഇസ്‌ലാമികാവകാശങ്ങളെ സ്‌ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ വായിക്കപ്പെടാന്‍ പാടില്ല. എന്നാല്‍ ഇസ്‌ലാമിന്റെ ചരിത്രം പുരുഷമേധാവിത്വത്തിന്റേതാണെന്നും സ്‌ത്രീക്ക്‌ അര്‍ഹമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുക്കാനായത്‌ തങ്ങളുടെ നവോത്ഥാനാനന്തരമാണെന്നതും ആധുനിക പരിഷ്‌കരണവാദികളുടെ സ്ഥിരം വാദമാണ്‌. സ്‌ത്രീകള്‍ എഴുത്തു പഠിച്ചത്‌, പര്‍ദ്ദ ധരിച്ചത്‌, ജോലിക്കുപോയിത്തുടങ്ങിയത്‌, പള്ളികളുടെ അകം കണ്ടത്‌ എല്ലാം പരിഷ്‌കരണത്തിന്റെ ഫലം. സത്യത്തില്‍ ഇവരുടെ ഇംഗിതത്തിനു വഴങ്ങി ഏതാനും സ്‌ത്രീരത്‌നങ്ങള്‍ പൊതുരംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും മുസ്‌ലിം സ്‌ത്രീകള്‍ ഇപ്പോഴും അടപ്പും ഉറപ്പുമുള്ള വീടിന്റെ അകത്തളം തന്നെയാണ്‌ അനുയോജ്യമെന്ന്‌ വിശ്വസിക്കുന്നവരാണ്‌. ഇവരുടെ നവോത്ഥാനത്തിന്റെ ഫലം പാശ്ചാത്യന്‍ നാഗരികത വിഭാവനം ചെയ്യുന്ന ഫ്രീസെക്‌സ്‌ സംസ്‌കാരം മുസ്‌ലിം സമുദായത്തിലും വ്യാപിപ്പിക്കാനായി എന്നതാണ്‌. ആരാധനക്ക്‌ പെണ്ണിന്‌ വീടാണ്‌ ഉത്തമമെന്നത്‌ പ്രവാചക അധ്യാപനമാണ്‌. ഇത്‌ അവകാശത്തര്‍ക്കത്തിന്റെയോ ക്ഷേത്രപ്രവേശന വിളംബര മോഡല്‍ സമരത്തിന്റെയോ പ്രശ്‌നമല്ല. എന്നാല്‍ പരിഷ്‌കരണവാദികള്‍ ഇക്കാര്യത്തില്‍ ആധുനികതയോട്‌ നൂറുശതമാനം കൂറുപുലര്‍ത്തുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. സ്‌ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ഇവര്‍ സ്‌ത്രീകളെ രംഗത്തിറക്കുകവരെയുണ്ടായി. പെണ്ണിന്റെ വേഷത്തെക്കുറിച്ചും സാമൂഹ്യ ഇടപാടിനെക്കുറിച്ചും ഇവര്‍ക്ക്‌ ദഹിക്കാത്ത ആശയങ്ങള്‍ തുറന്നെഴുതിയ ജനാബ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ `പര്‍ദ്ദ' എന്ന കൃതി മലയാളത്തില്‍ തര്‍ജമ ചെയ്‌തു പുറത്തിറക്കാനുള്ള സത്യസന്ധതയും ആര്‍ജവവും പോലും വഹാബിസം തലക്കുപിടിച്ച ജമാഅത്ത്‌ നവോത്ഥാനവാദികള്‍ക്കുണ്ടായില്ല. മാത്രമല്ല സ്‌ത്രീകള്‍ അധികാരത്തിലും ഭരണത്തിലും വരുന്നതിന്‌ ബല്‍കീസ്‌ രാജ്ഞിയുടെയും ആയിശബീവിയുടേയും മര്‍യം ബീവിയുടേയും റസിയ സുല്‍ത്താനയുടെയും ചരിത്രം ചികഞ്ഞ്‌ തെളിവ്‌ തേടുകയാണിപ്പോള്‍. ഫെമിനിസം ഛര്‍ദ്ദിക്കുന്നത്‌ പോലും മൃഷ്‌ടാന്നമെന്നു കരുതി ഇസ്‌ലാമിനെ അത്തരത്തിലേക്ക്‌ പാകപ്പെടുത്താനാണു വെമ്പല്‍.

സ്‌ത്രീകള്‍ക്ക്‌ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ന്യായീകരണമായി അവളുടെ ഔറത്ത്‌ പുനര്‍വ്യാഖ്യാനത്തിനുപോലും വിധേയമാക്കുകയുണ്ടായി. `ഇല്ലാമാ ളഹറമിന്‍ഹാ' എന്ന ആയത്തിന്റെ ഭാഗം ദുര്‍വ്യാഖ്യാനിച്ചാണ്‌ അന്യനു സ്വന്തം മേനി ആസ്വാദനത്തിനു നല്‍കാന്‍ പെണ്‍ഗവേഷകര്‍ തെളിവുണ്ടാക്കുന്നത്‌. സ്‌ത്രീകള്‍ രംഗത്തുവന്നില്ലെങ്കില്‍ പൊതുരംഗം ശൂന്യമായിക്കിടക്കുമെന്ന തരത്തിലാണ്‌ പ്രചാരണം.

ജുമുഅഃ നിസ്‌കാരത്തിനും ഖുതുബക്കും എന്തുകൊണ്ട്‌ പെണ്ണിന്‌ നേതൃത്വം നല്‍കിക്കൂടാ എന്ന ചര്‍ച്ച കേരളത്തിലെ നവോത്ഥാന പത്രങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്തിലേക്കും പാര്‍ലമെന്റിലേക്കും പര്‍ദ്ദ അസൗകര്യമാണെന്നും ജീന്‍സും ടീഷര്‍ട്ടുമാണ്‌ എന്തുകൊണ്ടും അനുയോജ്യമെന്നും അടുത്തുതന്നെ ഗവേഷണ ഫലങ്ങള്‍ പുറത്തുവരുമെന്ന്‌ ന്യായമായും നമുക്ക്‌ പ്രതീക്ഷിക്കാം. നവോത്ഥാനത്തിന്റെ പ്രവേഗം പലപ്പോഴും നമ്മുടെ കണക്കുകളെ തെറ്റിച്ച അനുഭവമുണ്ടല്ലോ.

ആധുനികത ഏറ്റവുമാദ്യം പരിഷ്‌ക്കരണവാദികളെക്കൊണ്ട്‌ ചെയ്യിച്ചത്‌ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെ തകര്‍ത്തെറിയുകയെന്നതാണ്‌. മമ്പുറം അടക്കമുള്ള സ്ഥലനാമങ്ങള്‍ തലമുറകളായി മുസ്‌ലിം മനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്‌ അവിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കളുടെ മഹത്വം കൊണ്ടും അവരുടെ മഖ്‌ബറകള്‍ കൊണ്ടുമാണ്‌. ഒരു ചരിത്രസാക്ഷ്യമെന്ന രീതിയില്‍ പോലും മഖ്‌ബറകള്‍ സംരക്ഷിക്കപ്പെടരുതെന്ന വഹാബി യാഥാസ്‌തികത്വം കേരളത്തില്‍ പ്രയോഗവത്‌ക്കരിക്കാനായിട്ടില്ലെങ്കിലും ഇവയെക്കുറിച്ച്‌ ഒരു വിഭാഗത്തിന്റെ മനസ്സിലെങ്കിലും `വിഗ്രഹസമാനമായ വസ്‌തുക്കള്‍' എന്ന ധാരണ പരത്താനായിട്ടുണ്ട്‌. പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയും മുറിച്ചുകളയുകയാണ്‌ ഇതിലൂടെ നവോത്ഥാന വാദികള്‍ ചെയ്‌തത്‌. ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ട ഊര്‍ജ്ജം ചോര്‍ന്നുപോയത്‌ അങ്ങനെയാണ്‌. മാലയും മൗലിദും സ്വലാത്തും അപ്രത്യക്ഷമായ സ്ഥാനത്ത്‌ കുടിയിരുത്തപ്പെട്ടത്‌ കാബറെ നൃത്തവും കണ്ണീര്‍ സീരിയലുകളും പാശ്ചാത്യന്‍ സംഗീതവുമായിരുന്നുവെന്നത്‌ യാദൃശ്ചികമല്ല.

വിശുദ്ധ നാടുകളില്‍ വഹാബിസം നടപ്പാക്കിയ ശുദ്ധീകരണത്തില്‍ തേഞ്ഞുമാഞ്ഞില്ലാതായ ചരിത്ര സ്‌മാരകങ്ങളും മഖ്‌ബറകളും എത്രയാണ്‌. ഇക്കാര്യത്തില്‍ നവയാഥാസ്ഥികരില്‍ ചിലര്‍ക്കുതന്നെ അടുത്തകാലത്ത്‌ വീണ്ടുവിചാരമുണ്ടായി എന്ന്‌ ഓര്‍ക്കുക. സജ്ജനങ്ങളുടെ ആസാറുകള്‍ (തിരുശേഷിപ്പുകള്‍) വഴിയല്ലാതെ കഴിഞ്ഞ കാലത്ത്‌ മതത്തിന്റെ ഒരു നവോത്ഥാന സംരഭവും ലക്ഷ്യം കണ്ടിട്ടില്ലെന്നത്‌ ചരിത്രത്തിലെ അനിഷേധ്യ വസ്‌തുതയാണ്‌. ഇസ്‌റായേല്യരിലെ `താബൂത്ത്‌' ഇതാണല്ലോ നമുക്ക്‌ നല്‍കുന്ന പാഠം. മഹാത്മാക്കളുടെ മഖാമുകള്‍, അവരുടെ നാമങ്ങള്‍, അവരുടെ അപധാനങ്ങള്‍ എല്ലാം വാഴ്‌ത്തപ്പെടേണ്ടതാണെന്നു മുസ്‌ലിം ലോകം ഏകോപിച്ചത്‌ ഇത്തരം ചരിത്ര പാരമ്പര്യത്തില്‍ നിന്നാണ്‌.

അറബി മലയാളത്തിന്റെ ചരിത്ര പ്രസക്തി

അറേബ്യന്‍ വേരുകള്‍ മറന്നുപോകാതെ മലയാളത്തിന്‌ ഒരു അറബി ലിപി രൂപപ്പെടുത്തുകയും അതില്‍ സര്‍വതരത്തിലുള്ള ഇസ്‌ലാമിക ആവിഷ്‌കാരങ്ങളും നടത്തുകയും ചെയ്‌തതാണ്‌ മാപ്പിള മുസ്‌ലിംകള്‍ പരിപാലിച്ച സാംസ്‌കാരികാസ്‌തിത്വത്തില്‍ ഏറ്റവും പ്രധാനമായത്‌. അതേകാലത്തുതന്നെ അറബി ഭാഷയിലും പദ്യങ്ങളും ഗദ്യങ്ങളുമായി അനേകം കൃതികള്‍ രചിക്കപ്പെടുകയുണ്ടായി.

അറബി-മലയാള ഭാഷയാണ്‌ നമ്മുടെ പുരോഗതിക്കുമുഴുവന്‍ വിഘ്‌നം സൃഷ്‌ടിച്ചത്‌ എന്നാണ്‌ ഇപ്പോള്‍ നവപരിഷ്‌കര്‍ത്താക്കള്‍ വാദിക്കുന്നത്‌. എന്നാല്‍ ഇവര്‍ പരിഷകണം ആരംഭിച്ച്‌ ഒരു നൂറ്റാണ്ട്‌ തികയാറായിട്ടും തങ്ങളുടെ തലങ്ങളില്‍ പോലും ഖുര്‍ആന്റെ ഭാഷയായ അറബിയെ വേണ്ട രീതിയില്‍ വ്യാപിപ്പിക്കാന്‍ ഇവര്‍ക്കായിട്ടില്ല. പഞ്ചവത്സര അഫ്‌ളലുല്‍ ഉലമ കോഴ്‌സില്‍ ഒതുങ്ങുന്നു പലപ്പോഴും അറബി പഠനം. പള്ളിദര്‍സുകള്‍ അറബി ഭാഷ പഠനത്തിന്‌ പ്രാധാന്യം നല്‍കിയില്ലെന്നാണ്‌ ഒരാരോപണം. എന്നാല്‍ മലയാളം മാധ്യമമായ മൗലിക ഗ്രന്ഥങ്ങള്‍ അറബിമൂലത്തില്‍ നിന്നു തന്നെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു പണ്ഡിതന്മാര്‍. ഇപ്പോള്‍ ചിത്രം മാറി. യാഥാസ്‌തികര്‍ എന്നു മുദ്ര കുത്തപ്പെട്ടവര്‍ തന്നെ അറബിഭാഷ പഠനത്തിന്‌ മറ്റുള്ളവരെക്കാള്‍ മികച്ച സംവിധാനമേര്‍പ്പെടുത്തി. സന്ദര്‍ഭോചിതം ഇത്തരം നീക്കങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്‌. ഇതൊക്കെ തങ്ങളുടെ സ്വാധീനം കൊണ്ടുണ്ടായതാണെന്നു വാദിക്കുന്ന അല്‍പത്തമാണ്‌ മനസ്സിലാകാത്തത്‌. ഇവരുടെ നവോത്ഥാനം കൊണ്ട്‌ സംഭവിച്ചതോ? അറബിയിലായിരുന്ന ഖുതുബ മലയാളവത്‌ക്കരിച്ചതിനാല്‍ ജനങ്ങള്‍ക്ക്‌ അറബി ഭാഷയില്‍ ഉണ്ടായിരുന്ന താല്‍പര്യവും അറുത്തുമാറ്റപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മാപ്പിള സ്‌ത്രീകളില്‍ 30% സാക്ഷരതയുണ്ടായിരുന്നുവെന്ന്‌ ഇപ്പോള്‍ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുസ്‌ലിം സമൂഹത്തെ സ്വന്തമായി പ്രതിനിധാനം ചെയ്യുന്ന ഒരു ഭാഷയെന്ന നിലയില്‍ അവരിലേക്ക്‌ പുറത്തുനിന്നുള്ള സ്വാധീനങ്ങള്‍ ഏറെയൊന്നും കേറിവന്നിരുന്നില്ല. എന്നാല്‍ സാക്ഷരതക്ക്‌ പുതിയ മാനം കൈവന്നതോടെ സ്വന്തമായുണ്ടായിരുന്നതൊക്കെ മുസ്‌ലിം സമൂഹത്തിന്‌ നഷ്‌ടപ്പെട്ടുപോയി. അറബി മലയാളത്തില്‍ രചിക്കപ്പെട്ട ആത്മീയ വിജ്ഞാനീയങ്ങളും ചിന്തയും വീക്ഷണങ്ങളുമൊക്കെ ഇതിനോടൊപ്പം ഇല്ലാതാവുകയും ചെയ്‌തു.

പ്രമുഖ ചരിത്രകാരനായ കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം സാഹിബിന്റെ നീരീക്ഷണം ശ്രദ്ധേയമാണ്‌.

``കേരള നദ്‌വത്തും കേരള ജംഇയ്യത്തുല്‍ ഉലമയും കേരള ജമാഅത്തെ ഇസ്‌ലാമിയും അറബി മലയാള പഠനത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്‌. കൂടുതല്‍ ഭാഷാ പഠനത്തിന്‌ ഊന്നല്‍ നല്‍കാനാണ്‌ ആ മാര്‍ഗം സ്വീകരിച്ചത്‌ എന്നു പറയുന്നു. എന്നാല്‍ കേരള മുസ്‌ലിംകളുടെ ചിരപുരാതനമായൊരു സാഹിത്യസമ്പത്തിനെ വിഗണകോടിയിലേക്കു തളളി നശിപ്പിക്കാന്‍ ആ നയം വഴി തെളിയിച്ചുവെന്ന വസ്‌തുത മറന്നുകൂടാ. നമ്മുടെ പണ്‌ഡിത സംഘടനകള്‍ അവരുടെ മദ്‌റസാ പാഠപുസ്‌തകങ്ങളില്‍ ചിലതെങ്കിലും അറബി മലയാളം ലിപിയില്‍ തന്നെ പ്രസിദ്ധീകരിക്കേണ്ടതാണ്‌. അക്കാര്യത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിനന്ദനമര്‍ഹിക്കുന്നു'' (ഫാറൂഖ്‌ കോളജ്‌ ഗോള്‍ഡന്‍ ജൂബിലി സുവനീര്‍).

ചുരുക്കത്തില്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും പാരമ്പര്യവും നശിപ്പിക്കുന്ന നവോത്ഥാനമാണ്‌ പുരോഗമന പ്രസ്ഥാനങ്ങള്‍ ഇവിടെ നടപ്പില്‍ വരുത്തിയിട്ടുള്ളത്‌. തികച്ചും ആധുനികവും അനിസ്‌ലാമികവുമായ ആശയാടിത്തറകളുടെ മുകളിലാണ്‌ ഇവരുടെ ഗവേഷണങ്ങള്‍ അത്രയും നടന്നത്‌. ഇതു തിരിച്ചറിഞ്ഞ്‌ പാരമ്പര്യത്തിന്റെ പിന്തുണയും ആത്മീയതയുടെ പിന്‍ബലവുമുള്ള ഒരു നവമുന്നേറ്റത്തിന്‌ കാലം കാതോര്‍ത്തിരിക്കുന്നു. ഇതിലേക്കുള്ള ഏതാനും സൂചനകളാണ്‌ ഇവിടെ നല്‍കാന്‍ ശ്രമിച്ചത്‌.